ഒരു പതിറ്റാണ്ടിലേറെയായി ബിജെപി രാഷ്ട്രീയത്തിൽ നിർണായകമായ കേസിലാണ് മുംബൈ സിബിഐ കോടതിയുടെ വിധി. സാക്ഷി മൊഴി വീണ്ടും രേഖപ്പെടുത്തണമെന്ന രണ്ട് ഹർജികൾ പരിഗണിച്ച ശേഷമാണ് ഇന്നത്തെ വിധി. കേസിൽ സിബിഐ പ്രതിചേര്ത്ത 22 പൊലീസുകാർക്കും പങ്കില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കുറ്റവിമുക്തരാക്കിയത്. സംഭവം നടന്ന് 13 വർഷത്തിന് ശേഷമാണ് കോടതി വിധി പറഞ്ഞത്.
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ആയിരുന്ന ഗുലാബ് ചന്ദ് കടാരിയ എന്നിവരെ സിബിഐ പ്രതി ചേർത്തിരുന്നു. ആദ്യം ഗുജറാത്ത് പൊലീസ് അന്വേഷണം ആരംഭിച്ച കേസ് 2010ലാണ് സിബിഐക്ക് കൈമാറിയത്. കേസില് അമിത് ഷാ അറസ്റ്റിലാവുകയും പിന്നീട് ജാമ്യം എടുക്കുകയും ചെയ്തിരുന്നു. 2013 കേസിന്റെ വാദം ഗുജറാത്തിൽ നിന്നും സുപ്രീം കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് മുംബൈയിലേക്ക് മാറ്റിയത്.
advertisement
2014ല്‍ 38 പേര്‍ പ്രതിയായ കേസില്‍ അമിത് ഷായടക്കം 16 പേരെ കോടതി ഒഴിവാക്കിയിരുന്നു. ഈ കേസ് ആദ്യം പരിഗണിച്ച ജഡ്ജിയെ സ്ഥലം മാറ്റി. രണ്ടാമത് ചുമതലയേറ്റ ജഡ്ജിയെ ദുരൂഹ സാഹചര്യത്തില് മരിച്ച നിലയിൽ കണ്ടെത്തി. ഈ ജഡ്ജിയുടെ മരണം അന്വേഷിക്കണം എന്ന ഹർജി പരിഗണിക്കുന്നതിനെ ചൊല്ലി ആയിരുന്നു സുപ്രീം കോടതിയിലെ നാലു മുതിർന്ന ജഡ്ജിമാർ ചീഫ് ജസ്റ്റിസിന് ഏതിരേ വാര്ത്താ സമ്മേളനം നടത്തിയത്. ജഡ്ജിയുടെ മരണത്തിനു ശേഷം പിന്നീട് വന്ന സിബിഐ ജഡ്ജിയാണ് അമിത് ഷാ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയത്. ഇപ്പോൾ 22 പേരെ കൂടി ഒഴിവാക്കിയതോടെ കേസിലെ എല്ലാ പ്രതികളും കുറ്റ വിമുക്തരായി.
