Also Read-BJP എംഎൽഎക്കെതിരെ പീഡന പരാതി നൽകിയ പെൺകുട്ടി അപകടത്തിൽപ്പെട്ട സംഭവം: സിബിഐ അന്വേഷിക്കും
പെൺകുട്ടിയുടെ കാർ അപകടത്തിൽ പെട്ട സംഭവത്തിൽ അസ്വാഭാവികത ഒന്നുമില്ലെന്നാണ് പൊലീസ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ സംഭവത്തിൽ ദുരൂഹത ആരോപിച്ച് പെൺകുട്ടിയുടെ ബന്ധുക്കളും പ്രതിപക്ഷ പാർട്ടികളും അടക്കം രംഗത്തു വന്ന സാഹചര്യത്തിലാണ് എംഎൽഎക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എംഎൽഎയെക്കൂടാതെ ജയിലിലുള്ള സഹോദരൻ മനോജ് സിംഗ് സെങ്കാർ ഉൾപ്പെടെ 9 പേരും കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കൊലക്കുറ്റം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
advertisement
ഇക്കഴിഞ്ഞ ഞായാറാഴ്ചയാണ് റായ്ബറേലിയിൽ വച്ച് ഉന്നോവോ പീഡനക്കേസിലെ പരാതിക്കാരി സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടാകുന്നത്. പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ അപകടത്തിൽ മരിച്ചിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ പെൺകുട്ടി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. അപകടത്തിന് പിന്നാലെ തന്നെ ഇതിന് പിന്നിൽ ഗൂഢാലോചനയാണെന്ന സംശയം ഉയർന്നിരുന്നു. പെൺകുട്ടിയ്ക്ക് സുരക്ഷക്കായി 7 പൊലീസുകാരെയും അകമ്പടിക്കായി 3 പൊലീസുകാരെയും നിയോഗിച്ചിട്ടുള്ളതാണ്. എന്നാൽ അപകടസമയത്ത് ഇവരാരും ഒപ്പമില്ലാതിരുന്നത് സംശയം ഉയർത്തിയിരുന്നു. കാറിൽ സ്ഥലമില്ലാത്തതിനാൽ പെൺകുട്ടി തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ നിരസിച്ചുവെന്നാണ് ഇക്കാര്യത്തിൽ പൊലീസ് നൽകിയ വിശദീകരണം.
എന്നാൽ അപകടത്തിന് പിന്നിൽ എംഎൽഎയും സംഘവുമാണെന്ന ആരോപണത്തിൽ പെൺകുട്ടിയുടെ അമ്മയടക്കമുള്ള ബന്ധുക്കൾ ഉറച്ചു നിന്നു. ജയിലിൽ കഴിയുന്ന എംഎൽഎ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടെന്നും ഇതുവഴിയാണ് ഗൂഢാലോചന നടത്തിയതെന്നുമാണ് ഇവർ ആരോപിക്കുന്നത്. ഇയാളുടെ കൂട്ടാളികൾ പുറത്ത് വച്ച് പലപ്പോഴും ഭീഷണിപ്പെടുത്താറുണ്ടെന്നും ഇവർ പറഞ്ഞിരുന്നു. നാലുഭാഗത്തു നിന്നും സമ്മർദ്ദം ശക്തമായ സാഹചര്യത്തിലാണ് പൊലീസ് ഇപ്പോൾ എംഎൽക്കെതിരെ കൊലക്കേസ് ചുമത്തിയിരിക്കുന്നത്.
അതേസമയം സംഭവം രാഷ്ട്രീയ ആയുധമാക്കി കോൺഗ്രസ് അനിശ്ചിതകാല സമരം ആരംഭിച്ചിട്ടുണ്ട്.
