വിജയ്‌യെ കൂടാതെ വെള്ളിത്തിരയിലെ മാസ് പ്രകടനത്തിന് പിന്നാലെ ദ്രാവിഡ രാഷ്ട്രീയത്തിലേക്കിറങ്ങിയ വേറെയും താരങ്ങളുണ്ട്. അത്തരത്തില്‍ രാഷ്ട്രീയ പ്രവേശനം നടത്തിയ 10 താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
എംജിആര്‍
മരുതൂര്‍ ഗോപാലന്‍ രാമചന്ദ്രന്‍ എന്ന എംജിആര്‍ മൂന്ന് തവണ തുടര്‍ച്ചയായി തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദം അലങ്കരിച്ച വ്യക്തിയാണ്. തമിഴ് സിനിമയിലെ മാസ് പ്രകടനത്തിന് പിന്നാലെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്കിറങ്ങിയത്. 1977 ജൂണ്‍ മുതല്‍ 1987 വരെ അദ്ദേഹം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി തുടര്‍ന്നു. ആള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം(എഐഎഡിഎംകെ) പാര്‍ട്ടിയും അദ്ദേഹം രൂപീകരിച്ചു.
advertisement
ജയലളിത
ആറ് തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായി സേവനമനുഷ്ടിച്ച താരമാണ് ജയലളിത. 1960കളില്‍ ബാലതാരമായി സിനിമയിലെത്തിയ ജയലളിതയ്ക്ക് 1965ലാണ് വെള്ളിത്തിരയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത്. എംജിആറിന്റെ കൈപിടിച്ച് 1982ല്‍ ജയലളിത രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. ശേഷം എഐഎഡിഎംകെയില്‍ ചേര്‍ന്ന ജയലളിത എംജിആറിന്റെ മരണശേഷം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാകുകയും ചെയ്തു.
വിജയകാന്ത്
ക്യാപ്റ്റന്‍ എന്നറിയപ്പെടുന്ന താരമാണ് വിജയകാന്ത്. ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) എന്ന രാഷ്ട്രീയ പാര്‍ട്ടി അദ്ദേഹം രൂപീകരിച്ചിരുന്നു. തമിഴ്‌നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവായും അദ്ദേഹം സേവനമനുഷ്ടിച്ചിരുന്നു. 1979ല്‍ പുറത്തിറങ്ങിയ 'ഇനിക്കും ഇളമൈ' എന്ന ചിത്രത്തിലൂടെയാണ് വിജയകാന്ത് വെള്ളിത്തിരയില്‍ മുഖം കാണിച്ചത്.
നെപ്പോളിയന്‍
കുമരേശന്‍ ദുരൈസ്വാമി എന്ന നെപ്പോളിയന്‍ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഇംഗ്ലീഷ് ചിത്രങ്ങളില്‍ സാന്നിദ്ധ്യം അറിയിച്ച നടനാണ്. 1991ലാണ് അദ്ദേഹം വെള്ളിത്തിരയില്‍ മുഖം കാണിക്കുന്നത്. ഹോളിവുഡ് വരെ തന്റെ കലാപ്രകടനം കാഴ്ചവെയ്ക്കാന്‍ അദ്ദേഹത്തിനായി. പിന്നീട് അദ്ദേഹം ഡിഎംകെയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്ത് സാമൂഹിക നീതി വകുപ്പ് സഹമന്ത്രിയായി പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. 2009 മുതല്‍ 2013 വരെയാണ് അദ്ദേഹം ഈ പദവി വഹിച്ചത്. എന്നാല്‍ 2015ല്‍ അദ്ദേഹം ഡിഎംകെ വിട്ട് ബിജെപിയിലേക്ക് എത്തുകയും ചെയ്തു.
