80 കോടിയുടെ ‘കരുണാനിധിയുടെ പേന’ സ്മാരകത്തിനെതിരെ ചെന്നൈ മറീനാ ബീച്ചില്‍ പ്രതിഷേധം
തൂലിക സ്മാരകം നിർമിക്കാനുള്ള ചർച്ചകൾ ആരംഭിച്ചതു മുതൽ തന്നെ ഇതിനോട് സ്റ്റാലിൻ വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ലെന്ന് ചില വൃത്തങ്ങൾ പറയുന്നു. ഈ സ്മാരകം കടലിൽ നിർമിക്കാൻ പോകുന്നില്ല എന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ”ചില എൻജിഒകളും പരിസ്ഥിതി പ്രവർത്തകരുമെല്ലാം പദ്ധതിയോട് എതിർപ്പു പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. തന്റെ പിതാവിന്റെ ശതാബ്ദി വർഷത്തിൽ ഇത് ഒരു രാഷ്ട്രീയ ചർച്ചക്ക് കാരണമാക്കേണ്ടെന്ന് സ്റ്റാലിൻ തീരുമാനിക്കുകയായിരുന്നു. പകരം സ്മാരകത്തിനു സമീപം ഒരു ചെറിയ പേന നിർമിക്കാം, ഇത്രയും പണം ചെലവഴിക്കരുത് എന്നും അദ്ദേഹം പറഞ്ഞു”, പാർട്ടി വൃത്തങ്ങളിലൊരാൾ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
advertisement
തമിഴ്നാട് മന്ത്രി കെ പൊൻമുടിയുടെ വീട്ടിൽ ED റെയ്ഡ്; പ്രതിപക്ഷ ഐക്യം ഭയന്നെന്ന് എം.കെ സ്റ്റാലിൻ
ഇക്കഴിഞ്ഞ ഏപ്രിലിൽ, കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ മന്ത്രാലയം നിയോഗിച്ച കമ്മിറ്റി, തൂലികാ സ്മാരകം നിർമിക്കുന്നതിന് അംഗീകാരം നൽകിയിരുന്നു. കഴിഞ്ഞ മാസം കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും പദ്ധതിക്ക് അനുമതി നൽകിയിരുന്നു. സ്മാരക നിർമാണത്തിന് കേന്ദ്രസർക്കാരിന്റെ തീരദേശ നിയന്ത്രണ അതോറിറ്റിയുടെയും അനുമതി ലഭിച്ചിരുന്നു. എന്നാൽ കടലിൽ സ്മാരകം നിർമിക്കുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
2021 ഓഗസ്റ്റിൽ, നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ അധികാരത്തിലെത്തി മൂന്ന് മാസത്തിന് ശേഷമാണ് സ്മാരകം നിർമിക്കാനുള്ള പദ്ധതി സ്റ്റാലിൻ സർക്കാർ പ്രഖ്യാപിച്ചത്. 39 കോടി രൂപയുടെ പദ്ധതിയായാണ് അന്ന് നിർദേശിച്ചത്. തുടർന്ന് എഐഎഡിഎംകെ കോർഡിനേറ്ററും പ്രതിപക്ഷ ഉപനേതാവുമായ ഒ പനീർശെൽവം ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. എഐഎഡിഎംകെ സഖ്യകക്ഷികളായ പിഎംകെയും ബിജെപിയും പദ്ധതിയെ പിന്തുണച്ചിരുന്നു. സ്മാരകം രൂപകല്പന ചെയ്യാൻ മദ്രാസ് ഐ.ഐ.ടി.യിലെ വിദഗ്ധരുടെ സഹായം തേടുകയും ടെൻഡർ നടപടികൾ തുടങ്ങുകയും ചെയ്തിരുന്നു.
എന്നാൽ, മെയ് മാസത്തിൽ എഐഎഡിഎംകെ തൂലികാ സ്മാരകത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. ചട്ടങ്ങൾ പാലിക്കാതെയാണ് സർക്കാർ വകുപ്പുകൾ വേഗത്തിൽ പദ്ധതിക്ക് അനുമതി നൽകിയത് എന്നും എഐഎഡിഎംകെ ആരോപിച്ചു. ജനുവരിയിൽ ചെന്നൈയിൽ സംഘടിപ്പിച്ച പൊതുചർച്ചയിൽ പരിസ്ഥിതി പ്രവർത്തകർക്ക് പുറമേ, പ്രതിപക്ഷപ്രവർത്തകരും മത്സ്യത്തൊഴിലാളികളിൽ ചിലരും തൂലികാ സ്മാരം നിർമിക്കാനുള്ള പദ്ധതിയെ എതിർത്തിരുന്നു.