ഉത്തർപ്രദേശിലെ സഹാറൻപൂരിൽ നിന്നുള്ള ഡോ. അദീലിന്റെ അറസ്‌റ്റോടെയാണ് ഒന്നിലധികം സംസ്ഥാനങ്ങളിലേക്ക് നീണ്ട അന്വേഷണം പുതിയ ഒരു തലത്തിലേക്ക് എത്തിയത്. ഇതിന് ശേഷം രഹസ്യസെല്ലായി പ്രവർത്തിക്കുന്ന ഡോക്ടർമാരുടെ വളരെ വലിയ തീവ്രവാദ ശൃംഖല പോലീസ് കണ്ടെത്തി.
വാഹനത്തിൽ നിന്നു കണ്ടെത്തിയ ആയുധശേഖരത്തിൽ ഒരു എകെ ക്രിങ്കോവ് റൈഫിളിനൊപ്പം മൂന്ന് തിരകൾ, ലൈവ് റൗണ്ടുകളുള്ള ഒരു പിസ്റ്റിൾ, രണ്ട് ഒഴിഞ്ഞ കാഡ്രിഡ്ജുകൾ, അധികമായി രണ്ട് തിരകൾ എന്നിവയും ഉൾപ്പെടുന്നു.
നേരത്തെ അറസ്റ്റിലായ ഫരീദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോക്ടറായ മുസാമിലിന് പരിചയമുള്ള വനിതാ ഡോക്ടർ നിലവിൽ ജമ്മു കശ്മീരിലാണെന്നും ജമ്മു കശ്മീർ പോലീസ് ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് ചെയ്തതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
advertisement
അറസ്റ്റിലായ മുസാമിൽ കഴിഞ്ഞ മൂന്ന് വർഷമായി ഫരീദാബാദിലെ അൽ-ഫലാഹ് സ്‌കൂൾ ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിൽ സീനിയർ ഡോക്ടറായി ജോലി ചെയ്തു വരികയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ഡോ. മുസാമിലുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ ഉൾപ്പെടെ ഫരീദാബാദിലെ നിരവധി സ്ഥലങ്ങളിൽ അന്വേഷകർ റെയ്ഡ് നടത്തിയതിനെ തുടർന്നാണ് കേസ് പുറത്തുവന്നത്. റെയ്ഡിൽ നിരവധി സ്യൂട്ട്‌കേസുകളിൽ സൂക്ഷിച്ചിരുന്ന ഐഇഡി നിർമാണ വസ്തുക്കളുടെ ഒരു വലിയ ശേഖരം -അമോണിയം നൈട്രേറ്റും തീ പിടിക്കുന്ന മറ്റ് വസ്തുക്കളും-പോലീസ് കണ്ടെടുത്തിരുന്നു. ഡോ. അദീലിനെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച പ്രാഥമിക സൂചനകളെ തുടർന്നാണ് ഇവ കണ്ടെത്തിയത്.
2021-22 മുതൽ ശ്രീനഗറിൽ നിന്നുള്ള ഹാഷിമിന്റെയും പിന്നീട് ഡോ. ഒമറിന്റെയും നേതൃത്വത്തിൽ ഡോക്ടർമാരെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
ഡോ. മുസാമിലിനെ അറസ്റ്റ് ചെയ്യുന്നതിന് ഏകദേശം 15 ദിവസം മുമ്പ് ഫരീദാബാദിൽ നിന്ന് കണ്ടെത്തിയ സ്‌ഫോടകവസ്തുക്കൾ അവിടെ എത്തിയിരുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഇയാളെ പത്ത് ദിവസം മുമ്പാണ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾ ഇപ്പോഴും ജമ്മു കശ്മീർ പോലീസിന്റെ കസ്റ്റഡിയിലാണ് ഉള്ളത്. ഫരീദാബാദിൽ നിന്ന് കണ്ടെത്തിയ സ്‌ഫോടക വസ്തുക്കൾ ഡൽഹി-എൻസിആർ മേഖലയിൽ വലിയ സ്‌ഫോടനങ്ങൾ നടത്താനുള്ള പദ്ധതിയുടെ ഭാഗമായി ഇപ്രൊവൈസ്ഡ് സ്‌ഫോടകവസ്തുക്കളിൽ (ഐഇഡി) ഉപയോഗിക്കാനാണ് ഉദ്ദേശിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു.
വനിതാ ഡോക്ടറുടെ പങ്ക് അന്വേഷിക്കുന്നു
വനിതാ ഡോക്ടർ ലോജിസ്റ്റിക്കൽ സഹായം നൽകിയോ അതോ ആയുധങ്ങളും വസ്തുക്കളും നീക്കുന്നതിനുള്ള ഒരു മാർഗമായി പ്രവർത്തിച്ചോ തുടങ്ങിയ കാര്യങ്ങൾ പോലീസ് ഇപ്പോൾ പരിശോധിച്ച് വരികയാണ്. ആയുധങ്ങൾ കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം അവരുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് സംശയിക്കുന്നു. അതേസമയം, നേരത്തെ അറസ്റ്റിലായ ഡോക്ടർമാരുടെ തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ച് അവർക്ക് അറിയാമായിരുന്നോ അതോ ഇത്തരം പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായിരുന്നോ എന്നത് തിരിച്ചറിയാൻ അവരുടെ ഫോൺ സംഭാഷണങ്ങളും സാമ്പത്തിക ഇടപാടുകളും പോലീസ് പരിശോധിച്ച് വരികയാണ്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന റെയ്ഡുകളുടെ അടിസ്ഥാനത്തിൽ ഫരീദാബാദിൽ നിന്നുള്ള മറ്റ് വ്യക്തികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മൊഡ്യൂളുകളുമായി ബന്ധപ്പെട്ട് ഹരിയാന പോലീസ് ചോദ്യം ചെയ്യുന്ന ഒരു ഇമാമും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ദൗജ് ഗ്രാമത്തിലും സമീപപ്രദേശങ്ങളിലും പോലീസ് ഒന്നിലധികം റെയ്ഡുകൾ നടത്തി. ഡൽഹിയ്ക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാൽ സ്‌ഫോടകവസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് സംഭരണകേന്ദ്രമായി ഇവ ഉപയോഗിക്കുന്നുണ്ടെന്ന് പോലീസ് പറയുന്നു.
ഡോക്ടർമാർ ഉൾപ്പെടെ നിരവധി പ്രൊഫഷണലുകളുടെ പങ്കാളിത്തത്തോടെ തീവ്രവാദം അപ്രതീക്ഷിത മേഖലകളിലേക്ക് എങ്ങനെയാണ് വ്യാപിപ്പിക്കുന്നതെന്ന് ഈ അന്വേഷണം എടുത്തുകാണിക്കുന്നു. ജീവൻ രക്ഷിക്കാൻ പരിശീലനം ലഭിച്ചവരെ അക്രമം നടത്താനുള്ള കണ്ണികളാക്കി മാറ്റുന്നു. പോലീസ് അന്വേഷണം വ്യാപിപ്പിച്ചതിനാൽ ഇതിന്റെ പിന്നിലെ മുഴുവൻ കണ്ണികളെയും വൈകാതെ പുറത്തുകൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
