BJP എംഎൽഎക്കെതിരെ പീഡന പരാതി നൽകിയ പെൺകുട്ടി അപകടത്തിൽപ്പെട്ട സംഭവം: സിബിഐ അന്വേഷിക്കും
Last Updated:
വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ അംഗങ്ങൾ ബഹളം വച്ചു
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഉന്നാവോയിൽ ബിജെപി എംഎൽഎയ്ക്കെതിരെ പീഡനപരാതി നൽകിയ പെൺകുട്ടി അപകടത്തിൽപ്പെട്ടത് സിബിഐ അന്വേഷിക്കും. പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസന്വേഷണം കൈമാറുന്നതെന്ന് ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു. അപകടത്തിന് പിന്നിൽ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗറാണെന്ന് പെൺകുട്ടിയുടെ അമ്മ ആരോപിച്ചു. വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ അംഗങ്ങൾ ബഹളം വച്ചു.
ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ കുൽദീപ് സെൻഗാറിനെതിരെ പരാതിപ്പെട്ട പെൺകുട്ടിയും കുടുംബവും അപകടത്തിൽപ്പെട്ട സംഭവം ദേശീയതലത്തിൽ വിവാദമായതിന് പിന്നാലെയാണ് അന്വേഷണം സിബിഐയ്ക്ക് കൈമാറാനുള്ള ഉത്തർപ്രദേശ് പൊലീസിന്റെ തീരുമാനം. അപകടത്തിൽ ദുരൂഹതയില്ലെന്ന നിലപാടാണ് പൊലീസിനെങ്കിലും പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് നടപടി.
അപകടത്തിന് പിന്നിൽ പീഡനക്കേസിൽ ജയിലിൽ കഴിയുന്ന എംഎൽഎ തന്നെയാണെന്ന് പെൺകുട്ടിയുടെ അമ്മ ആരോപിച്ചു. കാറിലിടിച്ച ട്രക്കിന്റെ നമ്പർ മായ്ച്ചതും സുരക്ഷയ്ക്ക് നിയോഗിച്ച പൊലീസുകാർ അപകടസമയത്ത് ഒപ്പമുണ്ടാകാതിരുന്നതും സംശയങ്ങൾക്കിടയാക്കുന്നു. ലോറി ഡ്രൈവറും ഉടമയും അറസ്റ്റിലായിട്ടുണ്ട്. ഇന്നലെയാണ് പെൺകുട്ടിയും ബന്ധുക്കളും സഞ്ചരിച്ച കാറിൽ ട്രക്കിടിച്ച് രണ്ട് പേർ കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെയും അഭിഭാഷകന്റേയും നില ഗുരുതരമാണ്. എളമരം കരീമും കൊടിക്കുന്നിൽ സുരേഷുമടക്കമുള്ള പ്രതിപക്ഷ അംഗങ്ങൾ വിഷയം പാർലമെന്റിന്റെ ഇരുസഭകളിലും ഉന്നയിച്ചു.
advertisement
2017ൽ എംഎൽഎയുടെ വീട്ടിൽവച്ച് പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ പരാതി. പരാതിക്ക് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്ത പെൺകുട്ടിയുടെ അച്ഛൻ ജയിലിൽ കുഴഞ്ഞുവീണു മരിച്ചതും വിവാദമായിരുന്നു. എംഎൽഎയുടെ സഹായികൾ പെൺകുട്ടിയുടെ അച്ഛനെ മർദ്ദിക്കുന്നതിന് സാക്ഷിയായ യൂനുസ് എന്നയാളും ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 29, 2019 2:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
BJP എംഎൽഎക്കെതിരെ പീഡന പരാതി നൽകിയ പെൺകുട്ടി അപകടത്തിൽപ്പെട്ട സംഭവം: സിബിഐ അന്വേഷിക്കും


