ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ സൈനിക തലവന്മാർ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് പ്രതിരോധമിസൈൽ ഉൾപ്പെടെ ഉപയോഗിച്ചാണ് പാകിസ്ഥാന് തിരിച്ചടി നൽകിയതെന്നും പ്രതിരോധ സംവിധാനങ്ങൾ മികച്ച രീതിയിൽ പ്രവർത്തിച്ചെന്നും സേന വ്യക്തമാക്കിയിരുന്നു. മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ്, എയർ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ എയർ വൈസ് മാർഷൽ എ കെ ഭാരതി, നാവിക ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ വൈസ് അഡ്മിറൽ എ എൻ പ്രമോദ് എന്നിവർ സംയുക്തമായാണ് വാർത്താസമ്മേളനം നടത്തിയത്.
advertisement
ഇന്ത്യയുമായുള്ള സൈനിക ഏറ്റുമുട്ടലിൽ തങ്ങളുടെ യുദ്ധവിമാനങ്ങളിലൊന്നിന് ചെറിയ നാശനഷ്ടം സംഭവിച്ചുവെന്ന് പാകിസ്ഥാൻ സൈന്യം പറഞ്ഞതിന് ഒരു ദിവസത്തിന് ശേഷമാണ് ഇന്ത്യ യുദ്ധവിമാനം വെടിവച്ചിട്ടതായി സമ്മതിച്ചത്. ശനിയാഴ്ച നടന്ന പത്രസമ്മേളനത്തിൽ എയർ മാർഷൽ ഭാരതി, ഓപ്പറേഷനിൽ ഇന്ത്യ നിരവധി ഹൈടെക് പാകിസ്ഥാൻ ജെറ്റുകൾ വിജയകരമായി വെടിവച്ചിട്ടതായി സ്ഥിരീകരിച്ചു.
മെയ് 9, 10 തീയതികളിൽ രാത്രിയിൽ നടന്ന എല്ലാ പാകിസ്ഥാൻ വ്യോമാക്രമണങ്ങളെയും പരാജയപ്പെടുത്തുന്നതിൽ ഇന്ത്യയുടെ മൾട്ടി-ലേയേർഡ് കൗണ്ടർ-ഡ്രോണും വ്യോമ പ്രതിരോധ സംവിധാനങ്ങളും നിർണായകമായിരുന്നുവെന്ന് ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് ഇന്നത്തെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂരിനിടെ, ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങൾ ചൈനീസ്, തുർക്കി നിർമിത ഡ്രോണുകളും പിഎൽ-15 മിസൈലുകളും വിജയകരമായി നശിപ്പിച്ചുവെന്നും അവ ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നത് തടഞ്ഞുവെന്നും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യത്തെ പ്രസ്താവനയായിരിക്കുമിത്. ഇന്ത്യ-പാകിസ്താൻ പെടിനിർത്തൽ പ്രഖ്യാപിച്ച് രണ്ടുദിവസം പിന്നിടുമ്പോഴാണ് മോദി ജനങ്ങളെ അഭിസംബോധനചെയ്യുന്നത്.
പ്രധാനമന്ത്രിയുടെ വസതിയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, സേനാ മേധാവിമാർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഐബി-റോ ഡയറക്ടർമാർ അടക്കമുള്ളവരുടെ ഉന്നതതല യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചത്.
Summary: The Indian military on Monday confirmed it had successfully brought down a Pakistani Mirage fighter jet during Operation Sindoor.