ബെംഗളൂരുവിൽ നിന്ന് രാത്രി 8.15-ന് പറന്നുയർന്ന 6E-185 വിമാനത്തിൽ യാത്ര തുടങ്ങി 15 മിനിറ്റിനുള്ളിൽ തന്നെ അദ്‌നാൻ എമർജൻസി എക്സിറ്റിൽ കൃത്രിമം കാണിക്കാൻ ശ്രമിച്ചു. ക്യാബിൻ ക്രൂ ഉടൻ ഇടപെട്ടപ്പോൾ അബദ്ധം പറ്റിയതാണെന്നായിരുന്നു ഇയാളുടെ വിശദീകരണം. എന്നാൽ രാത്രി 10.20-ഓടെ വിമാനം വാരണാസി വിമാനത്താവളത്തിൽ ഇറങ്ങാൻ വെറും 500 അടി ഉയരത്തിൽ നിൽക്കെ ഇയാൾ വീണ്ടും വാതിൽ തുറക്കാൻ ശ്രമിക്കുകയായിരുന്നു.
ജീവനക്കാർ ഉടൻ വിവരം പൈലറ്റിനെ അറിയിച്ചു. സുരക്ഷ മുൻനിർത്തി ലാൻഡിംഗ് താത്കാലികമായി നിർത്തിവെച്ച പൈലറ്റ്, ആകാശത്ത് ഒരു വട്ടം കൂടി ചുറ്റിയ ശേഷം 10.35-ഓടെയാണ് വിമാനം ലാൻഡ് ചെയ്തത്. ലാൻഡിംഗിന് ശേഷം എയർലൈൻ സെക്യൂരിറ്റിയും സി.ഐ.എസ്.എഫും ചേർന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ പിന്നീട് പോലീസിന് കൈമാറി.
advertisement
ചോദ്യം ചെയ്യലിൽ ആദ്യം തനിക്ക് 'പ്രേതബാധ' ഉണ്ടെന്നും അതിനാലാണ് ഇങ്ങനെ ചെയ്തതെന്നുമായിരുന്നു അവകാശ വാദം. പിന്നീട് ഗോവയിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങുകയാണെന്നും താൻ വലിച്ച ഹാൻഡിൽ എമർജൻസി എക്സിറ്റിന്റേതാണെന്ന് അറിയില്ലായിരുന്നുവെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതിയുടെ കുടുംബത്തെ വിവരമറിയിച്ചിട്ടുണ്ട്. വിമാനത്തിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് വലിയൊരു അപകടം ഒഴിവാക്കിയത്.
