ഇന്നലെ രാത്രി 8.30 ഓടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. കർഷക സമര കേന്ദ്രമായിരുന്ന സിംഗു അതിർത്തിക്ക് വെച്ചാണ് അപകടം നടന്നത്. ഡൽഹിയിൽ നിന്നും പഞ്ചാബിലെ ഭട്ടിൻഡയിലേക്ക് പോകുകയായിരുന്നു കാർ. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദീപ് സിദ്ദുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കർഷക സമരത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന സംഘർഷത്തിൽ മുഖ്യ പങ്ക് ആരോപിച്ച് ഡൽഹി പൊലീസ് ദീപ് സിദ്ദുവിനെ അറസ്റ്റ് ചെയ്തിരുന്നു.
പിന്നീട് ഡൽഹി കോടതി ജാമ്യം അനുവദിച്ചു. ദീപ് സിദ്ദുവിന്റെ നേതൃത്വത്തില്‍ സമരം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു അക്രമമെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിച്ചിരുന്നത്.
നടിയും സുഹൃത്തുമായ റീന റായ് ആയിരുന്നു സിദ്ദുവിനൊപ്പമുണ്ടായിരുന്നത്. പരിക്കേറ്റ റീന റായി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
ദീപ് സിദ്ദുവിന്റെ അപ്രതീക്ഷിത അപകട മരണത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത്ത സിംഗ് ഛന്നി അനുശോചനം രേഖപ്പെടുത്തി.
ചെങ്കോട്ടയിൽ അതിക്രമങ്ങൾക്ക് കർഷകരെ പ്രേരിപ്പിച്ചത് ദീപ് സിദ്ധുവാണെന്ന് ആരോപിച്ചായിരുന്നു ദീപ് സിദ്ദുവിനെതിരെ കേസ് ചുമത്തിയത്. കലഹത്തിന് ആഹ്വാനം ചെയ്യല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി സിദ്ദുവിനെ 2021 ഫെബ്രുവരി ഒമ്പതിന് അറസ്റ്റ് ചെയ്തു. ഏപ്രില്‍ 16 ന് സിദ്ദുവിന് ജാമ്യം ലഭിക്കുകയും ചെയ്തു.
എന്നാൽ, ജാമ്യം ലഭിച്ച അതേ ദിവസം തന്നെ പുരാവസ്തു വകുപ്പിന്റെ മറ്റൊരു കേസിൽ സിദ്ദു അറസ്റ്റ് ചെയ്പ്പെട്ടു. കർഷകരുടെ ട്രാക്ടർ റാലിക്കിടയിൽ പൊതുമുതൽ നശിപ്പിച്ചു എന്നായിരുന്നു കേസ്. പിന്നീട് ഏപ്രിൽ 26 നാണ് ജാമ്യം ലഭിക്കുന്നത്.