ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി നീക്കുപോക്ക് ഉണ്ടാക്കുന്നതിനെതിരായ എതിര്‍പ്പ് മയപ്പെടുത്തി സി.പി.എം കേരള ഘടകം. വിജയ സാധ്യതയുള്ള സീറ്റുകളില്‍ കോണ്‍ഗ്രസും സി.പി.എമ്മും പരസ്പരം മത്സരിക്കാതെ പിന്തുണയ്ക്കാന്‍ പോളിറ്റ് ബ്യൂറോ യോഗത്തില്‍ ധാരണയായി. കോണ്‍ഗ്രസുമായി സഖ്യമോ മുന്നണിയോ ഇല്ലെന്ന് കാട്ടി കേരളത്തില്‍ സി.പി.എം ഇതിനെ ന്യായീകരിക്കും. എന്നാല്‍ സഖ്യത്തിന് വന്നത് സി.പി.എം ആണെന്ന് വിശദീകരിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.
ബംഗാളില്‍ കൈകോര്‍ത്താല്‍ കേരളത്തില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലായിരുന്നു ഇതിനെതിരെ സിപിഎം കേരള ഘടകം രംഗത്തെത്തിയത്. എന്നാല്‍ പ്രാദേശിക നീക്കുപോക്ക് അനിവാര്യമെന്ന നിലപാടില്‍ ബംഗാള്‍ ഘടകം ഉറച്ചു നിന്നതോടെ കേരള ഘടകത്തിന് അയയേണ്ടി വന്നു. ബിജെപിയെ പരാജയപ്പെടുത്താന്‍ വിജയ സാധ്യതയുള്ള മതേതര പാര്‍ട്ടിക്ക് പിന്തുണ നല്‍കുമെന്ന പാര്‍ട്ടി കോണ്‍ഗ്രസിലെ അടവ് നയം ചൂണ്ടിക്കാട്ടിയാണ് നീക്കുപോക്കിനെ കേരള നേതാക്കള്‍ ഇപ്പോള്‍ വിശദീകരിക്കുന്നത്.
advertisement
ബംഗാളിലേത് സഖ്യമല്ല, പ്രദേശിക നീക്കുപോക്ക് മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ആവര്‍ത്തിച്ചു. പ്രാദേശിക ധാരണയ്ക്കുള്ള തീരുമാനം അടുത്ത മാസം ആദ്യം ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ പ്രഖ്യാപിച്ചേക്കും. ബംഗാളില്‍ കോണ്‍ഗ്രസിന് പിന്നാലെ വന്നത് സി.പി.എം ആണെന്ന് കാട്ടി കേരളത്തില്‍ നീക്കുപോക്കിനെ പ്രതിരോധിക്കാനാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം.
Also Read ദേവസ്വം പ്രസിഡന്റ് എ പത്മകുമാർ രാജിവയ്ക്കുമോ?
അതേസമയം രണ്ടില്‍ കൂടുതല്‍ തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കണോയെന്നതില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന ഘടകത്തോട് പി.ബി നിര്‍ദ്ദേശിച്ചു. സ്ഥാനാര്‍ഥി നിര്‍ണ്ണയം അടക്കമുള്ള വിഷയങ്ങളിലും വിശദമായ ചര്‍ച്ച കേന്ദ്രകമ്മിറ്റിയില്‍ നടക്കും.
