TRENDING:

ഡൊണാൾഡ് ട്രംപിന്റെ തീരുവ വർധനവിന് പിന്നാലെ യുഎസ് എഫ്-35 ജെറ്റ് കരാറിൽ നിന്ന് ഇന്ത്യ പിന്മാറിയതായി റിപ്പോർട്ട്

Last Updated:

യുഎസിന്റെ എഫ് -35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ വാങ്ങാൻ താൽപ്പര്യമില്ലെന്ന് ഇന്ത്യ അമേരിക്കയെ അറിയിച്ചതായാണ് സൂചന

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
News18
News18
advertisement

അമേരിക്കയിലേക്കുള്ള ഇന്ത്യൻ ഇറക്കുമതിക്കുമേൽ 25 ശതമാനം തീരുവ ഏർപ്പെടുത്തിയെന്ന ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ യുഎസ് എഫ്-35 ജെറ്റ് കരാറിൽ നിന്ന് ഇന്ത്യ പിന്മാറിയതായി റിപ്പോർട്ട്. യുഎസിൽ നിന്ന് പ്രതിരോധ ഉപകരണങ്ങൾ വാങ്ങാൻ സാധ്യതയില്ലെന്നും എന്നാൽ ഇന്ത്യ ഉടനടി പ്രതികാര നടപടികൾ പരിഗണിക്കുന്നില്ല എന്നും ഈ വിഷയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്  ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. യുഎസിന്റെ എഫ് -35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ വാങ്ങാൻ താൽപ്പര്യമില്ലെന്ന് ഇന്ത്യ അമേരിക്കയെ അറിയിച്ചതായി റിപ്പോർട്ട് പറയുന്നു. ഈ വർഷം ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശന വേളയിൽലാണ് എഫ് -35 യുദ്ധവിമാനങ്ങളുടെ വിൽപ്പനയുടെ കാര്യം ഡൊണാൾഡ് ട്രംപ് നിർദേശിച്ചത്.

advertisement

ആഭ്യന്തരമായി പ്രതിരോധ ഉപകരണങ്ങൾ രൂപകൽപ്പന ചെയ്യുന്നതിലും നിർമ്മിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പങ്കാളിത്തത്തിലാണ് നരേന്ദ്ര മോദി സർക്കാർ കൂടുതൽ താൽപ്പര്യപ്പെടുന്നതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. യുഎസ് ഇറക്കുമതി വർധിപ്പിക്കുന്നത് ഉൾപ്പെടെ വൈറ്റ് ഹൗസിനെ സമാധാനിപ്പിക്കാനുള്ള തീരുമാനങ്ങൾ ഇന്ത്യ പരിഗണിക്കുന്നുണ്ടെന്നും ട്രംപിന്റെ അപ്രതീക്ഷിതമായ താരിഫ് വർദ്ധനയ്ക്ക് ഉടനടി ഇന്ത്യ പ്രതികാര നടപടികൾ സ്വീകരിക്കില്ലെന്നും ഉഭയകക്ഷി വ്യാപാര ചർച്ചകൾ ശരിയായ ദിശയിൽ നിലനിർത്താൻ ഇന്ത്യൻ സർക്കാർ ആഗ്രഹിക്കുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

അമേരിക്കയിൽ നിന്നുള്ള പ്രകൃതിവാതക വാങ്ങലുകൾ വർദ്ധിപ്പിക്കാനും ആശയവിനിമയ ഉപകരണങ്ങളുടെയും സ്വർണ്ണത്തിന്റെയും ഇറക്കുമതി വർദ്ധിപ്പിക്കാനും ഇന്ത്യ ആലോചിക്കുന്നുണ്ടെന്നും ഈ വ്യാപാരം വർദ്ധിപ്പിക്കുന്നത് അടുത്ത മൂന്ന് നാല് വർഷത്തിനുള്ളിൽ യുഎസുമായുള്ള ഇന്ത്യയുടെ വ്യാപാര മിച്ചം കുറയ്ക്കാൻ സഹായിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം പ്രതിരോധ ഉപകരണങ്ങളുടെ വ്യാപാരം ഒന്നും തന്നെ ആസൂത്രണം ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.

advertisement

ഇന്ത്യൻ ഇറക്കുമതികൾക്ക് 25% തീരുവ ചുമത്തുമെന്നും കൂടാതെ അധിക പിഴയും ഏർപ്പെടുത്തുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഓഗസ്റ്റ് 1 മുതലാണ് ഇത് പ്രാബല്യത്തിൽ വരുക. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ഡൊണാൾഡ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.ഇന്ത്യയുടെ ഉയർന്ന താരിഫുകൾ, കർശനമായ പണേതര വ്യാപാര തടസ്സങ്ങൾ, റഷ്യയുമായുള്ള തുടർച്ചയായ സൈനിക, ഊർജ്ജ ബന്ധങ്ങൾ എന്നിവയാണ് ഈ നീക്കത്തിന് അടിസ്ഥാനമെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/India/
ഡൊണാൾഡ് ട്രംപിന്റെ തീരുവ വർധനവിന് പിന്നാലെ യുഎസ് എഫ്-35 ജെറ്റ് കരാറിൽ നിന്ന് ഇന്ത്യ പിന്മാറിയതായി റിപ്പോർട്ട്
Open in App
Home
Video
Impact Shorts
Web Stories