അർജുനും ലോറിയും കരയിലെ മൺകൂനയ്ക്ക് അടിയിലില്ലെന്ന് സൈന്യം സ്ഥിരീകരിച്ചു. റോഡിൽ ലോറിയുണ്ടെന്ന സംശയത്തിലായിരുന്നു ഇത്രയും ദിവസം പരിശോധന നടത്തിയത്. കുടുംബം പറഞ്ഞ സ്ഥലങ്ങളിൽ എല്ലാം പരിശോധന നടത്തിയെന്ന് സൈന്യം അറിയിച്ചു. ആദ്യഘട്ടത്തിൽ പരിശോധന നടത്തി മണ്ണ് നീക്കിയ സ്ഥലത്ത് വീണ്ടും സിഗ്നൽ ലഭിച്ചിരുന്നു. ഈ പ്രദേശവും രക്ഷാപ്രവർത്തകർ പരിശോധിച്ചു.
ഇടിഞ്ഞുവീണ മണ്ണിനൊപ്പം ലോറി ഗംഗാവലി നദിയിലേക്ക് പതിച്ചേക്കാമെന്ന സംശയത്തിലാണ് സൈന്യം. ഇതോടൊപ്പം നദിക്കരയിൽ നിന്ന് ഒരു സിഗ്നൽ കിട്ടിയെന്നും സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. നദിക്കരയിലെ സിഗ്നൽ കിട്ടിയ പ്രദേശം മാർക്ക് ചെയ്തു പരിശോധിക്കുകയാണ് ഒരു സംഘം.
advertisement
അര്‍ജുന്റെ ലോറി റോഡരികിൽ നിര്‍ത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും ദിവസങ്ങൾ റോഡിലെ മൺകൂനയിൽ പരിശോധന നടത്തിയത്. നിലവിൽ റഡാര്‍ ഉപയോഗിച്ചു പുഴയിലും പരിശോധന നടത്തുന്നുണ്ട്. വളരെ ആഴത്തിലും ദൂരത്തിലുംനിന്ന് സിഗ്നല്‍ കണ്ടെത്താന്‍ ഈ റഡാറിനു ശേഷിയുണ്ട്. എന്നാൽ നദിയിൽ വലിയ അളവിൽ മൺകൂനയുള്ളത് തിരിച്ചടിയാണ്.
