ചടങ്ങ് പൊതുജനങ്ങള്‍ക്ക് കാണുവാനായി 14 വലിയ എൽഇഡി സ്‌ക്രീനുകള്‍ സ്ഥാപിച്ച്, അമ്പതിനായിരത്തിലധികം ആളുകളുകളുടെ സാന്നിധ്യത്തിലാണ് നയാബ് മുഖ്യമന്ത്രിയായത്. പ്രതിപക്ഷനേതാക്കളും കര്‍ഷകരും വിവിധ സാമൂഹികസംഘടനകളുടെ പ്രതിനിധികളും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നു.
55കാരനായ നയാബ് സിങ് സൈനി ഹരിയാനയിലെ പിന്നോക്ക സമുദായത്തിലാണ് ജനിച്ചുവളര്‍ന്നത്. വളരെ സാധാരണ കുടുംബത്തിലെ അംഗമായ സൈനി നിയമബിരുദധാരിയാണ്.
ബിജെപി അംബാല പാര്‍ട്ടി ഓഫീസില്‍ കമ്പ്യൂട്ടര്‍ ഓപറേറ്ററായി ജോലി ചെയ്യാന്‍ വന്ന നയാബിന് ഹരിയാന ബിജെപി കിസാന്‍ മോര്‍ച്ചയുടെ ജനറല്‍ സെക്രട്ടറിസ്ഥാനമാണ് പാര്‍ട്ടി ആദ്യം നല്‍കിയ ചുമതല. ബിജെപിയുടെ അംബാല യൂത്ത് വിങ്ങിന്റെ നേതാവായിരിക്കെയാണ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന മനോഹര്‍ ലാല്‍ ഖട്ടറിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നത്.
advertisement
ഇത് രണ്ടാം തവണയാണ് നയാബ് സിങ് സൈനി ഹരിയാനയുടെ മുഖ്യമന്ത്രിയാവുന്നത്. 2014 മുതൽ മുഖ്യമന്ത്രിയായിരുന്ന മനോഹർ ലാൽ ഖട്ടറിന്റെ പിൻഗാമിയായി സൈനി ഈ വർഷം മാർച്ചിലാണ് ആദ്യമായി മുഖ്യമന്ത്രിയായത്. തന്റെ വാതിലുകൾ 24 മണിക്കൂറും തുറന്നിരിക്കുന്നുവെന്നും സാധാരണക്കാർക്ക് അവരുടെ പ്രശ്‌നങ്ങളുമായി തന്നെ സമീപിക്കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
90 സീറ്റുകളുള്ള ഹരിയാന നിയമസഭയിൽ 48 സീറ്റുകൾ നേടിയാണ് ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. കോൺഗ്രസ് 37 സീറ്റുകൾ നേടിയപ്പോൾ ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐഎൻഎൽഡി) രണ്ട് സീറ്റുകളും സ്വതന്ത്രർ 3 സീറ്റുകളും നേടി. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കുരുക്ഷേത്ര മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ച സൈനി കോൺഗ്രസിന്റെ നിർമൽ സിങ്ങിനെ വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. ഇത്തവണ ലാഡ്‌വ അസംബ്ലി മണ്ഡലത്തിൽ 16,054 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സൈനി വിജയിച്ചത്.