വിശാഖപട്ടണത്തുനിന്ന് ഡൽഹിയിലേക്ക് വന്ന 6E 579 നമ്പർ ഇൻഡിഗോ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡിംഗിന് തൊട്ടുമുൻപ് വിമാനത്തിന്റെ ഒരു എൻജിൻ തകരാറിലായതായി പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് പൈലറ്റുമാർ വിമാനത്താവളത്തിൽ മുൻഗണനാ ലാൻഡിംഗിന് അനുമതി തേടുകയായിരുന്നു. ഉടൻ തന്നെ റൺവേ 28 സജ്ജമാക്കുകയും അടിയന്തര പ്രോട്ടോക്കോൾ പാലിച്ച് ലാൻഡിംഗിന് അനുമതി നൽകുകയും ചെയ്തു.
രാവിലെ 10.53-ഓടെയാണ് ഡൽഹി ഫയർ സർവീസിന് അടിയന്തര ലാൻഡിംഗ് സംബന്ധിച്ച വിവരം ലഭിക്കുന്നത്. വിവരമറിഞ്ഞ ഉടൻ തന്നെ അഗ്നിശമന സേനാ യൂണിറ്റുകൾ റൺവേയ്ക്ക് സമീപം നിലയുറപ്പിച്ചു. വിമാനം സുരക്ഷിതമായി നിലത്തിറങ്ങിയതായും ആർക്കും പരിക്കുകളില്ലെന്നും ഡൽഹി ഫയർ സർവീസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. യാത്രക്കാരെ ഡിസെംബർക്കേഷൻ നടപടികൾക്ക് ശേഷം വിമാനത്താവള അതോറിറ്റിയും എയർലൈൻ സ്റ്റാഫും സഹായിച്ചു.
advertisement
സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്ന് പൈലറ്റുമാർ നിശ്ചിത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ലാൻഡിംഗ് നടത്തിയെന്ന് ഇൻഡിഗോ വക്താവ് അറിയിച്ചു. വിമാനം നിലവിൽ വിശദമായ പരിശോധനകൾക്കായി മാറ്റിയിരിക്കുകയാണ്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും കമ്പനി വ്യക്തമാക്കി.
