സംഘടനാ ദൗർബല്യമെന്ന വെല്ലുവിളിയെ മറികടക്കാൻ കോൺഗ്രസിന് കഴിയുമോ എന്ന ചോദ്യങ്ങൾക്കിടെയാണ് സമ്മേളനത്തിന് തുടക്കം ആയിരിക്കുന്നത്. ഉദയ്പൂർ ചിന്തൻ ശിബിറിനും റായ്പൂർ പ്ലീനറിക്കും ശേഷമുള്ള സുപ്രധാന നേതൃയോഗത്തിൽ ഡിസിസി ശാക്തീകരണമാണ് മുഖ്യ അജണ്ട. ഡിസിസി അധ്യക്ഷൻ മാർക്ക് കൂടുതൽ അധികാരം നൽകാനാണ് തീരുമാനം.
കേരളം, ബിഹാർ, ബംഗാൾ, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കവും പ്രവർത്തകസമിതി യോഗം വിലയിരുത്തും. നാളെ അവതരിപ്പിക്കാനുള്ള രണ്ടു പ്രമേയങ്ങളും പ്രവർത്തകസമിതി അംഗീകരിക്കും. രാഷ്ട്രീയ- സംഘടന -സാമൂഹിക- സാമ്പത്തിക- രാജ്യാന്തര വിഷയങ്ങൾ സംയോജിപ്പിച്ചു കൊണ്ടുള്ളതാണ് പ്രധാന പ്രമേയം. മുപ്പതുവർഷമായി പ്രതിപക്ഷത്ത് തുടരുന്ന ഗുജറാത്തിലെ തിരിച്ചുവരവ് സംബന്ധിച്ച പ്രമേയവുമുണ്ട്. യു എസ് പകര ചുങ്കം, ജാതി സെൻസസ്, സംവരണപരിധി ഉയർത്തൽ, വഖഫ്, യുജിസി കരട് തുടങ്ങിയ വിഷയങ്ങളിലെ തുടർ നീക്കങ്ങളിലും യോഗം തീരുമാനമെടുക്കും.
advertisement
പങ്കെടുക്കുന്നില്ലെങ്കിലും പ്രിയങ്ക ഗാന്ധിയെ യോഗം കൂടുതൽ ചുമതലകൾ ഏൽപ്പിക്കുമോ എന്നതാണ് പാർട്ടി പ്രവർത്തകർ ഉറ്റുനോക്കുന്നത്. ലോക്സഭയിലെ വഖഫ് ചർച്ചയിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കാത്തത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നെങ്കിലും പ്രിയങ്ക ചർച്ചയിലോ വോട്ടെടുപ്പിലോ പങ്കെടുത്തിരുന്നില്ല. എന്നാൽ ഒഴിവാക്കാനാകാത്ത വ്യക്തിപരമായ കാരണങ്ങളാലാണ് പ്രിയങ്ക ഗാന്ധിക്ക് എത്താൻ കഴിയാത്തത് എന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.