കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിൽ നിന്നും ആരംഭിച്ചു വയനാട്ടിലെ മേപ്പാടിയിലാണ് പാത അവസാനിക്കുക. പദ്ധതിയുടെ വിശദമായ രൂപരേഖ നൽകുന്ന പ്രവർത്തികളാണ് ആദ്യ ഘട്ടത്തിൽ നടക്കുക എന്നാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. അതിന് ശേഷമാകും നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടക്കുന്നത്.
വയനാട് ചുരത്തിന് ബദലായി തുരങ്കപാത:
വയനാട്-കോഴിക്കോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏക സഞ്ചാര പാതയാണ് താമരശ്ശേരി ചുരം. 12 കിലോമീറ്റർ നീളത്തിൽ ഒൻപത് ഹെയർപിൻ വളവുകളുള്ള ഈ ചുരം രാജ്യത്തെ തന്നെ ഏറ്റവും പ്രധാന ചുരങ്ങളിലൊന്നാണ്. വാഹനപ്പെരുപ്പം കൊണ്ടും മണ്ണിടിച്ചിൽ കൊണ്ടും ഉണ്ടാകുന്ന ഗതാഗതതടസമാണ് ചുരത്തിലെ പ്രധാന പ്രതിസന്ധി. മഴക്കാലത്ത് മണ്ണിടിച്ചിൽ രൂക്ഷമാകുന്നതോടെ മാസങ്ങളോളം ഗതാഗതം തടസ്സപ്പെടുന്ന അവസ്ഥയുമുണ്ട്. പലതവണ വീതി കൂട്ടുകയും അറ്റകുറ്റപണികൾ നടത്തുകയും ചെയ്യേണ്ടി വരികയും ചെയ്യുന്നുണ്ട്.
advertisement
ദേശീയ പാത 766 - കോഴിക്കോട്-കൽപ്പറ്റ-മൈസൂർ-ബാംഗ്ലൂർ റോഡിലെ ഈ പ്രധാന പാത ഇനിയും വീതി കൂടുന്നതിനും അറ്റകുറ്റ പ്രവൃത്തികൾ നടത്തുന്നതിനും ഒട്ടേറെ പ്രശ്‌നങ്ങൾ നേരിടേണ്ടി വരുന്നു. ഈ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായാണ് ആനക്കാം പോയിൽ - കളളാടി - മേപ്പാടി തുരങ്ക പാത നിർമ്മാണം ആരംഭിക്കാന്‍ പോകുന്നത്. മുപ്പത് വർഷത്തിനപ്പുറം യാഥാർഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന നിർദ്ദിഷ്ട കൊച്ചി-ബംഗളൂരു പദ്ധതിയുടെ ഭാഗമായി ഈ പാത മാറും.
തുരങ്കപാത:
രണ്ടു വരിയിൽ മുറിപ്പുഴയിൽ നിന്നുമാരംഭിച്ച് കള്ളാടിയിൽ അവസാനിക്കുന്ന തരത്തിൽ 7.826 കി.മീ നീളത്തിലാണ് തുരങ്ക പാതയുടെ നിർമ്മാണം. ടണലിന്‍റെ നീളം 6.910 കി.മീറ്ററായിരിക്കും. ഇരവഞ്ഞിപ്പുഴയ്ക്ക് കുറുകെ 70 മീറ്റർ നീളത്തിൽ പാലവും തെക്കു ഭാഗത്ത് 750 മീറ്ററും വടക്കുഭാഗത്ത് 200 മീറ്ററും അപ്രോച്ച് റോഡുകളുമുണ്ടാവും. 80 കി.മീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാവുന്ന ഈ റോഡ് യാഥാർത്ഥ്യമാവുന്നതോടുകൂടി കോഴിക്കോടു നിന്നും വയനാട്ടിലേയ്ക്കും അതുവഴി ബാംഗ്ലൂർ, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയിൽ ഒരു മണിക്കൂറോളം സമയ ലാഭമുണ്ടാവും
ആനക്കാംപൊയിലിലേക്കുളള വഴികൾ:
കോഴിക്കോടു നിന്ന് കുന്നമംഗലം-എന്‍ഐടി-അഗസ്ത്യന്‍മുഴി-തിരുവമ്പാടി-പുല്ലുരാംപാറ വഴി
നിലമ്പൂരിൽ നിന്നുള്ള മലയോര ഹൈവേയിലൂടെ കക്കാടംപൊയിൽ- കൂടരഞ്ഞി- പുല്ലൂരാംപാറ വഴി
കൊയിലാണ്ടി ഭാഗത്തു നിന്നും താമരശ്ശേരി ചുങ്കം-കോടഞ്ചേരി വഴി
പദ്ധതി:
പൊതുമരാമത്ത് വകുപ്പിൻറെ മേൽനോട്ടത്തിൽ കിഫ്ബിയുടെ ധനസഹായത്തോടെയാണ് പദ്ധതിയുടെ നടപ്പിലാവുന്നത്. ടണൽ നിർമ്മാണത്തിൽ ഗംഭീര വൈദഗ്ദ്ധ്യമുള്ള കൊങ്കൺ റെയിൽവേ കോർപ്പറേഷനെ ഇതിന്റെ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയി സംസ്ഥാന സർക്കാർ നിയമിച്ചിട്ടുണ്ട്. ഈ പദ്ധതിക്കായി കിഫ് ബി ഫണ്ടിൽ നിന്നും 658 കോടി രൂപയ്ക്കുള്ള പ്രാഥമിക ഭരണാനുമതിയുണ്ട്.
വടക്കൻ കേരളത്തിനാകെയും കോഴിക്കോട്- വയനാട് ജില്ലകൾക്ക് പ്രത്യേകിച്ചും ഉപകാരപ്രദമാവുന്ന പദ്ധതിയാകുമിത്. ടൂറിസം മേഖലയ്ക്കും വളരെയേറെ സഹായകരമാകും. തുരങ്ക പാതയായതിനാൽ വനമേഖല നശിപ്പിക്കപ്പെടുമെന്ന ആശങ്കയും ഇല്ല എന്നാണ് വിലയിരുത്തൽ.
പദ്ധതി ഒറ്റനോട്ടത്തിൽ:
*നടപ്പാക്കുന്നത് കിഫ്ബി ധനസഹായത്തോടെ
*നിർവഹണ ഏജൻസി(എസ്പിവി)- കൊങ്കൺ റെയിൽവേ കോർപ്പറേഷൻ
*കിഫ്ബി ഫണ്ടിൽ നിന്ന് 658 കോടി രൂപയ്ക്കുള്ള പ്രാഥമിക ഭരണാനുമതി
*ഇരവഞ്ഞിപുഴയ്ക്ക് കുറുകെ 70 മീറ്റർ നീളത്തിൽ പാലവും തെക്കുഭാഗത്ത് 750മീറ്ററും വടക്കുഭാഗത്ത് 200 മീറ്ററും അപ്രോച്ച് റോഡുകൾ
*മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാവുന്ന റോഡ്
*വടക്കൻ കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് മുതൽകൂട്ട്
*മുറിപ്പുഴ നിന്നാംരഭിച്ച് കള്ളാടിയിൽ അവസാനിക്കുന്ന 7.826 കി.മി നീളത്തിലാണ് തുരങ്കപാതാ നിർമാണം
*ടണലിന്റെ നീളം 6.91 കിലോമീറ്റർ