TRENDING:

ആ ദിനങ്ങൾ ഒരു ഇന്ത്യക്കാരനും മറക്കില്ല; അടിയന്തരാവസ്ഥ അനുഭവങ്ങളിലൂടെ പുസ്തകം പ്രഖ്യാപിച്ച് നരേന്ദ്ര മോദി

Last Updated:

അടിയന്തരാവസ്ഥ കാലത്തെ തന്റെ അനുഭവങ്ങളും ഒരു നേതാവെന്ന നിലയിലുള്ള തന്റെ യാത്രയെ അത് എങ്ങനെ രൂപപ്പെടുത്തി എന്നും വിവരിക്കുന്ന പുസ്തകം നരേന്ദ്ര മോദി പ്രഖ്യാപിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഒരു പുസ്തക പ്രകാശത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിയന്തരാവസ്ഥ കാലത്തെ തന്റെ അനുഭവങ്ങളും ഒരു നേതാവെന്ന നിലയിലുള്ള തന്റെ യാത്രയെ അത് എങ്ങനെ രൂപപ്പെടുത്തി എന്നും വിവരിക്കുന്ന പുസ്തകം നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
ദി എമർജൻസി ഡയറീസ്, നരേന്ദ്ര മോദി
ദി എമർജൻസി ഡയറീസ്, നരേന്ദ്ര മോദി
advertisement

'ദി എമര്‍ജന്‍സി ഡയറീസ്' എന്ന് പേരിട്ടിരിക്കുന്ന പുസ്തകം അവതരിപ്പിക്കുന്നത് ബ്ലൂക്രാഫ്റ്റ് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ ആണ്. ഇന്ന് വൈകുന്നേരം നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുസ്തകം പ്രകാശനം ചെയ്യും.

അടിയന്തരാവസ്ഥ കാലത്ത് മോദിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന വ്യക്തികളില്‍ നിന്നുള്ള വിവരണങ്ങളും മറ്റ് ആര്‍ക്കൈവല്‍ മെറ്റീരിയലുകളെയും ആശ്രയിച്ചാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. 'ദി എമര്‍ജന്‍സി ഡയറീസ്' അടിയന്തരാവസ്ഥയിലെ തന്റെ യാത്രയെ കുറിച്ച് വിവരിക്കുന്നുവെന്ന് പ്രധാനമന്ത്രി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ച ഒരു പോസ്റ്റില്‍ പറയുന്നു. ആ കാലത്തെ നിരവധി ഓര്‍മ്മകള്‍ അത് തിരികെ കൊണ്ടുവന്നുവെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥയുടെ ആ ഇരുണ്ട ദിനങ്ങള്‍ ഓര്‍മ്മിക്കുന്നവരോടും ആ സമയത്ത് കഷ്ടപ്പാട് അനുഭവിച്ചവരുടെ കുടുംബങ്ങളോടും സോഷ്യല്‍ മീഡിയയില്‍ അവരുടെ അനുഭവങ്ങള്‍ പങ്കിടാനും മോദി പോസ്റ്റിലൂടെ അഭ്യര്‍ത്ഥിച്ചു. 1975 മുതല്‍ 1977 വരെയുള്ള ലജ്ജാകരമായ ആ കാലഘട്ടത്തെ കുറിച്ച് യുവാക്കള്‍ക്കിടയില്‍ ഇത് അവബോധം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി എക്‌സിലെ പോസ്റ്റിൽ പറഞ്ഞു.

advertisement

അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ താനൊരു യുവ ആര്‍എസ്എസ് പ്രചാരകനായിരുന്നുവെന്ന് മോദി പറയുന്നു. "അടിയന്തരാവസ്ഥ വിരുദ്ധ പ്രസ്ഥാനം എനിക്ക് ഒരു പഠനാനുഭവം ആയിരുന്നു. നമ്മുടെ ജനാധിപത്യ ചട്ടക്കൂട് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അത് വീണ്ടും ഉറപ്പിച്ചു. അതേസമയം, രാഷ്ട്രീയ നേതാക്കളില്‍ നിന്നും വളരെയധികം കാര്യങ്ങള്‍ ഈ സമയത്ത് എനിക്ക് പഠിക്കാന്‍ കഴിഞ്ഞു. ബ്ലൂക്രാഫ്റ്റ് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ ആ അനുഭവങ്ങളില്‍ ചിലത് ഒരു പുസ്തകത്തിന്റെ രൂപത്തില്‍ സമാഹരിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. അടിയന്തരാവസ്ഥ വിരുദ്ധ പ്രസ്ഥാനത്തിന്റെ അമരക്കാരനായ എച്ച്ഡി ദേവഗൗഡ ജിയാണ് പുസ്തകത്തിന്റെ ആമുഖം എഴുതിയിരിക്കുന്നത്", മോദി പറഞ്ഞു.

advertisement

ഇത്തരത്തിലുള്ള ഒരു പുസ്തകം ആദ്യത്തേതാണെന്ന് ബ്ലൂക്രാഫ്റ്റ് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ പറയുന്നു. സ്വേച്ഛാധിപത്യത്തിനെതിരായ പോരാട്ടത്തില്‍ സ്വയം സമര്‍പ്പിക്കാന്‍ തയ്യാറായ ഒരു യുവാവിന്റെ വളര്‍ച്ചയെ കുറിച്ച് ഈ പുസ്തകം പുതിയ പഠനങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും ബ്ലൂക്രാഫ്റ്റ് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ പറഞ്ഞു.

