വ്യാഴാഴ്ച കേന്ദ്ര സർക്കാരും കർഷക പ്രതിനിധികളും തമ്മിൽ നടത്തിയ നാലാം റൗണ്ട് ചർച്ച സമവായത്തിൽ എത്തിയിരുന്നില്ല. മൂന്നു കാർഷിക നിയമങ്ങളും റദ്ദാക്കുന്നതു വരെ പ്രതിഷേധം തുടരുമെന്ന നിലപാടാണ് കർഷക സംഘടനാ നേതാക്കൾ. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് അടുത്ത ചർച്ച.
നിയമങ്ങൾ പിൻവലിക്കണമെന്നതാണ് തങ്ങളുടെ നിലപാടെന്ന് അതിർത്തിയിൽ പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന ഭാരത് കിസാൻ യൂണിയൻ വക്താവ് രാകേഷ് ടിക്കൈറ്റ് ഐഎഎൻഎസിനോട് പറഞ്ഞു, കോർപറേറ്റുകളെ സഹായിക്കുന്നതാണ് ഇപ്പോഴത്തെ നിയമം. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ കൂടുതൽ കർഷകർ സമരത്തിനെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
നാളെ നടക്കുന്ന ചർച്ചയിൽ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പാൽ, പച്ചക്കറികൾ, പഴങ്ങൾ എന്നിവ രാജ്യ തലസ്ഥാനത്തേക്ക് എത്തിക്കുന്നത് തടയുമെന്നും നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
ദില്ലി-ഹരിയാന, ദില്ലി-ഉത്തർപ്രദേശ് അതിർത്തികളിൽ കഴിഞ്ഞ ഒൻപത് ദിവസമായി കർഷകർ സമരം ചെയ്യുകയാണ്. ആയിരക്കണക്കിന് കർഷകർ സിങ്കു അതിർത്തിയിൽ തമ്പടിച്ചിട്ടുണ്ട്. തിക്രിയിലെ ദില്ലി-ഹരിയാന അതിർത്തി, ദില്ലി-യുപി ഗാസിപ്പൂർ അതിർത്തി, ദില്ലി-യുപി ചില്ല അതിർത്തി എന്നിവിടങ്ങളിലും കർഷകരുടെ പ്രതിഷേധമുണ്ട്.