മിസോറാമിന്റെ പരുക്കൻ ഭൂപ്രകൃതിയും വെല്ലുവിളി നിറഞ്ഞ കുന്നുകളും കാരണം വളരെക്കാലം വൈകിയ ഈ പദ്ധതിയുടെ പൂർത്തീകരണം ഇന്ത്യൻറെയിവെയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായാണ് വിശേഷിപ്പിക്കുന്നത്. മുംബൈയിലെ ബാന്ദ്ര-കല്യാൺ, ഡൽഹി-പൽവാൽ റെയിൽ ദൂരത്തിന് സമാനമായ പുതിയ റെയിൽ പാത, ആദ്യമായി മിസോറാമിന്റെ തലസ്ഥാനത്തേക്ക് ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്ന് ട്രെയിനുകൾ എത്തിക്കും.
അസം, ത്രിപുര, അരുണാചൽ പ്രദേശ് എന്നിവയ്ക്ക് ശേഷം ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന നാലാമത്തെ വടക്കുകിഴക്കൻ തലസ്ഥാനമാണ് ഐസ്വാൾ. സൈരംഗിലേക്കുള്ള ആദ്യ പരീക്ഷണ ഓട്ടം മെയ് മാസത്തിൽ നടത്തിയിരുന്നു. ജൂണിൽ റെയിൽവേ സുരക്ഷാ കമ്മീഷണർ (CRS) പരിശോധനയും അംഗീകാരവും നൽകി.
advertisement
പുതിയ റെയിൽവേ ലൈൻ
ബൈറാബിക്കും ഹോർട്ടോകിക്കും ഇടയിലുള്ള ബൈറാബി-സൈരാംഗ് റെയിൽവേ ലൈനിന്റെ 17 കിലോമീറ്റർ ഭാഗം 2024 ജൂലൈ മുതൽ പ്രവർത്തനക്ഷമമായിത്തുടങ്ങിയിരുന്നു. ഹോർട്ടോകിക്കും സൈരാങ്ങിനും ഇടയിലുള്ള ശേഷിക്കുന്ന 34 കിലോമീറ്റർ പാത ഈ ആഴ്ച ഉദ്ഘാടനം ചെയ്യും.
ഹോർട്ടോകി-സൈരാംഗ് ഭാഗം ഒരു കുന്നിൻ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്, ഈ റൂട്ടിൽ 32 തുരങ്കങ്ങളും 35 പ്രധാന പാലങ്ങളുമുണ്ട്.
നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയുടെ കീഴിൽ വരുന്ന 51 കിലോമീറ്റർ ദൈർഘ്യമുള്ള റൂട്ട് മുഴുവൻ 13 കിലോമീറ്റർ നീളമുള്ള 48 തുരങ്കങ്ങളും 55 പ്രധാന പാലങ്ങളും 87 ചെറിയ പാലങ്ങളും ഉൾക്കൊള്ളുന്നു. ബ്രോഡ് ഗേജ് റൂട്ടിന് പരമാവധി അനുവദനീയമായ വേഗത മണിക്കൂറിൽ 100 കിലോമീറ്ററാണ്.
ലുഷായ് കുന്നുകളിലൂടെ കടന്നുപോകുകയും ഇടതൂർന്ന മുളങ്കാടുകൾ, ആഴത്തിലുള്ള താഴ്‌വരകൾ, കുത്തനെയുള്ള പർവതങ്ങൾ എന്നിവയിലൂടെ കടന്നുപോകുകയും ചെയ്യുന്ന ഈ റൂട്ടിൽ ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ പിയർ പാലം (പാലം 196) ഉൾപ്പെടുന്നു - 114 മീറ്ററാണ് പാലത്തിന്റെ ഉയരം. അതായത് കുത്തബ് മനാറിനെക്കാൾ ഉയരം.
പുതിയ പാത കൊണ്ടുവരുന്ന മാറ്റം
ആസാം-മിസോറാം അതിർത്തിക്കടുത്താണ് ബൈറാബി സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ വർഷം വരെ മിസോറാമിലെ റെയിൽ യാത്രക്കാർക്ക് ഇത് അവസാന സ്റ്റോപ്പായിരുന്നു. ഐസ്വാളിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് സൈറാംഗ്.
