ഏഴ് വയസ്സുള്ള ഒരു കുട്ടിക്കാണ് ആദ്യം എച്ച്.ഐ.വി. സ്ഥിരീകരിച്ചത്. ചൈബാസ സദർ സർക്കാർ ആശുപത്രിയിൽ നിന്ന് 25 യൂണിറ്റ് രക്തം സ്വീകരിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. തുടർന്ന് കുട്ടിയുടെ കുടുംബം ആശുപത്രി അധികൃതർക്കെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തി.
ഇതോടെ ജാർഖണ്ഡ് സർക്കാർ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഡോ. ദിനേശ് കുമാറിന്റെ നേതൃത്വത്തിൽ അഞ്ചംഗ മെഡിക്കൽ സംഘമാണ് അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിലാണ് ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച മറ്റ് നാല് തലസീമിയ രോഗികളായ കുട്ടികൾക്ക് കൂടി എച്ച്.ഐ.വി. ബാധ സ്ഥിരീകരിച്ചതായി കണ്ടെത്തിയത്.
advertisement
'തലസീമിയ രോഗിക്ക് സുരക്ഷിതമല്ലാത്ത രക്തമാണ് നൽകിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. രക്ത ബാങ്കിന്റെ പ്രവർത്തനത്തിൽ പൊരുത്തക്കേടുകൾ ഉണ്ട്. അവ തിരുത്താൻ ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്,' ഡോ. ദിനേശ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
രക്ത സാമ്പിൾ പരിശോധനയിലെ വീഴ്ചകൾ, റെക്കോർഡ് പരിപാലനത്തിലെ അലംഭാവം, സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാത്തത് എന്നിവയുൾപ്പെടെ രക്ത ബാങ്കിന്റെ പ്രവർത്തനത്തിൽ നിരവധി ക്രമക്കേടുകൾ നടന്നിട്ടുണ്ട്. ഇതുസംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന ആരോഗ്യ വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്.
നിലവിൽ രക്തബാങ്കിന്റെ പ്രവർത്തനം കുറച്ച് ദിവസത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. അണുബാധ എങ്ങനെ പടർന്നു എന്ന് കണ്ടെത്താൻ സമഗ്രമായ അന്വേഷണം തുടരുകയാണെന്ന് ജില്ലാ സിവിൽ സർജൻ ഡോ. സുശാന്തോ കുമാർ മാഝീ അറിയിച്ചു.
എച്ച്.ഐ.വി. സ്ഥിരീകരിച്ച കുട്ടിയുടെ കുടുംബം നീതി തേടി ജില്ലാ ഭരണകൂടത്തിനും സംസ്ഥാന സർക്കാരിനും പരാതി നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ ജാർഖണ്ഡ് ഹൈക്കോടതി സംസ്ഥാന ആരോഗ്യ സെക്രട്ടറിയിൽ നിന്നും ജില്ലാ സിവിൽ സർജനില്‍ നിന്നും റിപ്പോർട്ട് തേടിയിട്ടുണ്ട്.
അതേസമയം, മഞ്ജരി ജില്ലാ പരിഷത്ത് അംഗം മാധവ് ചന്ദ്ര കുങ്കൽ സംഭവത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്ന ആരോപണവും ഉയർത്തി. ഒരു രക്തബാങ്ക് ജീവനക്കാരനും കുട്ടിയുടെ ബന്ധുവും തമ്മിലുള്ള തർക്കം ഒരു വർഷമായി കോടതിയിൽ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
