TRENDING:

മുംബൈ മസ്ജിദുകളിലെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്തത് പക്ഷപാതപരമെന്ന് ഹര്‍ജി; പോലീസിന് ഹൈക്കോടതി നോട്ടീസ്

Last Updated:

പള്ളികളില്‍ നിന്ന് തുടര്‍ച്ചയായി ഉച്ചഭാഷിണികള്‍ നീക്കം ചെയ്ത പശ്ചാത്തലത്തില്‍ മുസ്ലീം സമൂഹത്തിലെ ചില വിഭാഗങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ദ്ധിച്ച സാഹചര്യത്തിലാണ് കോടതി നടപടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈയിലെ കിഴക്കന്‍ പ്രദേശമായ വിക്രോളിയിലെ അഞ്ച് മുസ്ലീം പള്ളികളില്‍ നിന്നും ഉച്ചഭാഷിണികള്‍ നീക്കം ചെയ്ത പോലീസ് നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ മുംബൈ പോലീസിനും മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിനും നോട്ടീസ് അയച്ച് ബോംബെ ഹൈക്കോടതി. അഞ്ച് മുസ്ലീം പള്ളികളിലെ മാത്രം ലൗഡ്‌സ്പീക്കറുകള്‍ നീക്കം ചെയ്തതും ലൈസന്‍സ് പുതുക്കാത്തതും പോലീസിന്റെ ഏകപക്ഷീയവും പക്ഷപാതപരവുമായ നടപടിയാണെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു.
News18
News18
advertisement

നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പോലീസ് നടപടിയെന്നും മുസ്ലീം ആരാധനാലയങ്ങള്‍ മാത്രം ലക്ഷ്യമിട്ട് അധികാരികള്‍ വിവേചനത്തോടെ പെരുമാറുന്നതായും ഹര്‍ജിയില്‍ പറയുന്നുണ്ട്. പൊതുയോഗ സംവിധാനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച് സുപ്രീം കോടതിയും ബോംബെ ഹൈക്കോടതിയും നിര്‍ദ്ദേശിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇക്കാര്യത്തില്‍ പോലീസ് പാലിച്ചിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ യൂസഫ് മൂച്ചാലയും അഡ്വ. മുബിന്‍ സോള്‍ക്കറും വാദിച്ചു.

നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ മുംബൈ പോലീസിന് വീഴ്ച്ചപറ്റിയതായും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. മതിയായ കാരണങ്ങളില്ലാതെ മുസ്ലീം ആരാധനാലയങ്ങളെ മാത്രം ലക്ഷ്യമിട്ടുള്ളതാണ് പോലീസ് നടപടിയെന്നും അവര്‍ കോടതിയെ ബോധിപ്പിച്ചു. ഹര്‍ജിയില്‍ ജൂലായ് 9-ന് അടുത്ത വാദം കേള്‍ക്കുന്നതിന് മുമ്പ് മതിയായ രേഖകള്‍ സഹിതം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മുംബൈ പോലീസിന് കോടതി നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസുമാരായ രവീന്ദ്ര വി ഗുഗെ, എംഎം സതായെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

advertisement

പള്ളികളില്‍ നിന്ന് തുടര്‍ച്ചയായി ഉച്ചഭാഷിണികള്‍ നീക്കം ചെയ്ത പശ്ചാത്തലത്തില്‍ മുസ്ലീം സമൂഹത്തിലെ ചില വിഭാഗങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ദ്ധിച്ച സാഹചര്യത്തിലാണ് കോടതി നടപടി. കോടതി നിര്‍ദ്ദേശിച്ച ശബ്ദ മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടിട്ടും പള്ളികമ്മിറ്റികളെ നിരന്തരമായി ബുദ്ധിമുട്ടിക്കുന്നതില്‍ ആശങ്ക അറിയിച്ചുകൊണ്ട് മുസ്ലീം നേതാക്കളുടെ ഒരു സംഘം കഴിഞ്ഞയാഴ്ച ഉപമുഖ്യമന്ത്രി അജിത് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഒരു ബിജെപി നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പള്ളികളില്‍ നിന്ന് ലൗഡ്‌സ്പീക്കറുകള്‍ നീക്കം ചെയ്തതെന്ന് മത നേതാക്കള്‍ ചൂണ്ടിക്കാട്ടി. പോലീസിന്റെ ഭാഗത്തുനിന്നും തെറ്റായ നടപടികള്‍ ഉണ്ടാകില്ലെന്ന് പവാര്‍ സമുദായ നേതാക്കള്‍ക്ക് ഉറപ്പുനല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.

advertisement

ഈ സംഭവവികാസങ്ങള്‍ക്കിടയില്‍ എല്ലാ മതകേന്ദ്രങ്ങളിലും സ്ഥാപിച്ചിട്ടുള്ള ലൗഡ്‌സ്പീക്കറുകള്‍ക്കെതിരെ സിറ്റി പോലീസ് സമഗ്രമായ നടപടി സ്വീകരിച്ചതായി മുംബൈ പോലീസ് കമ്മീഷണര്‍ വിവേക് ഫന്‍സാല്‍ക്കര്‍ ജൂണ്‍ 28-ന് അറിയിച്ചു. മുംബൈ ഇപ്പോള്‍ എല്ലാ മതപരമായ സ്ഥലങ്ങളില്‍ നിന്നുള്ള ലൗഡ്‌സ്പീക്കറുകളില്‍ നിന്നും മുക്തമാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. ഏതെങ്കിലും ഒരു സമൂഹത്തെ തിരഞ്ഞെടുത്ത് ലക്ഷ്യംവച്ചുള്ളതാണ് പോലീസ് നടപടിയെന്ന ആരോപണങ്ങള്‍ അദ്ദേഹം നിരസിക്കുകയും ചെയ്തു.

നിലവിലുള്ള ശബ്ദ മാനദണ്ഡങ്ങള്‍ അനുസരിച്ച് ലൗഡ്‌സ്പീക്കറുകള്‍ക്ക് അനുവദനീയമായ ശബ്ദ നില പകല്‍ സമയത്ത് 55 ഡെസിബെലും രാത്രിയില്‍ 45 ഡെസിബെലും ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. രാത്രി 10 മുതല്‍ രാവിലെ 6 വരെ പൂര്‍ണ്ണ നിരോധനം നിലവിലുണ്ട്. പോലീസ് ഇക്കാര്യത്തില്‍ ഏകീകൃത നടപടി സ്വീകരിച്ചതായി അവകാശപ്പെടുമ്പോള്‍ നടപ്പാക്കല്‍ രീതിയില്‍ വിവേചനമുണ്ടെന്നാണ് ഹര്‍ജിക്കാരും സമുദായ നേതാക്കളും വാദിക്കുന്നത്. ജൂലായ് 9-ന് കോടതി അടുത്ത വാദം കേള്‍ക്കുമ്പോള്‍ പോലീസ് നടപടിയുടെ നിയമസാധുതയും ഏകീകൃത സ്വഭാവവും സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
മുംബൈ മസ്ജിദുകളിലെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്തത് പക്ഷപാതപരമെന്ന് ഹര്‍ജി; പോലീസിന് ഹൈക്കോടതി നോട്ടീസ്
Open in App
Home
Video
Impact Shorts
Web Stories