എന്താണ് വഖഫ്? വഖഫ് ബോര്‍ഡിന്റെ ചുമതലകള്‍ എന്തെല്ലാം? എന്തെല്ലാം മാറ്റങ്ങളാണ് വഖഫ് നിയമത്തില്‍ വരുന്നത് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാം
എന്താണ് വഖഫ്?
മസ്ജിദുകള്‍, ദര്‍ഗ, ശ്മശാനങ്ങള്‍, അഭയകേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി മതപരവും ജീവകാരുണ്യ ആവശ്യങ്ങള്‍ക്കുമായി ദൈവത്തിന്റെ പേരില്‍ സമര്‍പ്പിക്കപ്പെട്ട സ്വത്തുവകകളാണ് വഖഫ്. ഇസ്ലാംമത വിശ്വാസിയായ ഒരു വ്യക്തി നിയമപ്രകാരം ഭക്തിപരമോ മതപരമോ ജീവകാരുണ്യപരമോ ആയ ആവശ്യത്തിനായി സ്ഥിരമായി ദാനം ചെയ്യുന്ന സ്ഥാവര ജംഗമ സ്വത്താണിത്.
മുസ്ലിം നിയമം അനുസരിച്ച് മതപരമോ ജീവകാരുണ്യപ്രവര്‍ത്തിക്കോ വേണ്ടി സ്വത്ത് നല്‍കിയ വ്യക്തി ('വാക്കിഫ്') സംഭാവന ചെയ്തതും വഖഫായി അറിയിക്കുന്നതുമായ ആസ്തികളുമായി ('ഔഖാഫ്') ബന്ധപ്പെട്ട കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് 1995ലെ വഖഫ് നിയമം സ്ഥാപിതമായത്. ഇതിന് ശേഷം 2013ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഈ നിയമത്തില്‍ ഭേദഗതി വരുത്തി.
advertisement
ഒരു രേഖയോ അല്ലെങ്കില്‍ ആധാരമോ ദാനമായി നല്‍കിയാല്‍ ആ വസ്തു വഖഫ് ആയി മാറും. അല്ലെങ്കില്‍ അവ മതപരമായതോ അല്ലെങ്കില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായോ ഉപയോഗിക്കാവുന്നതാണ്. ഒരു അമുസ്ലീമിനും ഇത്തരത്തില്‍ വഖഫ് നല്‍കാന്‍ കഴിയും. എന്നാല്‍, അതിന്റെ ലക്ഷ്യം ഇസ്ലാംമതം അനുശാസിക്കുന്ന പ്രകാരമായിരിക്കണം. സര്‍വെ കമ്മിഷണർ പ്രാദേശികതലത്തില്‍ അന്വേഷണം നടത്തും. ഇതിന്റെ ഭാഗമായി സാക്ഷികളെ ഹാജരാക്കുകയും വേണം. കൂടാതെ വഖഫ് നിയമപ്രകാരം വഖഫായി നല്‍കുന്ന എല്ലാ വസ്തുവകകളുടെയും പൊതുരേഖകള്‍ മുഴുവന്‍ ഹാജരാക്കുകയും വേണം.
വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ?
സ്വത്ത് സമ്പാദിക്കാനും അത് കൈവശം വയ്ക്കാനും അത്തരം സ്വത്ത് കൈമാറ്റം ചെയ്യാനും വഖഫ് ബോര്‍ഡിന് നിയമപരമായ അധികാരമുണ്ട്.
നിലവിലെ നിയമപ്രകാരം ഓരോ സംസ്ഥാനത്തിനും ഒരു വഖഫ് ബോര്‍ഡിന് രൂപം നല്‍കാന്‍ അനുമതിയുണ്ട്. ഒരു ചെയര്‍പേഴ്‌സണ്‍ ആയിരിക്കും ബോര്‍ഡിന്റെ തലവന്‍. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഒന്നോ രണ്ടോ നോമിനികള്‍, മുസ്ലീം എംഎല്‍എമാര്‍ എംപിമാര്‍ എന്നിവരും ഇതില്‍ അംഗങ്ങളായിരിക്കും. കൂടാതെ സംസ്ഥാന ബാര്‍ കൗണ്‍സിലിലെ മുസ്ലീം അംഗങ്ങള്‍, അംഗീകൃത ഇസ്ലാമിക ദൈവശാസ്ത്ര പണ്ഡിതന്മാര്‍, ഒരു ലക്ഷമോ അതിനുമുകളിലോ വരുമാനമുള്ള ഏതെങ്കിലും വഖഫുകളുടെ മാനേജര്‍മാര്‍ എന്നിവര്‍ വഖഫ് ബോര്‍ഡില്‍ ഉള്‍പ്പെടുന്നു.
വസ്തുവകകള്‍ കൈകാര്യം ചെയ്യാനും നഷ്ടപ്പെട്ട സ്വത്തുക്കള്‍ വീണ്ടെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും വില്‍പ്പനയിലൂടെയോ സമ്മാനങ്ങളിലൂടെയോ പണയത്തിലൂടെയോ പാട്ടത്തിലൂടെയോ വഖഫിന് കീഴിലുള്ള സ്ഥാവര സ്വത്തുക്കള്‍ കൈമാറ്റം ചെയ്യുന്നതിനും വഖഫ് ബോര്‍ഡിന് അനുമതിയുണ്ട്.
