ഒരു നായ സ്നേഹിയാണ് രാജേഷ് എന്നും അടുത്തിടെ തെരുവു നായ്ക്കൾക്കെതിരായ സുപ്രീംകോടതി വിധിയിൽ അസ്വസ്ഥനായിരുന്നു ഇയാളെന്നും പൊലീസ് പറഞ്ഞു. രാജേഷിന്റെ അമ്മ ബാനുവാണ് ഈ വിവരങ്ങൾ പൊലീസിനോട് പറഞ്ഞത്. തെരുവുനായ്ക്കളെ പിടികൂടി കൂട്ടിലടക്കണമെന്നായിരുന്നു സുപ്രീംകോടതി വിധി. 41കാരനായ രാജേഷ് മുഖ്യമന്ത്രിയെ കാണാനെത്തിയത് അറസ്റ്റിലായ ബന്ധുവിന്റെ മോചനത്തിന് വഴിതേടിയാണെന്നും റിപ്പോർട്ടുണ്ട്. ഇയാളുടെ അടുത്ത ബന്ധു തിഹാർ ജയിലിൽ കഴിയുകയാണ്.
ഇതും വായിക്കുക: ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്കു നേരെ ആക്രമണം; ജനസമ്പർക്ക പരിപാടിക്കിടെ മുഖത്തടിച്ചു
advertisement
''എന്റെ മകൻ നായ് സ്നേഹിയാണ്. തെരുവുനായ്ക്കൾക്കെതിരായ സുപ്രീംകോടതി വിധിയിൽ രോഷാകുലനായിരുന്നു അവൻ. അതിനു ശേഷമാണ് പെട്ടെന്ന് ഡൽഹിയിലേക്ക് പോയത്. ഞങ്ങൾക്ക് അവിടെ നടന്നതിനെ കുറിച്ച് ഒന്നുമറിയില്ല''-രാജേഷ് സകറിയയുടെ അമ്മ ബാനു മാധ്യമങ്ങളോട് പറഞ്ഞു.
“അവന് മാനസിക രോഗമുണ്ട്, പക്ഷേ ഒരിക്കലും മരുന്ന് കഴിക്കാറില്ല. അവൻ മൃഗങ്ങളെ സ്നേഹിക്കുന്നു, നായ്ക്കളെക്കുറിച്ചുള്ള വാർത്ത വന്നതിനുശേഷം അവൻ അസ്വസ്ഥനായിരുന്നു. വീട്ടിലെ എല്ലാവരെയും അവൻ അടിക്കാറുണ്ടായിരുന്നു, അവന്റെ സ്വഭാവം ഇങ്ങനെയാണ്,” - അവർ പറഞ്ഞു.
ചില രേഖകളുമായാണ് രാജേഷ് ഡൽഹി മുഖ്യമന്ത്രിയെ കാണാനെത്തിയതെന്ന് ദൃക്സാക്ഷികളും പറയുന്നുണ്ട്. സംഭാഷണത്തിനിടെ ഇയാൾ പെട്ടെന്ന് മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു. ഇയാൾ മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നും സംഭവത്തിന് സാക്ഷിയായവർ പറയുന്നു. എന്നാൽ അക്കാര്യവും സ്ഥിരീകരിച്ചിട്ടില്ല. കസ്റ്റഡിയിലെടുത്ത രാജേഷ് സകറിയയെ ഡൽഹി പൊലീസ് ചോദ്യം ചെയ്യുകയാണ്.
ഞായറാഴ്ചയാണ് കുടുംബത്തെ അറിയിക്കാതെയാണ് രാജേഷ് വീട് വിട്ടുപോയത്. അച്ഛൻ വിളിച്ചപ്പോൾ ‘ഞാൻ ഡൽഹിയിലാണ്. നായ്ക്കളുടെ വീഡിയോ ഞാൻ കണ്ടു, അതുകൊണ്ടാണ് ഞാൻ ഇവിടെ വന്നത്,’- എന്നായിരുന്നു മറുപടിയെന്നും ബാനു പറഞ്ഞു.
റിക്ഷാ ഡ്രൈവറും ശിവഭക്തനുമായ സകറിയ പതിവായി ക്ഷേത്രങ്ങൾ സന്ദർശിക്കാറുണ്ടായിരുന്നു. എന്നാൽ സുപ്രീം കോടതിയുടെ വിധിക്ക് ശേഷം, അദ്ദേഹം പെട്ടെന്ന് ഡൽഹിയിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു.
“അയാൾ അവിടെ എന്താണ് ചെയ്തതെന്ന് എനിക്കറിയില്ല. അവന്റെ മനസ്സ് അങ്ങനെയാണ്, അയാൾ ആരെയും ആക്രമിക്കും. മുമ്പ് എന്നെ ആക്രമിച്ചിട്ടുണ്ട്,” അവർ കൂട്ടിച്ചേർത്തു.