ഇന്ന് അത്യാധുനിക റഡാർ ഉപയോഗിച്ചുളള പരിശോധനയാണ് നടക്കുന്നത്. അത്യാധുനിക റഡാർ പരിശോധന അഞ്ച് മണിക്കൂർ പിന്നിടുമ്പോഴും അർജുൻ എവിടെ എന്നതിൽ ഇപ്പോഴും ഒരു സൂചനയും ലഭിച്ചിട്ടില്ല. ലോറിയുടേതെന്ന് സ്ഥിരീകരിക്കാൻ തക്കവിധത്തിലുള്ള സിഗ്നലുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ദൗത്യസംഘത്തിന്റെ വെളിപ്പെടുത്തൽ. മംഗളൂരുവിൽ നിന്ന് റഡാർ എത്തിച്ചാണ് മണ്ണിടിഞ്ഞ പരിശോധന നടത്തുന്നത്. സൂറത്കൽ എൻ ഐ ടിയിൽ നിന്നുള്ള സംഘമാണ് റഡാർ പരിശോധന നടത്തുന്നത്.
നേരത്തെ റഡാറിൽ 3 സിഗ്നലുകൾ ലഭിച്ചിരുന്നു. എന്നാൽ ഇവയ്ക്ക് വ്യക്തതയില്ലായെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. പ്രദേശത്ത് മഴവെള്ളം കുത്തിയൊലിച്ച് ചെളി നിറഞ്ഞിരിക്കുന്നതിനാൽ സിഗ്നൽ കിട്ടാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
advertisement
കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി സംഭവ സ്ഥലമായ ഷിരൂർ സന്ദർശിച്ചിരുന്നു. രക്ഷാപ്രവർത്തനം മികച്ച രീതിയിലാണ് നടക്കുന്നതെന്ന് കുമാരസ്വാമി പ്രതികരിച്ചു. സൈന്യം ഇറങ്ങേണ്ട സാഹചര്യമില്ലെന്നും എൻ ഡി ആർ എഫ് സംഘം അവരുടെ അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. എഴുപതോളം രക്ഷാപ്രവർത്തകരാണ് സംഭവസ്ഥലത്ത് സജീവമായി പ്രവർത്തിക്കുന്നത്. ചെളി നിറഞ്ഞ മണ്ണ് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
