. "നിലവിലെ ലോക സമ്പദ്‌വ്യവസ്ഥയിലെ അസ്ഥിരത കണക്കിലെടുക്കുമ്പോൾ, രണ്ട് വലിയ സാമ്പത്തിക ശക്തികളെന്ന നിലയിൽ ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൊണ്ടുവരാൻ ഇന്ത്യയും ചൈനയും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണ്," ജാപ്പനീസ് പത്രമായ യോമിയുരി ഷിംബുണിന് നൽകിയ അഭിമുഖത്തിൽ മോദി പറഞ്ഞു.15-ാമത് ഇന്ത്യ-ജാപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജപ്പാനിലെത്തിയ മോദി, യുഎസ്സുമായി രൂക്ഷമായ താരിഫ് തർക്കം നിലനിൽക്കുന്നതിനിടെ ചൈന സന്ദർശനത്തിൻ്റെ ലക്ഷ്യം സൂചിപ്പിച്ചു
പ്രാദേശികവും ആഗോളവുമായ സമൃദ്ധിക്ക് ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യം വിശദീകരിച്ചുകൊണ്ട്, ബെയ്ജിംഗുമായുള്ള ബന്ധം മെച്ചപ്പെട്ടുവരുന്നതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം റഷ്യയിലെ കസാനിൽ നടന്ന ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരു രാജ്യങ്ങളും ഉഭയകക്ഷി ബന്ധങ്ങളിൽ "സ്ഥിരവും നല്ലതുമായ പുരോഗതി" നേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
"രണ്ട് അയൽരാജ്യങ്ങളും ഭൂമിയിലെ ഏറ്റവും വലിയ രണ്ട് രാജ്യങ്ങളും എന്ന നിലയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സുസ്ഥിരവും, പ്രവചിക്കാവുന്നതും, സൗഹൃദപരവുമായ ഉഭയകക്ഷി ബന്ധത്തിന് പ്രാദേശികവും ആഗോളവുമായ സമാധാനത്തിലും സമൃദ്ധിയിലും നല്ല സ്വാധീനം ചെലുത്താൻ കഴിയും," അദ്ദേഹം പറഞ്ഞു. അത്തരത്തിലുള്ള ബന്ധം ഒരു "മൾട്ടി-പോളാർ ഏഷ്യക്കും മൾട്ടി-പോളാർ ലോകത്തിനും" നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"പരസ്പര ബഹുമാനം, പരസ്പര താൽപ്പര്യം, പരസ്പര സംവേദനക്ഷമത" എന്നിവയുടെ അടിസ്ഥാനത്തിൽ തന്ത്രപരവും ദീർഘകാലവുമായ കാഴ്ചപ്പാടോടെ ചൈനയുമായി ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജപ്പാൻ സന്ദർശനത്തിന് ശേഷം ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി ചൈനയിലെ ടിയാൻജിനിലേക്ക് പോകും. ചൈന സന്ദർശന വേളയിൽ, മോദി നിർണായകമായ രണ്ട് ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും - ഒന്ന് ഷിയുമായും മറ്റൊന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായും. റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങിയതിൻ്റെ പേരിൽ ട്രംപ് ഭരണകൂടം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം താരിഫ് ചുമത്തിയതിനെ തുടർന്ന് യുഎസ്സുമായി ബന്ധം വഷളായ പശ്ചാത്തലത്തിൽ ഇന്ത്യയെ ഇരു രാജ്യങ്ങളും പിന്തുണച്ചിരുന്നു .