ഇക്കഴിഞ്ഞ വര്‍ഷമാണ് പ്രജ്വൽ രേവണ്ണ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ദേവരാജ ബിജെപി നേതൃത്വത്തിന് പരാതി നല്‍കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രജ്വലിനെ മത്സരിപ്പിക്കരുതെന്നും ദേവരാജ പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി ദേവഗൗഡയുടെ ചെറുമകനാണ് പ്രജ്വൽ രേവണ്ണ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹസന്‍ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി-ജെഡിഎസ് സ്ഥാനാര്‍ത്ഥി കൂടിയാണിദ്ദേഹം.
കഴിഞ്ഞ വര്‍ഷമാണ് ബിജെപിയും ജെഡിഎസും സഖ്യത്തിലായത്. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രജ്വലിന്റെ പിതാവായ എച്ച്ഡി രേവണ്ണയ്‌ക്കെതിരെ ഹൊളെനരസിപുരയില്‍ മത്സരിച്ചയാളാണ് ദേവരാജ ഗൗഡ. നിലവില്‍ ഒരു ലൈംഗികാതിക്രമ കേസ്, തട്ടിക്കൊണ്ടുപോകല്‍ കേസ് എന്നിവയിലാണ് ഇദ്ദേഹം പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്നത്.
advertisement
നേരത്തെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ചതില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചും ദേവരാജ ഗൗഡ രംഗത്തെത്തിയിരുന്നു. വസ്തുവില്‍ക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് ലൈംഗികമായി ഉപദ്രവിച്ചുവെന്ന 36കാരിയുടെ പരാതിയിലാണ് ദേവരാജ ഗൗഡക്കെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ഹസന്‍ ജില്ലയില്‍ നിന്നുമുള്ള യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ ഇതുവരെ ബിജെപി നേതൃത്വം പ്രതികരിച്ചിട്ടില്ല.