യമനിൽ പോകാൻ വിദേശകാര്യ മന്ത്രാലയത്തോട് നിമിഷയുടെ കുടുംബം അനുമതി തേടിയിരുന്നു. നിമിഷയുടെ മോചനത്തിനായി നയതന്ത്ര ഇടപെടൽ കഴിയില്ലെന്ന് കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. യെമൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ ബന്ധുക്കൾക്ക് സഹായം ലഭ്യമാക്കുമെന്നും ബന്ധുക്കൾക്ക് അടക്കം യെമനിലേക്ക് യാത്രയ്ക്ക് സൗകര്യമൊരുക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.
നിമിഷയുടെ മോചനത്തിനായി രണ്ടു സംഘങ്ങളാണ് പ്രവർത്തിക്കുക. മുൻ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരടക്കമുള്ള സംഘം സർക്കാർ - സർക്കാരിതര സന്നദ്ധ സംഘടനകൾ, അന്താരഷ്ട്ര എജൻസികൾ തുടങ്ങിയവരുടെ സഹകരണത്തോടെ നിമിഷയുടെ മോചന ദൗത്യം ഏകോപിപ്പിക്കും. ഈ സംഘത്തിന് ജസ്റ്റിസ് കുര്യൻ ജോസഫാണ് നേതൃത്വം നൽകുക.
advertisement
Also Read-നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ നയതന്ത്ര ഇടപെടല്‍ വേണം; ഡൽഹി ഹൈക്കോടതിയിൽ ഹര്‍ജി
നിമിഷയുടെ അമ്മ പ്രേമകുമാരി, മകൾ മിഷേൽ തുടങ്ങിയവരടങ്ങിയ സംഘം യെമൻ സന്ദർശിച്ച് തലാലിന്റെ കുടുംബത്തെ കണ്ട് ചർച്ചകൾ നടത്തി നിമിഷക്ക് മാപ്പു നല്കണമെന്ന് അപേക്ഷിക്കും. സുപ്രീംകോടതി അഭിഭാഷകൻ കെ ആർ സുഭാഷ്, സാമൂഹ്യപ്രവർത്തകരായ റഫീഖ് റാവുത്തർ, ബാബു ജോൺ. അഡ്വ ദീപ ജോസഫ് തുടങ്ങിയവരും സംഘത്തിലുണ്ടാകും.
സാധ്യമായ ഇടപെടലുകളിലൂടെ നീതി ഉറപ്പാക്കി നിമിഷയെ കൊലക്കയറിൽ നിന്നും രക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് മുഴുവൻ പേരുടെയും പിന്തുണ ഉണ്ടാകണമെന്ന് സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ അഭ്യർത്ഥിച്ചു.
2017ലാണ് കേസിനാസ്പദമായ സംഭവം. ജൂലൈ 25നാണ് തലാല്‍ കൊല്ലപ്പെട്ടത്. താലാലിനൊപ്പം ക്ലിനിക് നടത്തുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയും യമന്‍ സ്വദേശിയായ സഹപ്രവര്‍ത്തക ഹനാനും കേസില്‍ അറസ്റ്റിലായി. തലാല്‍ തന്നെ ഭാര്യയാക്കി വെക്കാന്‍ ശ്രമിച്ചതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ മൊഴി. ക്രൂരമായ പീഡനത്തിനിരയായിരുന്നതായും നിമിഷപ്രിയ വ്യക്തമാക്കി. ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന യുവതിയുടെയും യുവാവിന്റെയും നിര്‍ദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതാണ് മരണത്തിലേക്ക് നയിച്ചത്.
കേസില്‍ മറ്റൊരു പ്രതിയായ ഹനാനും വിചാരണ നേരിടുന്നുണ്ട്. കീഴിക്കോടതിയാണ് നിമിഷയെ വധശിക്ഷക്ക് വിധിച്ചത്. തുടര്‍ന്ന് മേല്‍ക്കോടതിയില്‍ അപ്പീല്‍ പോയി. കൊല്ലങ്കോട് സ്വദേശി പ്രേമകുമാരിയുടെ മകളാണു നിമിഷപ്രിയ.
വധശിക്ഷയില്‍ നിന്ന് നിമിഷ പ്രിയയ്ക്ക് രക്ഷപെടാനുള്ള മറ്റൊരു വഴി കൊല ചെയ്യപ്പെട്ടയാളുടെ കുടുംബത്തില്‍ നിന്ന് മാപ്പ് ലഭിക്കുക എന്നതാണ്.