വ്യോമസേനയുടെ ചിനൂക്ക് ഹെലികോപ്റ്ററിൽ നിന്നും 4.5 കിലോമീറ്റർ ഉയരത്തിൽ വച്ചാണ് 'പുഷ്പക്' എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന്റെ പരീക്ഷണം നടത്തിയത്. റൺവേയിൽ നിന്ന് 4.5 കിലോമീറ്റർ അകലെയുള്ള റിലീസ് പോയിന്റിനടുത്തേക്ക് സ്വയം പറന്നിറങ്ങി റൺവേയുടെ മധ്യഭാഗത്ത് കൃത്യമായ ലാൻഡിംഗ് പുഷ്പക് നടത്തി. ബഹിരാകാശത്ത് നിന്ന് മടങ്ങുന്ന വാഹനങ്ങൾക്കാവശ്യമായ അപ്രോച് ആൻഡ് ലാൻഡിംഗ് ഇൻ്റർഫേസിലും (Approach And Landing Interface ), ഹൈ സ്പീഡ് ലാൻഡിംഗ് നടത്താൻ സാധിക്കുന്ന തരത്തിലുമാണ് ആർഎൽവി വികസിപ്പിച്ചിട്ടുള്ളത്. ഭാവിയിൽ നടത്താനിടയുള്ള ഓർബിറ്റൽ റീ-എൻട്രി ദൗത്യത്തിന്റെ ലോഞ്ചിറ്റ്യൂഡിനൽ ആൻഡ് ലാറ്ററൽ പ്ലെയിൻ കറക്ഷന് (Longitudinal And Lateral Plane Correction) ആവശ്യമായ അഡ്വാൻസ്ഡ് ഗൈഡൻസ് അൽഗോരിതത്തിന്റെ പ്രവർത്തനവും പരീക്ഷണത്തിലൂടെ സാധൂകരിച്ചതായി ഐഎസ്ആർഒ അറിയിച്ചു. എൽഇഎക്സ് -02 എന്ന ദൗത്യത്തിൽ നിന്നുള്ള വിങ്‌ഡ് ബോഡിയും ഫ്ളൈറ്റ് സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയാണ് പരീക്ഷണം നടത്തിയത്. രാജ്യത്തെ മറ്റ് ഐഎസ്ആർഒ കേന്ദ്രങ്ങളുടെയും ഇന്ത്യൻ വ്യോമസേനയുടെയും സഹകരണത്തിലൂടെയായിരുന്നു ദൗത്യം.
advertisement
സംഘടിതമായ പ്രവർത്തനങ്ങളിലൂടെ സങ്കീർണ്ണമായ ദൗത്യത്തിൽ വിജയം കൈവരിച്ച ടീം അംഗങ്ങളെ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് അഭിനന്ദിച്ചു. ഈ വിജയം ഭാവിയിലെ ദൗത്യങ്ങൾക്ക് കരുത്ത് പകരുന്നതാണെന്ന് വിഎസ്എസ്‌സി ഡയറക്ടർ ഡോ എസ് ഉണ്ണികൃഷ്ണൻ നായര്‍ പറഞ്ഞു.