കർണാടകയിലെ കൊപ്പൽ കൗസ്തഗി സ്വദേശിയായ സിദ്ദപ്പ ശീലാവന്താണ് അറസ്റ്റിലായത്. ഒരേ ഗ്രാമവാസികളായിരുന്ന ബസവരാജേശ്വരിയും സിദ്ദപ്പയും മുമ്പ് അടുത്ത സുഹൃത്തുക്കളായിരുന്നു. മുൻ സൈനികനായ ബസവരാജേശ്വരിയുടെ ഭർത്താവിന്റെ മരണശേഷം ഇരുവരും വീണ്ടും അടുപ്പത്തിലായി. ബന്ധം തുടർന്ന ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചകളും പതിവായി.
ബാഗൽകോട്ടിൽ ബസവരാജേശ്വരിയുടെ അയൽവാസിയാണ് ശശികല.സിദ്ദപ്പയുമായുള്ള പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് ശശികല നിരന്തരമായി ബസവരാജേശ്വരിയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അവർ ബന്ധത്തിൽ നിന്ന് പിന്മാറി. ഇതിന് പ്രതികാരമായാണ് ശശികലയ്ക്ക് ബുധനാഴ്ച കൊറിയറിൽ ഹെയർ ഡ്രയർ എത്തിയത്. പക്ഷെ കെണിയിൽ വീണത് ബസവരാജേശ്വരി തന്നെ. താൻ സ്ഥലത്ത് ഇല്ലാത്തതിനാൽ കൊറിയർ വാങ്ങി വയ്ക്കാനും എന്താണെന്ന് തുറന്ന് പരിശോധിക്കാനും ശശികല ബസവരാജേശ്വരിയോട് ആവശ്യപ്പെട്ടു.
advertisement
എന്നാൽ കൊറിയർ തുറന്നപ്പോൾ കണ്ട ഹെയർ ഡ്രയർ ശശികല ആവശ്യപ്പെട്ടതനുസരിച്ച് ബസവരാജേശ്വരി പ്രവർത്തിപ്പിച്ചു. പിന്നാലെയുണ്ടായ പൊട്ടിത്തെറിയിൽ ഇരു കൈകകളും തകർന്ന അവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ക്വാറികളിൽ പാറകൾ തകർക്കാനുപയോഗിക്കുന്ന തരത്തിലുള്ള സ്ഫോടനമാണ് ഹെയർ ഡ്രയറിൽ തയ്യാറാക്കിയതെന്നാണ് ബാഗൽകോട്ട് എസ്പി അമർനാഥ് റെഡ്ഡ് മാധ്യമങ്ങളോട് പറഞ്ഞത്. തുടക്കത്തിൽ ഷോർട്ട് സർക്യൂട്ട് എന്ന് കരുതിയ സംഭവത്തിനു പിന്നിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പൊലീസ് അന്വേഷണത്തിലാണ് പുറത്ത് വന്നത്.
ഒരു മാസം മുൻപ് സിദ്ദപ്പയെ ബാസമ്മ ശശികലയ്ക്ക് പരിചയപ്പെടുത്തിയിരുന്നു. ഇവർ തമ്മിൽ പ്രണയമാണെന്ന് മനസിലായതോടെ ശശികല ബന്ധം ഉപേക്ഷിക്കാൻ ബസവരാജേശ്വരിയെ നിർബന്ധിച്ചു. ഉറ്റ സുഹൃത്തും മുൻ ഭർത്താവിന്റെ ഉറ്റസുഹൃത്തിന്റെ ഭാര്യയുമായ ശശികലയുടെ നിർദ്ദേശം ബസവരാജേശ്വരി സ്വീകരിച്ചു. പിന്നാലെ ബന്ധത്തിൽ താൽപര്യമില്ലെന്ന് അറിയിച്ചു.
ഇത് സിദ്ദപ്പയെ പ്രകോപിതനാക്കി. ബസവരാജേശ്വരി ബന്ധത്തിൽ നിന്ന് പിന്തിരിയാൻ കാരണം ശശികലയാണെന്ന് വ്യക്തമായ സിദ്ദപ്പ ശശികലയെ അപായപ്പെടുത്താൻ തീരുമാനിച്ചു.16 വർഷമായി ഗ്രാനൈറ്റ് കമ്പനി ജീവനക്കാരനായ സിദ്ദപ്പയ്ക്ക് ഡിറ്റണേറ്ററുകളുടെ പ്രവർത്തനം പരിചയമുണ്ടായിരുന്നു. തുടർന്ന് ഇയാൾ ചൈനീസ് നിർമ്മിത ഹെയർ ഡ്രയർ വാങ്ങി ഇതിൽ ഡിറ്റണേറ്റർ ഘടിപ്പിച്ച് ശശികലയ്ക്ക് അയയ്ക്കുകയായിരുന്നു.