പോൺ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെ, നേപ്പാളിലെ ജെൻ സി പ്രതിഷേധങ്ങളെ പരാമശിച്ച് സുപ്രീം കോടതി. 'ഒരു നിരോധനത്തിന്റെ പേരിൽ നേപ്പാളിൽ എന്താണ് സംഭവിച്ചതെന്ന് നോക്കൂ' എന്ന് വാദം കേൾക്കുന്നതിനിടെ ബെഞ്ച് അഭിപ്രായപ്പെട്ടു. ഹർജി പരിഗണിക്കാൻ താൽപ്പര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പറഞ്ഞു. അതേസമയം നാല് ആഴ്ചയ്ക്ക് ശേഷം കേസ് പരിഗണിക്കുമെന്നും ബഞ്ച് കൂട്ടിച്ചേർത്തു.
advertisement
പോൺ ഇന്റർനെറ്റിൽ എളുപ്പത്തിൽ ലഭ്യമാകുമെന്ന് ചൂണ്ടിക്കാട്ടി, കേന്ദ്രസർക്കാർ അതിന്റെ ലഭ്യത നിയന്ത്രിക്കുന്നതിന് ഒരു നയം രൂപീകരിക്കണമെന്ന് ഹർജിക്കാരൻ വാദിച്ചു. പോൺ കാണുന്നത് വ്യക്തികളെയും സമൂഹത്തെയും, പ്രത്യേകിച്ച് 13 നും 18 നും ഇടയിൽ പ്രായമുള്ളവരെ, പ്രതികൂലമായി ബാധിക്കുമെന്നും ഹർജിയിൽ പറയുന്നു. അശ്ലീല ഉള്ളടക്കം ആളുകൾ കാണുന്നത് തടയുന്നതിനുള്ള ഫലപ്രദമായ ഒരു സംവിധാനത്തിന്റെ അഭാവവും ഹജിയിൽചൂണ്ടിക്കാട്ടി.
നേപ്പാളിൽ സംഭവിച്ചത്?
സെപ്റ്റംബർ ആദ്യ വാരത്തിൽ നേപ്പാളിൽ സോഷ്യൽ മീഡിയയ്ക്ക് ഏർപ്പെടുത്തിയ നിരോധനം വൻതോതിലുള്ള സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് കാരണമായി. പ്രതിഷേധം കലാപമാവുകയും, അത് പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയുടെ സർക്കാരിനെ പുറത്താക്കുന്നതിനു വരെ കാരണമാവുകയും ചെയ്തു.
സെപ്റ്റംബർ 8, 9 തീയതികളിൽ കാഠ്മണ്ഡുവിൽ ജെൻ സി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആയിരക്കണക്കിന് യുവാക്കൾ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ നടത്തി. ഈ പ്രതിഷേധ പ്രകടനങ്ങളിൽ 76 പേർ കൊല്ലപ്പെട്ടു. സോഷ്യൽ മീഡിയ നിരോധനം മാത്രമല്ല , അഴിമതി പോലുള്ള മറ്റ് അടിസ്ഥാന വിഷയങ്ങളും പ്രതിഷേധത്തിന്റെ ആഴം കൂട്ടി.
ഇന്ത്യയിൽ പോൺ കാണുന്നത് നിയമവിരുദ്ധമാണോ?
ഇന്ത്യയിൽ പോൺ കാണുന്നത് കുറ്റകരമല്ല. എന്നിരുന്നാലും, വാണിജ്യ ആവശ്യങ്ങൾക്കായി അശ്ലീല ഉള്ളടക്കം നിർമ്മിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നത് ഭാരതീയ ന്യായ സംഹിത, ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000 (ഐടി ആക്ട്) എന്നിവ പ്രകാരം ശിക്ഷാർഹമായ കുറ്റമാണ്. പോൺഹബ് ഉൾപ്പെടെ ആയിരത്തോളം പോൺ വെബ്‌സൈറ്റുകൾ ഇന്ത്യൻ സർക്കാർ നിരോധിച്ചിട്ടുണ്ട്.
ഈ വർഷം ആദ്യം, അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് കുറഞ്ഞത് 25 ഓവർ-ദി-ടോപ്പ് (ഒടിടി) പ്ലാറ്റ്‌ഫോമുകളെങ്കിലും കേന്ദ്രം നിരോധിച്ചിരുന്നു. ബിഗ് ഷോട്ട്‌സ്, ഡെസിഫ്ലിക്‌സ്, നിയോൺഎക്‌സ് വിഐപി, ഗുലാബ് ആപ്പ്, കങ്കൻ ആപ്പ്, ഹൽചുൽ ആപ്പ്, മൂഡ്‌എക്‌സ്, ഉള്ളു, എഎൽടിടി എന്നിവയുൾപ്പെടെയുള്ള നിരോധിത ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ലൈംഗിക പരാമർശങ്ങളും നഗ്നത ഉൾപ്പെടുന്ന രംഗങ്ങളും അടങ്ങിയ ഉള്ളടക്കം പ്രദർശിപ്പിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
