അരനൂറ്റാണ്ട് കാലത്തോളം രജിസ്‌ട്രേഡ് പോസ്റ്റ് ലക്ഷക്കണക്കിന് വരുന്ന ഇന്ത്യക്കാരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ജോലി നിയമന കത്ത്, നിയമ സംബന്ധമായ കത്തുകൾ, രഹസ്യസ്വഭാവമുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ എന്നിവയെല്ലാം രജിസ്‌ട്രേഡായിട്ടായിരുന്നു അയച്ചിരുന്നത്. സാധാരണക്കാരായ ആളുകളുടെ ജീവിതവുമായി ആഴത്തില്‍ വേരൂന്നിയ ഒന്നായിരുന്നു രജിസ്‌ട്രേഡ് പോസ്റ്റുകൾ.
കാര്യക്ഷമത വര്‍ധിപ്പിക്കുക, ഇന്ത്യ പോസ്റ്റിനെ ആധുനികവത്കരിക്കുക എന്നിവയുടെ ഭാഗമായാണ് രജിസ്‌ട്രേഡ് പോസ്റ്റിനെ സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കാന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് തീരുമാനിച്ചത്. ഇത് ട്രാക്കിംഗ് കൃത്യമാക്കുമെന്നും ഡെലിവറി വേഗത വര്‍ധിപ്പിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
advertisement
സ്പീഡ് പോസ്റ്റിന് രജിസ്‌ട്രേഡ് പോസ്റ്റിനേക്കാള്‍ വില ഉയരുമെന്നതിനാല്‍ സുരക്ഷിതമായ രേഖകള്‍ അയക്കുമ്പോള്‍ ഉണ്ടാകുന്ന ചെലവിനെ കുറിച്ച് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. പാവപ്പെട്ടവർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. ചെലവ് കൂടുമെന്നത് ഒഴിവാക്കിയാല്‍ ഉപഭോക്തൃ പ്രതീക്ഷയ്ക്കനുസരിച്ച് മുന്നോട്ട് പോകുന്നതിന് ഇത് അത്യാവശ്യമായ മാറ്റമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇതോടെ ഔദ്യോഗിക രേഖകളില്‍ 'രജിസ്‌ട്രേഡ് പോസ്റ്റ്', 'അക്‌നോളജ്‌മെന്റ് ഡ്യൂ' എന്നിങ്ങനെ രേഖപ്പെടുത്തത് ഒഴിവാകും. ഈ മാറ്റത്തിന് എല്ലാ സര്‍ക്കാര്‍, സ്ഥാപന ഉപഭോക്താക്കള്‍ക്കും സാങ്കേതിക ക്രമീകരണങ്ങളും പുതുക്കിയ മാനുവലുകളും ആവശ്യമായി വരും.
ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടത്തിലാണ് രജിസ്‌ട്രേഡ് പോസ്റ്റുകള്‍ ഇന്ത്യയില്‍ നിലവില്‍ വന്നത്. സുരക്ഷിതവും നിയമപരവുമായ രേഖകള്‍ അയക്കുന്നതിനുള്ള വിശ്വസ്തമായ മാര്‍ഗമായിരുന്നു ഇത്. കോടതി, ബാങ്കുകള്‍, സര്‍വകലാശാലകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍ ഇത് സ്വീകാര്യമായിരുന്നു. ഡെലിവറി ചെയ്തതിന്റെ തെളിവ് ലഭിക്കുന്നതും ചെലവ് കുറവാണെന്നതും പ്രിയം വര്‍ധിപ്പിച്ച ഘടകങ്ങളാണ്.
ഇന്ത്യയിലെ പോസ്റ്റല്‍ മേഖലയില്‍ വരാനിരിക്കുന്ന വലിയ മാറ്റങ്ങളുടെ പ്രതിഫലനമാണ് രജിസ്‌ട്രേഡ് പോസ്റ്റ് നിറുത്തലാക്കുന്നത്. സ്വകാര്യ കൊറിയര്‍ സേവനങ്ങള്‍ വര്‍ധിച്ചതും ആപ്പ് അധിഷ്ഠിത ഡെലിവറി പ്ലാറ്റ്‌ഫോമുകളുടെ സ്വീകാര്യതയും ഇ-കൊമേഴ്‌സ് ലോജിസ്റ്റിക്‌സും ഇതിന് ആക്കം കൂട്ടിയിട്ടുണ്ട്. രാജ്യത്തെ പ്രായമായവരും ഗ്രാമീണ മേഖലയില്‍ നിന്നുള്ള ഉപഭോക്താക്കളും ഏറ്റവും അധികം ആശ്രയിച്ചിരുന്നത് രജിസ്‌ട്രേഡ് പോസ്റ്റുകളെയാണ്.