ഓപറേഷൻ ഗംഗയുടെ ഭാഗമായി ഇന്നലെ വരെ 15 വിമാനങ്ങളാണ് ഇന്ത്യയിലെത്തിയത്. 3353 ഇന്ത്യൻ പൗരന്മാർ ഇന്ത്യയിലേക്ക് മടങ്ങി.1796 - റൊമേനിയ വഴിയും 1126 പേർ ഹംഗറി വഴിയും തിരിച്ചെത്തി. 430 പേരാണ് പോളണ്ട് വഴി ഇന്ത്യയിലെത്തിയത്. സംഘർഷം തുടങ്ങിയതു മുതൽ 17000 ഇന്ത്യക്കാർ യുക്രെയ്ൻ വിട്ടതായാണ് കേന്ദ്രസർക്കാരിന്റെ കണക്ക്. അതേസമയം കിഴക്കൻ യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പ്ക്കുന്നതിനുള്ള ശ്രമവും തുടരുകയാണ്.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വീണ്ടും ചർച്ച നടത്തി. സംഘർഷ മേഖലകളിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു.
advertisement
അതേസമയം റഷ്യൻ ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊലപ്പെട്ടതിൽ യുക്രെയ്ൻ ഖേദം അറിയിച്ചു.
ഇന്ത്യൻ വിദ്യാർഥിയുടെ മരണത്തിൽ ഐക്യരാഷ്ട്രസഭയിലായിരുന്നു യുക്രെയ്ൻ സ്ഥാനപതി സെർജി കിസ്ലിത്സ അനുശോചനം അറിയിച്ചത്. കർണാടക സ്വദേശി നവീൻ ശേഖരപ്പയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമവും തുടരുകയാണ്. അസുഖം ബാധിച്ച് മരിച്ച പഞ്ചാബ് സ്വദേശി ചന്ദൻ ജിൻഡാലിന്റെ മൃതദേഹവും നാട്ടിലെത്തിക്കാനാണ് ശ്രമം.
അതിനിടെ അടിയന്തരമായി യുക്രെയ്ൻ വിടണമെന്ന് റഷ്യയോട് പ്രമേയത്തിലൂടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ആവശ്യപ്പെട്ടു. പ്രത്യേക അടിയന്തര യോഗത്തിന് ശേഷമാണ് പ്രമേയം പാസാക്കിയത്. റഷ്യയ്ക്കെതിരായ പ്രമേയത്തെ 141 രാജ്യങ്ങൾ പിന്തുണച്ചപ്പോൾ 5 രാജ്യങ്ങൾ എതിർത്തു. 35 രാജ്യങ്ങളിൽ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ഇന്ത്യ വിട്ടു നിന്നു. ആകെ 193 അംഗങ്ങളാണുള്ളത്. ചൈനയും ഇന്ത്യയും ഉൾപ്പടെ 35 രാജ്യങ്ങളാണ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നത്. അതേസമയം എരിത്ര, ഉത്തര കൊറിയ, സിറിയ, ബെലാറൂസ് എന്നീ രാജ്യങ്ങളാണ് റഷ്യയ്ക്കൊപ്പം പ്രമേയത്തെ എതിർത്തത്. റഷ്യ ഉടനടി യുക്രെയ്ൻ വിടണമെന്നും ആണവായുധ പ്രയോഗിക്കുമെന്ന വ്ലാഡിമിർ പുടിന്‍റെ പരാമർശത്തെ ശക്തമായ ഭാഷയിൽ യുഎൻ പ്രമേയം വിമർശിച്ചു.
Also Read- War in Ukraine | അമേരിക്കന്‍ ജനത യുക്രെയ്‌നൊപ്പം; സൈനിക നീക്കത്തിനില്ല; ജോ ബൈഡന്‍
അധിനിവേശം മാത്രമല്ല, യുക്രേയ്നികളുടെ കൂട്ടക്കുരുതി കൂടിയാണ് റഷ്യ ലക്ഷ്യംവെക്കുന്നതെന്ന് ഇപ്പോൾ തെളിഞ്ഞതായി യുക്രെയ്ൻ യുഎൻ അംബാസഡർ സെർജി കിസ്ലാത്സ്യ പറഞ്ഞു. യുക്രെയ്‌നിലെ സ്ഥിതിഗതികൾ വഷളാകുന്നതിൽ ഇന്ത്യ അതീവ ആശങ്കയിലാണെന്ന് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടിഎസ് തിരുമൂർത്തി പറഞ്ഞു.
ഫെബ്രുവരി 24 മുതലാണ് റഷ്യ, യുക്രെയ്നെ ആക്രമിക്കാൻ തുടങ്ങിയത്. അതേസമയം തങ്ങൾ യുഎൻ ആർട്ടിക്കിൾ 51 പ്രകാരം സ്വയംപ്രതിരോധം മാത്രമാണ് ചെയ്യുന്നതെന്ന് റഷ്യൻ പ്രതിനിധി അവകാശപ്പെട്ടു. എന്നാൽ ഈ വാദം പാശ്ചാത്യരാജ്യങ്ങൾ തള്ളിക്കളഞ്ഞു. റഷ്യ നടത്തുന്നത് യുഎൻ ആർട്ടിക്കിൾ രണ്ടിന്‍റെ ലംഘനമാണെന്നും അവർ ചൂണ്ടിക്കാട്ടി. എത്രയുംവേഗം യുക്രെയ്നിലെ പ്രശ്നം പരിഹരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.