രാജ്യത്തെ ഒരു ലക്ഷത്തിലധികം വരുന്ന പെട്രോൾ പമ്പുകളിൽ ആവശ്യത്തിന് സ്റ്റോക്കുണ്ട്. വിതരണത്തിൽ യാതൊരു നിയന്ത്രണവുമില്ല. 150ലധികം രാജ്യങ്ങളിലേക്ക് ഇന്ധനം കയറ്റുമതി ചെയ്യുന്ന ലോകത്തിലെ നാലാമത്തെ വലിയ റിഫൈനറാണ് ഇന്ത്യ.
ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങൾക്കിടയിലും 41-ലധികം വിതരണക്കാരിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണ എത്തുന്നുണ്ട്. നിലവിൽ എല്ലാ റിഫൈനറികളും 100 ശതമാനത്തിലധികം ശേഷിയിലാണ് പ്രവർത്തിക്കുന്നത്. അടുത്ത 60 ദിവസത്തേക്കുള്ള എണ്ണ ശേഖരം ഇതിനോടകം ഉറപ്പാക്കിയിട്ടുണ്ട്.
വ്യാജപ്രചാരണം
രാജ്യത്ത് ആറ് ദിവസത്തെ സ്റ്റോക്ക് മാത്രമേയുള്ളൂ എന്ന പ്രചാരണം വ്യാജമാണ്. ഇന്ത്യയുടെ മൊത്തം കരുതൽ ശേഖരം 74 ദിവസത്തേക്കുള്ളതാണ്. നിലവിൽ തന്ത്രപ്രധാനമായ സ്റ്റോറേജ് ഉൾപ്പെടെ ഏകദേശം 60 ദിവസത്തെ ഇന്ധനം കൈവശമുണ്ട്.
ആഭ്യന്തര എൽപിജി ഉത്പാദനത്തിൽ 40 ശതമാനം വർധനവുണ്ടായി. നിലവിൽ പ്രതിദിന ആവശ്യത്തിന്റെ 60 ശതമാനത്തിലധികം ഇന്ത്യ തന്നെ ഉത്പാദിപ്പിക്കുന്നുണ്ട്. കൂടാതെ അമേരിക്ക, റഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയും സുരക്ഷിതമാണ്.
പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) പ്രോത്സാഹിപ്പിക്കുന്നത് എൽപിജി ക്ഷാമം ഉള്ളതുകൊണ്ടല്ല, മറിച്ച് അത് കൂടുതൽ സുരക്ഷിതവും ലാഭകരവുമായതിനാലാണെന്ന് മന്ത്രാലയം വ്യക്തമാക്കി. സോഷ്യൽ മീഡിയയിലെ തെറ്റായ പ്രചാരണങ്ങളിൽ വീഴരുതെന്നും ഇന്ധന വിതരണം തടസ്സമില്ലാതെ തുടരുമെന്നും മന്ത്രാലയം ജനങ്ങൾക്ക് ഉറപ്പുനൽകി.
Summary: The Ministry of Petroleum and Natural Gas has issued a strong clarification stating that India has sufficient stocks of petrol, diesel, and LPG. Addressing rumors of a shortage circulating on social media, the Ministry confirmed that domestic production and strategic imports have fully secured the country's energy needs.