നരേന്ദ്ര മോദി ജനാധിപത്യത്തിന്റെ ആദര്‍ശങ്ങള്‍ക്കായി പോരാടുന്നതിന്റെയും ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അദ്ദേഹം എങ്ങനെ പ്രവര്‍ത്തിച്ചു എന്നതിന്റെയും ചിത്രം 'ദി എമര്‍ജന്‍സി ഡയറീസ്' നല്‍കുന്നു. നിശബ്ദരാകാന്‍ വിസമ്മതിച്ചവരുടെ മനക്കരുത്തിനും ദൃഢനിശ്ചയത്തിനും വേണ്ടിയുള്ള സമര്‍പ്പണം കൂടിയാണ് ഈ പുസ്തകം. നമ്മുടെ കാലത്തെ ഏറ്റവും പരിവര്‍ത്തനാത്മകരായ നേതാക്കളിലൊരാളെ സൃഷ്ടിച്ച ആദ്യകാല പരീക്ഷണങ്ങളെ കുറിച്ചുള്ള ഒരു അപൂര്‍വ്വ കാഴ്ചയും ഈ പുസ്തകം നല്‍കുന്നുവെന്ന് മോദി പറയുന്നു.

advertisement

അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികം രാജ്യം 'ഭരണഘടന വധിക്കപ്പെട്ട ദിവസം' ആയി ആഘോഷിക്കുന്നുവെന്ന് പ്രധാനമന്ത്രി മറ്റൊരു പോസ്റ്റില്‍ പറഞ്ഞു. ഈ ദിവസം ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മൂല്യങ്ങളെ പിന്തള്ളി, മൗലികാവകാശങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു, പത്രസ്വാതന്ത്ര്യം ഇല്ലാതാക്കി, നിരവധി രാഷ്ട്രീയ നേതാക്കള്‍, സാമൂഹിക പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, സാധാരണ പൗരന്മാര്‍ എന്നിവരെ ജയിലിലടച്ചു. അന്ന് അധികാരത്തിലിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനാധിപത്യത്തെ അറസ്റ്റ് ചെയ്തതുപോലെയായിരുന്നു അതെന്നും മോദി പോസ്റ്റില്‍ പറഞ്ഞു.

അടിയന്തരാവസ്ഥ കാലത്ത് നമ്മുടെ ഭരണഘടനയുടെ ആത്മാവ് ലംഘിക്കപ്പെട്ടതും, പാര്‍ലമെന്റിന്റെ ശബ്ദം അടിച്ചമര്‍ത്തപ്പെട്ടതും, കോടതികളെ നിയന്ത്രിക്കാന്‍ ശ്രമിച്ചതും ഒരു ഇന്ത്യക്കാരനും ഒരിക്കലും മറക്കില്ലെന്നും മോദി ചൂണ്ടിക്കാട്ടി. 42-ാം ഭേദഗതി അവരുടെ കാപട്യത്തിന്റെ ഒരു പ്രധാന ഉദാഹരണമാണ്. ദരിദ്രരെയും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും, അടിച്ചമര്‍ത്തപ്പെട്ടവരെയും പ്രത്യേകിച്ച് ലക്ഷ്യം വച്ചിരുന്നു. അവരുടെ അന്തസ്സ് അപമാനിക്കപ്പെട്ടതായും മോദി കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു.

advertisement

അടിയന്തരാവസ്ഥയ്‌ക്കെതിരെ ഉറച്ചുനിന്ന എല്ലാവരെയും രാജ്യം അഭിവാദ്യം ചെയ്യുന്നുവെന്ന് മോദി പറഞ്ഞു. "രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള, വിവിധ പ്രത്യേയശാസ്ത്രങ്ങളില്‍ വിശ്വസിച്ചിരുന്ന ആളുകളായിരുന്നു ഇവര്‍. ഇവരെല്ലാവരും ഒറ്റ ലക്ഷ്യത്തിനായി ഒരുമിച്ച് നിലകൊണ്ടു. ഇന്ത്യയുടെ ജനാധിപത്യ ഘടന സംരക്ഷിക്കാനും നമ്മുടെ സ്വാതന്ത്ര്യസമര സേനാനികള്‍ അവരുടെ ജീവിതം സമര്‍പ്പിച്ച് നേടിതന്ന ആദര്‍ശത്തിനും വേണ്ടി ഇവര്‍ ഒരു മനസ്സായി നിന്നു. അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അവര്‍ നാശമാക്കിയ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനും പുതിയ തിരഞ്ഞെടുപ്പിലേക്കും നയിച്ചത് ഈ ആളുകളുടെ നിശ്ചയദാര്‍ഢ്യമാണ്", മോദി പറഞ്ഞു.

ഭരണഘടനയിലെ തത്വങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വികസിത ഭാരതം എന്ന നമ്മുടെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനുമുള്ള പ്രതിബദ്ധത തുടരുമെന്നും മോദി ആവര്‍ത്തിച്ചു. പുരോഗതിയുടെ പുതിയ ഉയരങ്ങള്‍ കീഴടക്കാനും ദരിദ്രരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു.

1975 ജൂണ്‍ 25നാണ് ഇന്ദിരാഗാന്ധി സര്‍ക്കാര്‍ രാജ്യവ്യാപകമായി അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയത്. 21 മാസം നീണ്ടുനിന്ന അടിയന്തരാവസ്ഥ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിയെ മാറ്റിമറിച്ച ഒരു നാഴികക്കല്ലായിരുന്നു. 1979-ലെ തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി പരാജയപ്പെടുകയും ജനതാ പാര്‍ട്ടി സഖ്യം അധികാരത്തില്‍ വരികയും ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/India/
ആ ദിനങ്ങൾ ഒരു ഇന്ത്യക്കാരനും മറക്കില്ല; അടിയന്തരാവസ്ഥ അനുഭവങ്ങളിലൂടെ പുസ്തകം പ്രഖ്യാപിച്ച് നരേന്ദ്ര മോദി
Open in App
Home
Video
Impact Shorts
Web Stories