തിരുവനന്തപുരം: ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 26,125 പേർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഈ ഇനത്തിൽ പ്രതിവർഷം 250 കോടി രൂപയാണ് ചെലവാകുകയെന്ന് പറഞ്ഞ മുഖ്യമന്ത്രി, ആശമാർക്ക് ഇതുവരെയുള്ള കുടിശിക നൽകുമെന്നും അറിയിച്ചു.
എന്നാൽ ഓണറേറിയം വർധന എത്രയോ ചെറുതാണെന്നും സമരം തുടരുമെന്നും സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശമാർ അറിയിച്ചു. ആവശ്യപ്പെട്ടത് 21000 രൂപയാണ്. സമരം 263 ദിവസം ആണ് നടന്നത്. ഓണറേറിയം വർധിപ്പിക്കേണ്ടത് സർക്കാർ ആണെന്ന് മുഖ്യമന്ത്രി അംഗീകരിച്ചുവെന്നും ആശമാർ പറഞ്ഞു. ആ അർഥത്തിൽ സമരം വിജയിച്ചു.1000 രൂപ വർധനവ് എത്രയോ ചെറുത്. സമരം തുടരും. സമരത്തിന്റെ രൂപം എങ്ങനെ എന്ന് നാളെ അറിയിക്കും. വർധനവ് തുച്ഛമാണ്, 1000 രൂപ 263 ദിവസം തെരുവിൽ ഇരുന്ന് നേടിയതാണ്- ആശ വർക്കർമാർ പറഞ്ഞു.
advertisement
വിരമിക്കൽ അനുകൂല്യത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. സമരം തുടരും എന്ന് തന്നെയാണ് തീരുമാനം. സമരത്തിന്റെ രൂപത്തിൽ നാളെ തീരുമാനമുണ്ടാകുമെന്നും ആശമാർ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് വമ്പൻ ക്ഷേമ പദ്ധതികളാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. നിലവിൽ ഏതെങ്കിലും സഹായം കിട്ടാത്ത സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ സ്ത്രീ സുരക്ഷ പെൻഷൻ നൽകുമെന്നും യുവാക്കൾക്ക് സ്കോളർഷിപ്പ് നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 33 ലക്ഷത്തിലേറെ സ്ത്രീകള്‍ക്ക് സ്ത്രീ സുരക്ഷാ പെൻഷന്റെ ആനുകൂല്യം ലഭിക്കും.
പ്രതി വർഷം ഒരു ലക്ഷം രൂപയിൽ താഴെ വരുമാനം ഉള്ളവർക്കാണ് പ്രതിമാസം 1000 രൂപ സ്കോളർഷിപ്പ് നൽകുക. ക്ഷേമ പെൻഷൻ 400 രൂപ വർധിപ്പിച്ച് 2000 ആക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. കുടുംബ എഡിഎസുകൾക്കുള്ള ഗ്രാന്റ് പ്രതിമാസം ആയിരം രൂപയാക്കി.
അങ്കണവാടി വർക്കർ, ഹെല്പർ എന്നിവർക്കുള്ള ഓണറേറിയം ആയിരം രൂപ കൂട്ടി. സാക്ഷരതാ പ്രേരക് മാരുടെ ഓണറേറിയവും ആശമാർക്ക് 1000 രൂപ കൂട്ടി പ്രതി മാസ ഓണറേറിയം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആയമാരുടെ പ്രതിമാസ വേതനം ആയിരം രൂപ കൂട്ടിയതായും നെല്ലിന്റ സംഭരണ വില 30 രൂപ ആക്കി വർധിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
