രാജസ്ഥാൻ
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് പടക്കവിൽപന നിരോധിക്കാൻ രാജസ്ഥാൻ സർക്കാർ തീരുമാനിച്ചത്. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ജനങ്ങളുടെ ജീവന് സംരക്ഷണം നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. ഇപ്പോൾ നിലവിലുള്ള പരിതസ്ഥിതിയിൽ ദീപാവലിക്ക് പടക്കങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
advertisement
ഡൽഹി
പൊതുജനാരോഗ്യവും മലിനീകരണ പ്രശ്നങ്ങളും കണക്കിലെടുത്ത് ദീപാവലിക്ക് പടക്കംപൊടിക്കുന്നതും മറ്റും പരമാവധി ഒഴിവാക്കണമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായി ജനങ്ങളോട് അഭ്യർത്ഥിച്ചു. മന്ത്രിയുടെ നേതൃത്വത്തിൽ പടക്കവിരുദ്ധ ക്യാംപയിനിനും തുടക്കം കുറിച്ചു. മലിനീകരണ തോതും ശബ്ദവും കുറഞ്ഞ ഹരിത പടക്കം മാത്രമേ വിൽക്കുന്നുള്ളൂവെന്നും ഉപയോഗിക്കുന്നുള്ളൂവെന്നും ഉറപ്പാക്കുന്നതിന്റെ ഭാഗമായി പലയിടങ്ങളിലും പരിശോധന ശക്തമാക്കി. ഹരിത പടക്കത്തിന്റെ വിൽപന മാത്രമേ നടക്കുന്നുള്ളൂവെന്ന് ഉറപ്പാക്കാൻ മലിനീകരണ നിയന്ത്രണ സമിതി എല്ലാ ജില്ലാ മജിസ്ട്രേറ്റുമാരോടും ഡൽഹി പൊലീസിനോടും നിർദേശിച്ചിട്ടുണ്ട്.
Also Read- Xiaomi Diwali With Mi Sale: റെഡ്മി സ്മാർട്ട് ഫോൺ വാങ്ങാം; 10000 രൂപ വരെ വിലക്കുറവിൽ
ഹരിയാന
സംസ്ഥാനത്തിന് പുറത്തുനിന്ന് പടക്കങ്ങൾ കൊണ്ടുവരുന്നത് നിയമവിരുദ്ധവും പിഴ ഈടാക്കാവുന്ന കുറ്റവുമാണെന്ന് ഹരിയാന സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാരോട് ഇത്തരം പടക്കങ്ങളുടെ വിൽപനയും വിതരണവും തടയാൻ കർശന നടപടിയെടുക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ഒരുസ്ഥലത്തും സംസ്ഥാനത്തിന് പുറത്തുനിന്നുകൊണ്ടുവന്ന പടക്കങ്ങൾ സംഭരിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ പരിശോധന കർശനമാക്കാനും നിർദേശമുണ്ട്.
ഒഡീഷ
ദീപാവലി ആഘോഷത്തിന് സംസ്ഥാനത്ത് പടക്ക വിൽപനയും ഉപയോഗവും നിരോധിച്ച് ഒഡീഷ സർക്കാർ. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലാണ് നടപടി. നവംബർ 10 മുതൽ 30വരെയാണ് നിരോധനം. കോവിഡ് 19 പകർച്ചവ്യാധിയുടെ വ്യാപന സാഹചര്യത്തിലും തണുപ്പ് കാലത്തോടടുക്കുന്നതിനാലും പടക്കം കത്തിക്കുന്നതിലൂടെ ഉണ്ടാകാനിടയുള്ള ദോഷകരമായ പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് പൊതുതാൽപര്യാർത്ഥമാണ് നടപടിയെന്ന് സർക്കാർ വ്യക്തമാക്കി.
പശ്ചിമ ബംഗാൾ
വായുമലിനീകരണം കണക്കിലെടുത്ത് കാളിപൂജയ്ക്കും ദീപാവലിക്കും പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കണമെന്ന് പശ്ചിമ ബംഗാൾ സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു. ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായ് ഇതു സംബന്ധിച്ച് ഉത്തരവിറക്കി. ''വായുമലിനീകരണവും കോവിഡ് രോഗികളെ ദോഷകരമായി ബാധിക്കുമെന്നതിനാലും മലിനീകരണ പ്രശ്നങ്ങളും കണക്കിലെടുത്ത് കാളിപൂജ, ദീപാവലി സമയങ്ങളിൽ പടക്കം പൊട്ടിക്കുന്നത് അനുവദിക്കാനാകില്ല''- ഉത്തരവിൽ പറയുന്നു.
നവംബർ ഏഴുമുതൽ 30വരെ പടക്കനിരോധനം ഏർപ്പെടുത്താനാകുമോ എന്നാണ് ദേശീയ ഹരിത ട്രിബ്യൂണൽ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തോടും നാല് സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരിക്കുന്നത്. മുതിർന്ന അഭിഭാഷകനായ രാജ് പഞ്ച്വാനിയെയും അഡ്വ. ഷിഭാനി ഘോഷിനെയും ഈ വിഷയത്തിൽ അമിക്കസ് ക്യൂറിയെ സഹായിക്കുന്നതിനായി ട്രിബ്യൂണൽ ചുമതലപ്പെടുത്തി.