കോവിഡ് മഹാമാരിക്ക് ശേഷം ലോകം പുരോഗതിയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിച്ചെങ്കിലും പുതിയ യുദ്ധങ്ങളും സംഘർഷങ്ങളും ആഗോള സാമ്പത്തിക സ്ഥിരതയെ ബാധിച്ചുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പെട്രോൾ, ഡീസൽ ലഭ്യതയെക്കുറിച്ച് ലോകമെമ്പാടും ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും, കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യ കെട്ടിപ്പടുത്ത ആഭ്യന്തര ശേഷിയും മറ്റ് രാജ്യങ്ങളുമായുള്ള ശക്തമായ പങ്കാളിത്തവും ഈ വെല്ലുവിളിയെ ദൃഢനിശ്ചയത്തോടെ നേരിടാൻ രാജ്യത്തെ സഹായിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഒരു കോടിയോളം വരുന്ന ഇന്ത്യക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കിയതിന് ഗൾഫ് രാഷ്ട്രങ്ങളോട് പ്രധാനമന്ത്രി നന്ദി അറിയിച്ചു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ആശ്രയമായ പ്രവാസികൾക്ക് ഈ രാജ്യങ്ങൾ നൽകുന്ന പിന്തുണ വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
advertisement
പ്രതിസന്ധി ഘട്ടത്തിൽ തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്നും സർക്കാർ നൽകുന്ന കൃത്യമായ വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും മോദി ഓർമ്മിപ്പിച്ചു. 140 കോടി ഇന്ത്യക്കാരുടെ താൽപ്പര്യത്തെ ബാധിക്കുന്ന വിഷയമായതിനാൽ ഇതിൽ രാഷ്ട്രീയ ലാഭത്തിന് സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വെല്ലുവിളികൾ നിറഞ്ഞ ഈ സമയത്ത് ഒന്നിച്ച് നിൽക്കണമെന്നും പൊതുജനങ്ങളുടെ അവബോധത്തിലൂടെയും കൂട്ടായ ഉത്തരവാദിത്തത്തിലൂടെയും ഈ പ്രതിസന്ധിയെ മറികടക്കാൻ സാധിക്കുമെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
