ഒരുവര്‍ഷം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷയാണ് ആയുഷ്മാന്‍ ഭാരത് ഉറപ്പ് നല്‍കുന്നത്. രാജ്യത്തെ അന്‍പത് കോടി ജനങ്ങള്‍ ഇതിന്റെ പ്രയോജനം ലഭിക്കും.ലോകത്തിലെ തന്നെ ഏറ്റവും ആരോഗ്യ പദ്ധതികളിലൊന്നാണിത്. ഇതൊരു ചെറിയ കാര്യമല്ല. കാനഡ,മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളുടെ ആകെ ജനസംഖ്യയുടെ അത്രതന്നെ ആളുകളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ പോകുന്നതെന്നാണ് പ്രധാനമന്ത്രിയുടെ അവകാശവാദം.
പാവപ്പെട്ടവരുടെ ജീവിതം കാണുകയും അനുഭവിക്കുകയും ചെയ്തിട്ടുള്ള ആളാണ് താനും അതുകൊണ്ട് തന്നെ അന്തസിനും ആത്മാഭിമാനത്തിനും അവര്‍ എത്ര പ്രാധാന്യം നല്‍കുന്നുവെന്നും അറിയാം. അവരുടെ അന്തസ് സംരക്ഷിക്കുന്നതിനും അവരുടെ സ്വപ്‌നങ്ങള്‍ നിറവേറ്റുന്നതിനുമാണ് താന്‍ ശ്രമിക്കുന്നതെന്നും റാഞ്ചിയില്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മോദി അറിയിച്ചു.മോദി കെയര്‍ എന്നതുൾപ്പെടെ പലപേരുകളില്‍ ആളുകള്‍ പദ്ധതിയെ വിശേഷിപ്പിക്കുന്നുണ്ട്. എന്നാല്‍ സാധാരണക്കാരെ സേവിക്കാനുള്ള അവസരമായാണ് താനിതിനെ കാണുന്നത്. സമൂഹത്തിലെ ഏറ്റവും താഴേത്തട്ടില്‍ ഉളളവര്‍ക്കു പോലും പദ്ധതിയുടെ പരിരക്ഷ ലഭിക്കുമെന്നും മോദി വ്യക്തമാക്കി.
advertisement
രാജ്യത്തെ പണമുള്ളവര്‍ അനുഭവിച്ച് വരുന്ന എല്ലാ സൗകര്യങ്ങളും പാവപ്പെട്ടവര്‍ക്കും ലഭിക്കണം. ഇന്ത്യയിലെ ഒരു പൗരനും ആശുപത്രിയിലെത്തരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും എന്നാല്‍ അങ്ങനെ വരേണ്ടി വന്നാല്‍ ആയുഷ്മാന്‍പദ്ധതി അവരുടെ സേവനത്തിനുണ്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. അര്‍ഹതയുള്ള എല്ലാ ജനങ്ങള്‍ക്കും പദ്ധതിയില്‍ പങ്കാളികളാകാം, ജാതിയുടെയും മതത്തിന്റെയും സ്ഥലത്തിന്റെയും പേരില്‍ ആര്‍ക്കും ഇതില്‍ വിവേചനം നേരിടേണ്ടി വരില്ലെന്നും മോദി വ്യക്തമാക്കിയിട്ടുണ്ട്.
