പരീക്ഷാ തട്ടിപ്പ് പുറത്ത്
2021ലെ എസ്‌ഐ റിക്രൂട്ട്‌മെന്റ് പരീക്ഷയില്‍ മോണിക്ക 34-ാം റാങ്ക് കരസ്ഥമാക്കിയിരുന്നു. പരീക്ഷയില്‍ ഹിന്ദി പേപ്പറിന് 200ല്‍ 184 മാര്‍ക്കാണ് അവര്‍ നേടിയത്. ഈ ഉയര്‍ന്ന മാര്‍ക്ക് എല്ലാവരുടെയും ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഇവര്‍ അവധിക്കായി ഹിന്ദിയില്‍ എഴുതി നല്‍കിയ അപേക്ഷയില്‍ നിറയെ അക്ഷരത്തെറ്റ് വന്നത് മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ സംശയം ജനിപ്പിക്കുകയായിരുന്നു. അവധി അപേക്ഷയിൽ തന്റെ പദവിയിൽ പോലും മോണിക്ക അക്ഷരതെറ്റ് വരുത്തിയതാണ് ഉദ്യോഗസ്ഥരെ സംശയത്തിനിടയാക്കിയത്.
2021 സെപ്റ്റംബര്‍ 15ന് അജ്മീറിലെ സെന്ററില്‍ നടന്ന പരീക്ഷയില്‍ മോണിക്ക ബ്ലൂടൂത്ത് ഉപകരണം ഉപയോഗിച്ച് കോപ്പിയടിച്ചതായി എസ്ഒജി അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന്റെ സൂത്രധാരനന്‍ പൗരവ് കലീര്‍ എന്നയാളാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. പൗരവിന് 15 ലക്ഷം രൂപ നല്‍കിയതായി മോണിക്ക ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി എസ്ഒജി അറിയിച്ചു. ഹിന്ദിയില്‍ 200ല്‍ 184 മാര്‍ക്കും പൊതുവിജ്ഞാനത്തില്‍ 200ല്‍ 161 മാര്‍ക്കുമാണ് മോണിക്ക നേടിയത്.
advertisement
എഴുത്തുപരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും അഭിമുഖത്തില്‍ മോണിക്കയ്ക്ക് 15 മാര്‍ക്കേ നേടാന്‍ കഴിഞ്ഞിരുന്നുള്ളൂ. പൗരവ് അറസ്റ്റിലായതോടെ ജയ്പൂര്‍ പോലീസ് അക്കാദമിയില്‍ പരിശീലനത്തിലായിരുന്ന മോണിക്ക ഒളിവില്‍ പോയി.
അക്ഷരത്തെറ്റ് സംശയം ജനിപ്പിച്ചു
2024 ജൂണ്‍ 5 മുതല്‍ 2024 ജൂലൈ രണ്ട് വരെ മോണിക്ക മെഡിക്കല്‍ ലീവിലായിരുന്നു. എന്നാല്‍ ലീവ് എടുക്കുന്നതിന് ചികിത്സാ രേഖകള്‍ നല്‍കാന്‍ അവര്‍ പരാജയപ്പെട്ടു. 2024 നവംബർ 11ന് പോലീസ് ലൈന്‍ ഝുന്‍ഝുനുവില്‍ ജോലിക്ക് ചേരുന്നതിന് ഹിന്ദിയില്‍ സ്വന്തം കൈപ്പടയില്‍ അപേക്ഷ എഴുതി നല്‍കിയപ്പോള്‍ അടിസ്ഥാന വിദ്യാഭ്യാസം പോലും അവര്‍ക്ക് ലഭിച്ചില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായി. ആകെ 20 വരിയുള്ള അപേക്ഷയില്‍ 'ഞാന്‍', 'ഇന്‍സ്‌പെക്ടര്‍', 'പ്രൊബേഷണര്‍', 'ഡോക്യുമെന്റ്', തുടങ്ങിയ വാക്കുകളില്‍ പോലും അക്ഷരത്തെറ്റുകള്‍ കണ്ടെത്തിയിരുന്നു.