അഹമ്മദാബാദ് വിമാനാപകടത്തിൽ പൈലറ്റിനെ കുറ്റപ്പെടുത്താനാവില്ലെന്ന് നിരീക്ഷിച്ച് സുപ്രീം കോടതി.വിമാനാപകടത്തെപ്പറ്റിയുള്ള തെറ്റായ റിപ്പോർട്ടിംഗിൽ ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, ജെ സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് എയർ ഇന്ത്യ പൈലറ്റിന്റെ പിതാവ് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു.
advertisement
അപകടത്തിന്റെ കാരണം കണ്ടെത്താനും ഉത്തരവാദിത്തം ഉറപ്പാക്കാനും സ്വതന്ത്ര അന്വേഷണം നടത്തണമെന്നാണ് ഹർജിയിലെ ആവശ്യം.വിമാനാപകട അന്വേഷണങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര കൺവെൻഷനുകൾക്ക് അനുസൃതമായി അന്വേഷണം നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഹർജിക്കാരൻ കോടതിയോട് ആവശ്യപ്പെട്ടു.
"എയർ ഇന്ത്യ അഹമ്മദാബാദ് വിമാനാപകടത്തിന് പൈലറ്റിനെ കുറ്റപ്പെടുത്തരുത്. ഇത് ദുഃഖകരമായ സംഭവമാണ്, പക്ഷേ പ്രാഥമിക റിപ്പോർട്ടിൽ പൈലറ്റിന് തെറ്റുപറ്റിയതായി പറയുന്നില്ല," സുപ്രീം കോടതി പറഞ്ഞു. വിമാനാപകടങ്ങൾ അന്വേഷിക്കാൻ പ്രത്യേക വ്യവസ്ഥയും നിയമങ്ങളുമുണ്ടെന്നും കോടതി പറഞ്ഞു. ഹർജിയിൽ കേന്ദ്രത്തിനും ഡിജിസിഎയ്ക്കും സുപ്രീം കോടതി നോട്ടീസ് അയയ്ക്കുകയും വാദം കേൾക്കൽ അടുത്ത ആഴ്ചയിലേക്ക് മാറ്റുകയും ചെയ്തു.
ജൂൺ 12 നാണ് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (അഹമ്മദാബാദ്) നിന്ന് പറന്നുയർന്ന് ഏതാനും മിനിറ്റുകൾക്ക് ശേഷം എയർ ഇന്ത്യ ഫ്ലൈറ്റ് AI 171 തകർന്നുവീണത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേർ മരിച്ചു. ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്.
