സംഘർഷം തുടരുന്ന സാഹചര്യത്തിൽ ലോകം മുഴുവൻ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രതിസന്ധിയെ നേരിടാൻ എല്ലാ രാജ്യങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോകമെമ്പാടുമുള്ള സർക്കാരുകൾ യുദ്ധത്തിന്റെ ആഘാതങ്ങൾ കൈകാര്യം ചെയ്യാനും സാഹചര്യം നിയന്ത്രിക്കാനും ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഇന്ത്യ സുരക്ഷിതമായിരിക്കാൻ സാധ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്. പൗരന്മാരുടെ പിന്തുണയിലും കരുത്തിലും വിശ്വസിച്ചുകൊണ്ട് ഇന്ത്യ ഈ സാഹചര്യത്തെ പൂർണ്ണ ശക്തിയോടെയാണ് നേരിടുന്നത്. ഈ പ്രതിസന്ധിക്കിടയിലും തടസ്സങ്ങളില്ലാതെ രാജ്യം അതിന്റെ ദ്രുതഗതിയിലുള്ള വികസനം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
പ്രതിസന്ധി ഘട്ടത്തിൽ ശാന്തത പാലിക്കാനും ഐക്യത്തോടെ നിലകൊള്ളാനും പ്രധാനമന്ത്രി പൗരന്മാരോട് അഭ്യർത്ഥിച്ചു. ശാന്തമായ മനസ്സോടെയും ക്ഷമയോടെയും ഐക്യത്തോടെയും ഈ പ്രതിസന്ധിയെ നേരിടാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. വെള്ളിയാഴ്ച രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരുമായും താൻ ദീർഘനേരം ചർച്ച നടത്തിയെന്നും അത് വളരെ പോസിറ്റീവായ ചർച്ചയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിസന്ധി ഘട്ടത്തിൽ രാഷ്ട്രീയ പാർട്ടികൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്ന് മോദി അഭ്യർത്ഥിച്ചു. ഉത്തർപ്രദേശിലെയും രാജ്യത്തെമ്പാടുമുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളോടും തനിക്ക് പറയാനുള്ളത് ഇതാണെന്നും, ഇത്തരം ഒരു പ്രതിസന്ധി നിലനിൽക്കുമ്പോൾ രാജ്യത്തിന് ദോഷകരമായ പ്രസ്താവനകൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നയങ്ങളും തന്ത്രങ്ങളും രൂപീകരിക്കുമ്പോൾ ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകണം. ഇന്ത്യൻ ജനതയ്ക്കും രാജ്യത്തിനും ഗുണകരമായത് എന്താണോ അതാണ് ഇന്ത്യാ ഗവൺമെന്റിന്റെ നയവും തന്ത്രവുമെന്ന് അദ്ദേഹം പറഞ്ഞു.