കമല്‍ഹാസന്‍
പാര്‍ത്ഥസാരഥി ശ്രീനിവാസന്‍ എന്ന കമല്‍ഹാസന്‍ 2018ലാണ് തന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്. മക്കള്‍ നീതി മയ്യം എന്നാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പേര്. 1960കളില്‍ ബാലതാരമായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച വ്യക്തി കൂടിയാണ് കമല്‍ഹാസന്‍.
ശിവാജി ഗണേശന്‍
1988ല്‍ തമിഴക മുന്നേട്ര മുന്നണി എന്ന രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിച്ച് കൊണ്ട് ദ്രാവിഡ രാഷ്ട്രീയത്തിലേക്ക് എത്തിയ നടനാണ് ശിവാജി ഗണേശന്‍. ഡിഎംകെയിലൂടെയായിരുന്നു അദ്ദേഹം രാഷ്ട്രീയ പ്രവേശനം നടത്തിയത്. 1949ല്‍ സിഎന്‍ അണ്ണാദുരൈയുടെ നേതൃത്വത്തില്‍ ഡിഎംകെ രൂപീകരിച്ചപ്പോള്‍ ശിവാജി ഗണേശനും പാര്‍ട്ടിയുടെ പ്രധാന മുഖമായി മാറി. 1956 വരെ ഡിഎംകെയെ അദ്ദേഹം പിന്തുണച്ചിരുന്നു.
ആര്‍ ശരത് കുമാര്‍
2007 ആഗസ്റ്റ് 31ലാണ് നടന്‍ ശരത് കുമാര്‍ ആള്‍ ഇന്ത്യ സമത്വ മക്കള്‍ കച്ചി എന്ന തന്റെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം എഐഎഡിഎംകെയുമായി സഖ്യത്തിലാകുകയും തന്റെ പാര്‍ട്ടിയ്ക്ക് രണ്ട് സീറ്റ് ഉറപ്പിക്കുകയും ചെയ്തു.
രാമരാജന്‍
വെള്ളിത്തിരയില്‍ നിന്നും തമിഴ് രാഷ്ട്രീയത്തിലേക്ക് എത്തിയ താരങ്ങളില്‍ പ്രമുഖ സ്ഥാനം കൈവരിക്കുന്ന നടനാണ് രാമരാജന്‍. മുന്‍ ലോകസഭാംഗമായും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. 1998ല്‍ തിരുച്ചെന്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച അദ്ദേഹം 12-ാം ലോക്‌സഭയിലെത്തുകയും ചെയ്തു.
ടി രാജേന്ദര്‍
സംവിധായകനായും നടനായും തന്റെ കഴിവ് തെളിയിച്ചയാളാണ് ടി രാജേന്ദര്‍. ആള്‍ ഇന്ത്യ ലചിയ ദ്രാവിഡ മുന്നേട്ര കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടിയിലൂടെ തമിഴ് രാഷ്ട്രീയത്തിലും അദ്ദേഹം തന്റേതായ ഇടം കണ്ടെത്തി. 1991ല്‍ ഡിഎംകെയില്‍ നിന്ന് പുറത്തുപോയ രാജേന്ദര്‍ തായക മറുമലർച്ചി കഴകം (Thayaga Marumalarchi Kazhagam- ടിഎംകെ) പാര്‍ട്ടിയ്ക്ക് രൂപം നല്‍കി. 1996ല്‍ വൈകോ ഡിഎംകെയില്‍ നിന്ന് പുറത്ത് പോയി മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപിച്ചതോടെ രാജേന്ദറിന്റെ പാര്‍ട്ടിയായ ടിഎംകെ വീണ്ടും ഡിഎംകെയുമായി ലയിച്ചു.
ഉദയനിധി സ്റ്റാലിന്‍
കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ പാത പിന്തുടര്‍ന്ന നടനാണ് ഉദയനിധി സ്റ്റാലിന്‍. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്ക് വ്യക്തമായ വിജയം നേടിക്കൊടുക്കുന്നതില്‍ ഉദയനിധി സ്റ്റാലിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ വലിയ പങ്കുവഹിച്ചിരുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.