ധര്‍മ്മപുരിലെ നയാ ജൈന്‍ മന്ദിര്‍ ക്ഷേത്രാങ്കണത്തിലാണ് ആടുകളെ കൊണ്ടുവന്നത്. ഈ കാഴ്ച കാണാനെത്തിയവരില്‍ ചിലര്‍ ആടുകള്‍ക്കുള്ള ഭക്ഷണത്തിനുള്ള പണം നല്‍കുകയും ചെയ്തിരുന്നു. '' ഞങ്ങളെപ്പറ്റി സ്വയം അഭിമാനം തോന്നുന്നു. നമ്മുടെ സമുദായത്തിലെ ജനങ്ങളുടെ സംഭാവനയാണ് ഇതെല്ലാം സാധ്യമാക്കിയത്. സാമൂഹിക ക്ഷേമ പ്രവര്‍ത്തനമാണിത്. ചാന്ദ്‌നി ചൗക്കിലെ ജൈന മതവിശ്വാസികളെ സംബന്ധിച്ച് ഇതൊരു ചരിത്ര നിമിഷമാണ്,'' വിവേക് ജെയ്ന്‍ പറഞ്ഞു. ആടുകളെ വാങ്ങാനായി 15 ലക്ഷത്തോളം രൂപ സ്വരൂപിക്കാനിറങ്ങിയ യജ്ഞത്തിന് നേതൃത്വം നല്‍കിയ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് കൂടിയാണ് ഇദ്ദേഹം.
advertisement
എല്ലാത്തിന്റെയും തുടക്കം ഗുരു സഞ്ജീവിന്റെ ഫോണ്‍ കോളില്‍ നിന്നുമായിരുന്നുവെന്ന് 28കാരനായ ചിരാഗ് ജെയ്ന്‍ പറഞ്ഞു. ഈദ് ദിനത്തില്‍ ആടുകളെ ബലി നല്‍കുന്നതില്‍ അദ്ദേഹം അസ്വസ്ഥനായിരുന്നു. '' ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. അപ്പോഴാണ് എല്ലാ ആടുകളെയും നമുക്ക് രക്ഷിക്കാനാകില്ല. എന്നാല്‍ നമുക്ക് കഴിയുന്നത്ര ആടുകളെ ബലിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കഴിയുമെന്ന ചിന്ത ഉദിച്ചത്,'' ചിരാഗ് പറഞ്ഞു.
ജൂണ്‍ 15ന് 25 പേരടങ്ങുന്ന ജൈന മത വിശ്വാസികളുടെ ഒരു സംഘത്തെ രൂപീകരിച്ചു. പണം സ്വരൂപീക്കുന്നതുമായി ബന്ധപ്പെട്ട് വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു. ആടുകളെ വിൽക്കുന്ന സ്ഥലങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി.
'' മുസ്ലീങ്ങളെപ്പോലെ വേഷം ധരിച്ചാണ് ഞങ്ങള്‍ ആടുകളെ വില്‍ക്കുന്നവരുടെ അടുത്തെത്തിയത്. ശേഷം ഓരോ ആടിനെയും എത്ര രൂപയ്ക്കാണ് വില്‍ക്കുന്നത് എന്ന് ചോദിച്ചു,'' ചിരാഗ് പറഞ്ഞു.
ജൂണ്‍ 16ന് ഓള്‍ഡ് ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലേക്ക് സംഘം യാത്ര തിരിച്ചു. ജമാ മസ്ജിദ്, മീന ബസാര്‍, തുടങ്ങിയ ഇടങ്ങളിൽ സംഘം എത്തി. കുര്‍ത്തയായിരുന്നു എല്ലാവരുടെയും വേഷം. മുസ്ലീങ്ങളുടെ ശൈലിയില്‍ സംസാരിക്കണമെന്നും ഇവര്‍ക്ക് നിര്‍ദ്ദേശം കൊടുത്തിരുന്നു.
'' ഞങ്ങള്‍ക്ക് പേടിയുണ്ടായിരുന്നില്ല. ഞങ്ങള്‍ മുസ്ലീങ്ങള്‍ അല്ല എന്നറിഞ്ഞാല്‍ അവര്‍ ആടുകളെ വലിയ വിലയ്ക്ക് ആകും ഞങ്ങള്‍ക്ക് തരിക. പരമാവധി ആടുകളെ രക്ഷിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം,'' വിവേക് ജെയ്ന്‍ പറഞ്ഞു. കച്ചവടക്കാരുമായി വിലപേശി ഒടുവില്‍ 10000 രൂപ വെച്ചാണ് ഓരോ ആടിനെയും വാങ്ങിയതെന്നും വിവേക് പറഞ്ഞു.
ആടുകളെ വാങ്ങുന്നതിനായി ഗുജറാത്ത്, ഹൈദരാബാദ്, കേരളം, പഞ്ചാബ്, മഹാരാഷ്ട്ര, എന്നിവിടങ്ങളിലെ ജൈന മത വിശ്വാസികളുടെ കൈയ്യില്‍ നിന്നും 15 ലക്ഷത്തോളം രൂപ പിരിച്ചെടുത്തുവെന്നും വിവേക് പറഞ്ഞു. ആടുകളെ വാങ്ങിയ ശേഷം ബാക്കി വന്ന പണം ഉപയോഗിച്ച് അവയ്ക്കുള്ള തീറ്റയും മറ്റ് കാര്യങ്ങളും വാങ്ങിയെന്നും ഇദ്ദേഹം പറഞ്ഞു.
124 ആടുകളെ പാർപ്പിക്കുന്നതിനുള്ള സൗകര്യം എവിടെയൊരുക്കുമെന്നതായിരുന്നു ഇവർ നേരിട്ട പ്രധാന പ്രശ്നം. എന്നാൽ, ബാഗ്പട്ടിലെ ജൈന മതസ്ഥര്‍ നടത്തുന്ന ഒരു ആട് സംരക്ഷണ കേന്ദ്രം ഈ ആടുകളെ ഏറ്റെടുക്കാന്‍ തയ്യാറായി.