2014 ലോക്സഭാ തിരഞ്ഞെടുപ്പിലെ ബിജെപി പ്രചാരണ മുദ്രാവാക്യമായ 'അബ്കി ബാർ മോദി സർക്കാർ' (ഇത്തവണ മോദി സർക്കാർ) എന്ന പ്രചാരണ മുദ്രാവാക്യത്തിന് പിന്നിലെ സർഗ്ഗാത്മക ശക്തി അന്തരിച്ച പ്രശസ്ത പരസ്യ പ്രൊഫഷണലായ പീയൂഷ് പാണ്ഡെയാണെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ വെളിപ്പെടുത്തി. നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ബ്രാൻഡിംഗ് അസൈൻമെന്റ് ഏറ്റെടുക്കാൻ പാണ്ഡെ ആദ്യം വിസമ്മതിച്ചതെങ്ങനെയെന്ന് "സെലിബ്രേറ്റിംഗ് പീയൂഷ്" പരിപാടിയിൽ സംസാരിക്കവെ ഗോയൽ വിവരിച്ചു.
advertisement
“ദിവസങ്ങളോളം അദ്ദേഹത്തെ പ്രേരിപ്പിച്ചിട്ടും ഫലമുണ്ടായില്ല. ഒടുവിൽ ഞാൻ അദ്ദേഹത്തിന്റെ ശിവാജി പാർക്കിലെ വീട്ടിൽ എത്തി. ആറ്-ഏഴ് മണിക്കൂർ ഞാൻ അദ്ദേഹത്തോടൊപ്പം ഇരുന്ന് സംസാരിച്ചു. പക്ഷേ അദ്ദേഹം അപ്പോഴും വേണ്ടെന്ന് പറയുകയായിരുന്നു," ഗോയൽ പറഞ്ഞു.
നിരാശയോടെയാണ് തിരിച്ചുപോയതെന്നും എന്നാൽ പിറ്റേന്ന് രാവിലെ, പീയൂഷ് പാണ്ഡെ തന്നെ വിളിക്കുകയും ബ്രാൻഡിംഗ് അസൈൻമെന്റ് എറ്റെടുക്കാൻ സമ്മതം മൂളുകയുമായിരുന്നു എന്നും ഗോയൽ പറഞ്ഞു. രാജ്യത്തിന് ഇത് ആവശ്യമാണെന്ന് പറഞ്ഞുകൊണ്ടാണ് പാണ്ഡെ ദൌത്യം ഏറ്റെടുത്തത്. അദ്ദേഹം സാധാരണയായി ഒരിക്കലും രാഷ്ട്രീയ പ്രചാരണങ്ങൾ നടത്തിയിരുന്നില്ലെന്നും പക്ഷേ ഇത് രാജ്യത്തിന്റെ ഉത്തരവാദിത്തമായി ഏറ്റെടുക്കുകയായിരുന്നു എന്നും ഗോയൽ പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും നിർണായകമായ രാഷ്ട്രീയ മുദ്രാവാക്യങ്ങളിലൊന്നിന്റെ പിന്നിലെ മനസ്സായിരുന്നിട്ടും പാണ്ഡെ ഒരിക്കലും അതിന്റെ അവകാശവാദം ഉന്നയിച്ചില്ലെന്ന് ഗോയൽ കൂട്ടിച്ചേർത്തു. "മറ്റുള്ളവർ അത് എഴുതിയതായി അവകാശപ്പെട്ടു, പക്ഷേ പാണ്ഡെ ഒരു വാക്കുപോലും പറഞ്ഞില്ല. അതായിരുന്നു അദ്ദേഹത്തിന്റെ വിനയം." ലളിതമായും ശക്തമായും ആശയവിനിമയം നടത്താനുള്ള പാണ്ഡെയുടെ കഴിവിനെ മന്ത്രി പ്രശംസിച്ചു. "സാധാരണക്കാരുമായി - ചുരുക്കി, ലളിതമായി, കാര്യത്തിലേക്ക് ബന്ധപ്പെടാൻ അദ്ദേഹത്തിന് കഴിഞ്ഞു. വെറും നാല് വാക്കുകളിൽ വളരെ വലിയ സന്ദേശം" മന്ത്രി കൂട്ടിച്ചേർത്തു.
"ഇന്ത്യയിൽ ജോലി ചെയ്യണമെങ്കിൽ, ഇന്ത്യയിലെ ജനങ്ങളുമായി ബന്ധപ്പെടണമെങ്കിൽ ഹിന്ദിയിൽ ചിന്തിക്കുക" എന്നതായിരുന്നു പാണ്ഡെയിൽ നിന്ന് തനിക്ക് ലഭിച്ച ഏറ്റവും വലിയ പാഠങ്ങളിലൊന്നെന്നെന്നും ഗോയൽ പറഞ്ഞു.