എന്താണ് വഖഫിനെ ചുറ്റിപ്പറ്റിയുള്ള വിവാദം?
ബോര്‍ഡിന്റെ അധികാരങ്ങള്‍: ഇന്ത്യാ വിഭജനത്തിന് മുമ്പ് റവന്യൂ രേഖകകളില്‍ രേഖപ്പെടുത്തിയിട്ടുള്ള ഭൂമി അല്ലാതെ വഖഫ് ബോര്‍ഡിന് സ്വത്ത് അവകാശപ്പെടാന്‍ കഴിയില്ല. ആ ഭൂമി ബോര്‍ഡിന്റേതാണെന്ന് തെളിയിക്കാന്‍ വഖഫ് ബോര്‍ഡിന് സാധിക്കണം.
സെക്ഷന്‍ 40: 1995ലെ വഖഫ് നിയമത്തിലെ സെക്ഷന്‍ 40 പ്രകാരം പ്രത്യേക ഭൂമി വഖഫ് സ്വത്താണോ അല്ലയോ എന്ന് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാന വഖഫ് ബോര്‍ഡിനുണ്ട്.
സുപ്രീം കോടതിയിലെ പൊതുതാല്‍പ്പര്യ ഹര്‍ജി: 1995ലെ വഖഫ് നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് ബിജെപി നേതാവ് അശ്വനി ഉപാധ്യായ സുപ്രീം കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ട്രസ്റ്റുകള്‍, ജീവകാരുണ്യപ്രവർത്തനം, ജീവകാരുണ്യ സ്ഥാപനങ്ങള്‍, റിലീജിയസ് എന്‍ഡോവ്‌മെന്റുകള്‍ എന്നിവയ്ക്ക് ഒരു ഏകീകൃത നിയമം കൊണ്ടുവരണമെന്നും ഈ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ 2023 ഏപ്രിലില്‍ ഉപാധ്യായയുടെ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമത്തിന്റെ ഭരണഘടനാ സാധുത വെല്ലുവിളിക്കുന്നതിലെ പ്രശ്‌നങ്ങള്‍ കോടതി ചൂണ്ടിക്കാട്ടി.
വഖഫ് നിയമത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉദ്ദേശിക്കുന്നത്?
1. തിങ്കാളാഴ്ച പാർലമെന്റിൽ അവതരിപ്പിക്കുന്ന ഭേദഗതി ബില്‍ അനുസരിച്ച് വഖഫ് ബോര്‍ഡുകള്‍ തങ്ങളുടെ സ്വത്തുക്കള്‍ ജില്ലാ കളക്ടര്‍മാരില്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കും. .
2. വഖഫ് ബോര്‍ഡുകളില്‍ നിന്നുള്ള പ്രതിവര്‍ഷ വരുമാനം 200 കോടി രൂപയാണ്. എന്നാല്‍ ബോര്‍ഡുകളുടെ സ്വത്തുക്കളുടെ എണ്ണവുമായി പൊരുത്തപ്പെടുന്ന കണക്കല്ല ഇതെന്നാണ് ആരോപണം. ഈ വിഷയവും ഇപ്പോള്‍ ചര്‍ച്ചചെയ്യും.
3. വിവിധ ബോര്‍ഡുകള്‍ അവകാശം ഉന്നയിക്കുന്ന തര്‍ക്കഭൂമികളുടെ പരിശോധനയും നടപ്പാക്കും. ഇക്കാര്യവും ബില്ലില്‍ പ്രതിപാദിക്കുന്നുണ്ട്.
4. വഖഫ് ബോര്‍ഡിന്റെ ഘടനയില്‍ പരമാവധി മാറ്റങ്ങള്‍ വരുത്തും. ബോര്‍ഡില്‍ സ്ത്രീകളെ കൂടി ഉള്‍പ്പെടുത്താനും ബില്ലില്‍ നിർദേശിക്കുന്നു.
എന്നാല്‍ വഖഫ് നിയമത്തിലെ ഭേദഗതിയ്‌ക്കെതിരെ ആള്‍ ഇന്ത്യ മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ് രംഗത്തെത്തിയിട്ടുണ്ട്. വഖഫ് നിയമത്തിനും സ്വത്തുക്കള്‍ക്കും ഭരണഘടനയും 1937ലെ ശരിയത്ത് നിയമവും സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന് വ്യക്തിനിയമ ബോര്‍ഡ് വക്താവ് സെയ്ദ് ഖാസിം റസൂല്‍ പറഞ്ഞു. നാല്‍പ്പതിലധികം ഭേദഗതിയിലൂടെ വഖഫ് നിയമത്തില്‍ മാറ്റം വരുത്തി സ്വത്തുക്കളുടെ ഘടന മാറ്റാന്‍ കേന്ദ്രം ആഗ്രഹിക്കുന്നുവെന്നും അതിലൂടെ ഇവയുടെ കൈവശം എളുപ്പമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.