ഷാഫി പറമ്പിൽ എം.പിക്ക് നേരെയുണ്ടായ മർദ്ദനത്തിൽ പോലീസുദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ . ഡിവൈ.എസ്.പി. സുനിലിന്റെ പേരെടുത്ത് പറഞ്ഞ്, 'ഡിവൈ.എസ്.പി. സുനിൽ ഒന്ന് സൂക്ഷിച്ചോ, ഞങ്ങളുടെ ബുക്കിൽ പേര് നോട്ട് ചെയ്ത് വെച്ചിട്ടുണ്ട്' എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
കേരളത്തിൽ പിണറായി വിജയൻ ആജീവനാന്തം മുഖ്യമന്ത്രിയായി തുടരുമെന്ന് കരുതിയാണ് ഈ നടപടികളെങ്കിൽ ഏഴ് മാസത്തിന് ശേഷം സ്ഥിതി മാറും എന്ന ബോധ്യം പോലീസുകാർക്ക് ഉണ്ടാകണം. റൂറൽ എസ്.പി. ബൈജു മോനെ ഏപ്രിൽ മാസം കഴിഞ്ഞാൽ ഞങ്ങൾ കാണുമെന്നും എല്ലാ നടപടിയും ചോദ്യം ചെയ്യുമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി. പേരാമ്പ്രയിൽ യു.ഡി.എഫ്. പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
advertisement
ഷാഫിയെ വകവരുത്താൻ ശ്രമിച്ചാൽ യു.ഡി.എഫ്. വിട്ടുകൊടുക്കില്ല. കുറച്ചു ദിവസങ്ങളായി സി.പി.ഐ.എം. ഷാഫി പറമ്പിൽ എം.പിയെ വേട്ടയാടുകയാണെന്നും വേണുഗോപാൽ ആരോപിച്ചു. ഏമാന്മാരെ സുഖിപ്പിക്കാൻ എം.പിക്ക് നേരെ കുതിരകയറിയാൽ ഷാഫി ആരാണെന്നും കോൺഗ്രസ് ആരാണെന്നും ബോധ്യപ്പെടുത്തുമെന്നും ഓരോ തുള്ളി ചോരയ്ക്കും ശക്തമായ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് സി.പി.ഐ.എമ്മിന്റെ അവസാന ഭരണമായിരിക്കുമെന്നും പോലീസുകാർ കാക്കിയുടെ വിശുദ്ധി സൂക്ഷിച്ച് ജോലി ചെയ്യണമെന്നും വേണുഗോപാൽ ഓർമ്മിപ്പിച്ചു.