ഇതുവരെ, ബൈറാബിക്കും സൈറാങ്ങിനും ഇടയിലുള്ള യാത്ര പർവതപ്രദേശങ്ങളിലൂടെയുള്ള ദീർഘവും ദുഷ്‌കരവുമായ റോഡ് യാത്രയായിരുന്നു. പുതിയ റെയിൽ പാത ഐസ്വാളിനും സിൽച്ചാറിനും ഇടയിലുള്ള യാത്രാ സമയം മൂന്ന് മണിക്കൂറായി കുറയ്ക്കുന്നു. റോഡ് മാർഗം ഏഴ് മണിക്കൂറാണ് വേണ്ടത്.
ജൂലൈയിൽ, സാധ്യതയും ആവശ്യങ്ങളും അടിസ്ഥാനമാക്കി ഐസ്വാളിൽ നിന്ന് വന്ദേ ഭാരത്, രാജധാനി സർവീസുകൾ ആരംഭിക്കാൻ മന്ത്രാലയം പദ്ധതിയിടുന്നതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തിരുന്നു. ഐസ്വാളിലെ ജനങ്ങൾക്ക് രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഈ ട്രെയിനുകൾ സഹായിക്കും. കൂടാതെ ഉത്സവങ്ങളിൽ അവർക്ക് വരാനും പോകാനും ഇത് സൗകര്യപ്രദമായിരിക്കും.
പുതിയ റെയിൽ പാതയ്‌ക്കൊപ്പം ഡൽഹിയിലേക്ക് ഒരു രാജധാനിയും കൊൽക്കത്തയിലേക്കും ഗുവാഹത്തിയിലേക്കും നേരിട്ട് രണ്ട് ട്രെയിനുകളും നഗരത്തിൽ നിന്ന് ഉദ്ഘാടനം ചെയ്യുമെന്ന് ന്യൂസ് 18 നോട് സംസാരിച്ച ഒരു മന്ത്രാലയ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ഗുവാഹത്തിക്കും ഐസ്വാളിനും ഇടയിലുള്ള യാത്രയും ഈ പാതയിലൂടെ രണ്ട് മണിക്കൂർ കുറയും.
ഡൽഹിയിൽ നിന്ന് ഐസ്വാളിൽ എത്താൻ ഇതുവരെ രണ്ട് മാർഗങ്ങളായിരുന്നു ഉണ്ടായിരുന്നത് - സിൽച്ചാർ, ഗുവാഹത്തി എന്നിവിടം വരെ ട്രെയിൻ വഴി എത്തിയിട്ട് തുടർന്ന് റോഡ് മാർഗമോ അല്ലെങ്കിൽ വിമാനയാത്രയോ ആയിരുന്നു അവ. എന്നാൽ അടുത്ത ആഴ്ച രാജധാനി വരുന്നതോടെ, ഈ ബുദ്ധിമുട്ട് അവസാനിക്കുകയും യാത്രക്കാർക്ക് നേരിട്ട് ഐസ്വാളിൽ എത്തിച്ചേരാൻ കഴിയുകയും ചെയ്യും.തദ്ദേശീയരെയും വിനോദസഞ്ചാരികളെയും മാത്രമല്ല, പുതിയ റെയിൽ പാത ഈ മേഖലയിലെ ആഭ്യന്തര, അന്തർദേശീയ വ്യാപാരത്തെയും ഉത്തേജിപ്പിക്കും.
തുടക്കത്തിൽ മൂന്ന് ട്രെയിനുകൾ മാത്രമേ ആസൂത്രണം ചെയ്തിട്ടുള്ളൂവെങ്കിലും, ആവശ്യകത അനുസരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഐസ്വാൾ വരെ കൂടുതൽ ട്രെയിനുകൾ ഏർപ്പെടുത്തുമെന്നാണ് പ്രതീക്ഷ. ഐസ്വാൾ ദേശീയ റെയിൽവേ ഗ്രിഡിൽ ചേരുന്നതോടെ, റെയിൽവേ ശൃംഖലയിലെ മിസോറാമിന്റെ ദീർഘകാല ഒറ്റപ്പെടലാണ് അവസാനിക്കുന്നത്.