2016ൽ സദാനന്ദൻമാസ്റ്റർ കൂത്തുപറമ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ മോദിയടക്കം പ്രചാരണത്തിന് എത്തിയിരുന്നു. അക്രമരാഷ്ട്രീയത്തിന്റ ഇരകളുടെ പ്രതീകമെന്നാണ് മോദി അന്ന് മാസ്റ്ററെ വിശേഷിപ്പിച്ചത്.
അധികാരത്തിലോ നിയമസഭയിലെ ഔദ്യോഗിക പ്രതിപക്ഷത്തോ ഇല്ലെങ്കിലും ബിജെപിക്ക് ഏറ്റവും കൂടുതൽ ആക്രമണം നേരിടുന്ന ഒരേഒരു സംസ്ഥാനം കേരളമാണ്. കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടയിൽ നിരവധി പ്രവർത്തകരെയാണ് രാഷ്ട്രീയ ആക്രമണങ്ങളിൽ ബി.ജെ.പിക്ക് നഷ്ടപ്പെട്ടത്. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഇതൊരു ദേശീയ പ്രശ്നമായി ഉയർത്തിക്കാട്ടാൻ ബിജെപി ശ്രമിക്കുകയാണ്.
സിപിഎം ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ട എല്ലാ ബലിദാനികൾക്കുമുള്ള ആദരവ് എന്നനിലയ്ക്കുള്ള രാഷ്ട്രീയ നീക്കം കൂടിയാണ് സദാനന്ദൻ മാസ്റ്ററെ രാജ്യസഭയിലെത്തിക്കുന്നതിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത്. കഴിഞ്ഞ 60 വർഷമായി ശാരീരികമായിആക്രമിക്കപ്പെട്ടിട്ടും സംസ്ഥാനത്ത് പാർട്ടി കെട്ടിപ്പടുക്കുന്നതിനായി അവർ സഹിച്ച വേദനയും ത്യാഗവും അംഗീകരിക്കുന്നതിന് എല്ലാ ബിജെപി കേഡർമാർക്കും സംഘപരിവാർ അംഗങ്ങൾക്കുമുള്ള ഒരു സന്ദേശം കൂടിയാണിത്.
സദാനന്ദൻ മാസ്റ്ററുടെ ജീവിതം ധൈര്യത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമെന്നാണ് ബിജെപി ഐടി സെൽ കൺവീനർ അമിത് മാളവ്യ പറഞ്ഞത്. ആക്രമം നേരിട്ടിട്ടും അദ്ദേഹം ആർഎസ്എസ് പ്രവർത്തകനായി നില കൊണ്ടു. രാഷ്ട്രീയ അതിക്രമങ്ങളുടെ കേന്ദ്രമായ കൂത്തുപറമ്പിൽ സദാനന്ദൻ മാസ്റ്റർമത്സരിച്ചത് വലിയ സന്ദേശം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി. സദാനന്ദൻ മാസ്റ്ററെ നാമനിർദേശം ചെയ്തതോടെ കേരളത്തിൽ നിന്നും നിലവിൽ രാജ്യ സഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട എംപിമാരുടെ എണ്ണം രണ്ടായി. രാജ്യാന്തര കായികതാരം പി ടി ഉഷ 2022 ൽ നാമ നിർദേശം ചെയ്യപ്പെട്ടിരുന്നു.കേന്ദ്ര മന്ത്രി സുരേഷ്ഗോപി ആദ്യം രാജ്യസഭാംഗമായതും നാമനിർദേശത്തിലൂടെ ആയിരുന്നു.
ഗുവാഹത്തി സർവകലാശാലയിൽ നിന്ന് ബി.കോം ബിരുദവും കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ബി.എഡും നേടിയ സി സദാനന്ദൻ മാസ്റ്റർ ദീർഘകാലമായി തൃശൂർ ജില്ലയിൽ ഹൈസ്കൂൾ അധ്യാപകനായി പ്രവർത്തിക്കുകയാണ്. 1999 മുതൽ പേരാമംഗലത്തെ ശ്രീ ദുർഗ്ഗ വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ സാമൂഹ്യശാസ്ത്രം അധ്യാപകനാണ്. അധ്യാപനത്തിനു പുറമേ, അദ്ദേഹം കേരളത്തിലെ നാഷണൽ ടീച്ചേഴ്‌സ് യൂണിയന്റെ വൈസ് പ്രസിഡന്റും അതിന്റെ പ്രസിദ്ധീകരണമായ ദേശിയ അധ്യാപക വാർത്തയുടെ എഡിറ്ററുമാണ്.അധ്യാപികയായ വനിത റാണിയാണ് ഭാര്യ.മകൾ യമുന ഭാരതി ബിടെക് വിദ്യാർത്ഥിനിയാണ്.