20 ശതമാനം എത്തനോൾ (E20) കലർത്തിയ പെട്രോൾ വിൽപ്പന നിർബന്ധമാക്കുന്ന കേന്ദ്ര സർക്കാരിന്റെ എത്തനോൾ ബ്ലെൻഡിംഗ് പ്രോഗ്രാമിനെ ചോദ്യം ചെയ്തുള്ള പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് കേസ് കേൾക്കുകയും നടപടിക്രമങ്ങളിൽ ഇടപെടാൻ വിസമ്മതിക്കുകയും ചെയ്തു. "ഒരു വലിയ ലോബി" ഹർജിക്കാരെ പിന്തുണയ്ക്കുന്നുണ്ടെന്ന് അറ്റോർണി ജനറൽ അഭിപ്രായപ്പെട്ടു.
advertisement
ഇന്ത്യ ഏത് തരം പെട്രോൾ ഉപയോഗിക്കണമെന്ന് രാജ്യത്തിന് പുറത്തുനിന്നുള്ള ഒരാളാണോ നിർദേശിക്കേണ്ടതെന്ന് കേന്ദ്രവും വാദിച്ചു. . എത്തനോൾ പരിപാടി കരിമ്പ് കർഷകരെ പിന്തുണയ്ക്കുകയും, അസംസ്കൃത എണ്ണ ഇറക്കുമതി കുറയ്ക്കുകയും, ഇന്ധന ക്ഷമത ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഉദ്യോഗസ്ഥർ കോടതിയിൽ പറഞ്ഞു.
ഹർജിയിൽ പറയുന്നത്
2023 ഏപ്രിലിന് മുമ്പ് നിർമ്മിച്ച മോഡലുകൾക്ക് E20 ഇന്ധനം നിർബന്ധമാക്കുന്നത് വസ്തുക്കളുടെ ശോഷണം, സുരക്ഷാ പ്രശ്നങ്ങൾ, മൈലേജ് നഷ്ടം, വാറന്റി, ഇൻഷുറൻസ് ക്ലെയിമുകൾ നിഷേധിക്കൽ എന്നിവയ്ക്ക് കാരണമാകുമെന്ന് ഹർജിയിൽ പറയുന്നു.E20 പെട്രോൾ ഡിഫോൾട്ട് ഓപ്ഷനാക്കി മാറ്റുന്നത് ഉപഭോക്തൃ തിരഞ്ഞെടുപ്പിനെ ദുർബലപ്പെടുത്തുന്നുവെന്നും 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അന്യായമായ വ്യാപാര രീതിക്ക് തുല്യമാണിതെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 19, 21 എന്നിവ ലംഘിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു.
E20 പെട്രോൾ മികച്ച ഇന്ധനക്ഷമത നൽകുമെന്ന് സർക്കാർ
E10 ഇന്ധനവുമായി താരതമ്യപ്പെടുത്തുമ്പോൾ E20 പെട്രോൾ മികച്ച ഇന്ധന ക്ഷമത, മെച്ചപ്പെട്ട യാത്രാ നിലവാരം, കാർബൺ ബഹിർഗമനം ഏകദേശം 30% കുറയ്ക്കൽ എന്നിവ വാഗ്ദാനം ചെയ്യുന്നുവെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം പറഞ്ഞു. ബ്രസീൽ പോലുള്ള രാജ്യങ്ങൾ വർഷങ്ങളായി E27 ഇന്ധനം പ്രശ്‌നങ്ങളില്ലാതെ വിജയകരമായി ഉപയോഗിക്കുന്നുണ്ടെന്നും, ടൊയോട്ട, ഹോണ്ട, ഹ്യുണ്ടായ് എന്നിവയുൾപ്പെടെയുള്ള ആഗോള വാഹന നിർമ്മാതാക്കൾ അവിടെ വാഹനങ്ങൾ നിർമ്മിക്കുന്നുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.