'എട്ടു ജില്ലകളിലായി രണ്ടു ദിവസത്തിനകം എണ്‍പതോളം ഉരുള്‍പൊട്ടലുകളാണുണ്ടായത്. അതില്‍ മലപ്പുറം ജില്ലയിലെ കവളപ്പാറ ഭൂദാനം കോളനിയിലും വയനാട് ജില്ലയിലെ മേപ്പാടി പുത്തുമലയിലും ഉണ്ടായത് എല്ലാറ്റിലും വലിയ അപകടങ്ങളാണ്' മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം കവളപ്പാറ ഭൂദാനത്തും മേപ്പാടിയിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ശക്തമായ മഴയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഇവിടെ തടസമാകുന്നത്.
Also Read: രക്ഷാപ്രവർത്തകരുടെ ശ്രദ്ധയ്ക്ക്; ദുരിതാശ്വാസ പ്രവർത്തനത്തിനിറങ്ങുമുമ്പ് ഇക്കാര്യങ്ങൾ ഓർക്കുക
എല്ലാ സജ്ജീകരണങ്ങളോടയും മണ്ണ് നീക്കി തെരച്ചില്‍ തുടരുകയാണെന്നാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. 30 പേരുള്ള ഫയര്‍ഫോഴ്‌സ് ടീമാണ് ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കവളപ്പാറയില്‍ നിന്ന് ഇതുവരെ നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
advertisement
വയനാട് മേപ്പാടി പുത്തുമലയിലും സമാനരീതിയിലുള്ള ഉരുള്‍പൊട്ടലാണ് ഉണ്ടായത്. പത്തു മൃതദേഹങ്ങളാണ് ഇതുവരെയും മേപ്പാടിയില്‍ നിന്ന് കണ്ടെത്തിയത്. മഴ ഇവിടെയും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെങ്കില്‍ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയാണ്. 'ഫയര്‍ഫോഴ്‌സിന്റെ 40 പേരുള്ള ടീം അവിടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നു. എന്‍ഡിആര്‍എഫ്, ആര്‍മി സംഘങ്ങള്‍ ഉടനെ രക്ഷാപ്രവര്‍ത്തനത്തിനെത്തും.' മുഖ്യമന്ത്രി പറഞ്ഞു.
'ഒരു പ്രദേശം മുഴുവന്‍ മണ്ണിലും പാറകള്‍ക്കും അടിയിലാണ്. പുത്തുമലയുടെ മറുഭാഗത്ത് കുടുങ്ങിപ്പോയ മുന്നൂറോളം പേരെ സുരക്ഷിതകേന്ദ്രങ്ങളില്‍ എത്തിച്ചിട്ടുണ്ട്. ഇനി കുറച്ചുപേര്‍ കൂടിയുണ്ട്. അവരെ ഉടനെ മാറ്റും.' മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
