റാഫേൽ യുദ്ധവിമാനത്തിൽ പറന്നുയർന്ന് പ്രസിഡന്റ് ദ്രൗപതി മുർമു. ഹരിയാനയിലെ അംബാലയിലെ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് ബുധനാഴ്ച രാവിലെയാണ് പ്രസിഡന്‍റ് മുർമു റാഫേൽ യുദ്ധവിമാനത്തിൽ 30 മിനിറ്റ് പറന്നത്. ചടങ്ങിൽ സന്നിഹിതനായിരുന്ന എയർ ചീഫ് മാർഷൽ എ പി സിംഗ്, അതേ വ്യോമതാവളത്തിൽ നിന്ന് പ്രത്യേക വിമാനത്തിൽ പറന്നു. ബുധനാഴ്ച രാവില വ്യോമസേനാ താവളത്തിൽ എത്തിയ രാഷ്ട്രപതിയെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു.
advertisement
ഇത് രണ്ടാം തവണയാണ് രാഷ്ട്രപതി ദ്രൗപതി മുർമു യുദ്ധവിമാനത്തിൽ പറക്കുന്നത്. 2023 ഏപ്രിൽ 8 ന് അസമിലെ തേസ്പൂർ വ്യോമസേനാ സ്റ്റേഷനിൽ സുഖോയ്-30 എംകെഐ ജെറ്റിൽ പറന്നിരുന്നു. മുർമുവിനു മുമ്പ്, മുൻ രാഷ്ട്രപതിമാരായ എപിജെ അബ്ദുൾ കലാമും പ്രതിഭ പാട്ടീലും യഥാക്രമം 2006 ജൂൺ 8 നും 2009 നവംബർ 25 നും പൂനെയ്ക്കടുത്തുള്ള ലോഹെഗാവിലെ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് സുഖോയ്-30 എംകെഐയിൽ പറന്നിരുന്നു. ഫ്രഞ്ച് എയ്‌റോസ്‌പേസ് ഭീമനായ ഡസ്സോൾട്ട് ഏവിയേഷൻ നിർമ്മിച്ച റാഫേലിൽ ഒരു ഇന്ത്യൻ രാഷ്ട്രപതി പറക്കുന്നത് ഇതാദ്യമായാണ്.
2020 സെപ്റ്റംബറിൽ അംബാലയിലെ വ്യോമസേനാ സ്റ്റേഷനിൽ വെച്ചാണ് റാഫേൽ യുദ്ധവിമാനങ്ങളെ ഇന്ത്യൻ വ്യോമസേനയിൽ ഔപചാരികമായി ഉൾപ്പെടുത്തിയത്. 2020 ജൂലൈ 27 ന് ഫ്രാൻസിൽ നിന്ന് എത്തിയ ആദ്യത്തെ അഞ്ച് റാഫേൽ വിമാനങ്ങൾ 'ഗോൾഡൻ ആരോസ്' എന്ന 17-ാമത്തെ സ്ക്വാഡ്രണിന്റെ ഭാഗമായി. പാകിസ്ഥാൻ നിയന്ത്രിത പ്രദേശങ്ങളിലെ നിരവധി ഭീകര കേന്ദ്രങ്ങൾ നശിപ്പിക്കുന്നതിനായി മെയ് 7 ന് ആരംഭിച്ച 'ഓപ്പറേഷൻ സിന്ദൂരി'ൽ റാഫേൽ ജെറ്റുകൾ ഉപയോഗിച്ചിരുന്നു.
