1960-62 കാലഘട്ടത്തിലെ ഡോ. സി.പി. രാമസ്വാമി അയ്യർ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സമഗ്രമായ കേന്ദ്ര നിയമം നിർമ്മിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. ക്ഷേത്രഭരണത്തിൽ സർക്കാരിന്റെ ഇടപെടലുകൾ പരിമിതപ്പെടുത്തണമെന്നും ഭരണസമിതികളിൽ സ്ത്രീകളും ഗോത്രവിഭാഗങ്ങളും ഉൾപ്പെടെയുള്ള യഥാർത്ഥ വിശ്വാസികൾക്ക് പ്രാധാന്യം നൽകണമെന്നും വിചാരകേന്ദ്രം നിർദ്ദേശിച്ചു. തന്ത്ര-ആഗമ ശാസ്ത്രങ്ങളിൽ വിദഗ്ധരായവരുടെ ഉപദേശപ്രകാരം മാത്രമേ ആചാരങ്ങളിൽ തീരുമാനമെടുക്കാവൂ എന്നും ക്ഷേത്രഭരണത്തിൽ പ്രാവീണ്യമുള്ളവരെ വളർത്താൻ പ്രത്യേക ബിരുദ-ബിരുദാനന്തര കോഴ്സുകൾ ആരംഭിക്കണമെന്നും പ്രമേയത്തിൽ പറയുന്നു.
ക്ഷേത്രഭൂമിയുടെയും സ്വത്തിന്റെയും കൃത്യമായ കണക്കെടുപ്പ് നടത്തി വിവരങ്ങൾ പ്രസിദ്ധീകരിക്കണം. നഷ്ടപ്പെട്ട ക്ഷേത്ര സ്വത്തുക്കൾ തിരിച്ചുപിടിക്കാൻ കർശന വ്യവസ്ഥകൾ വേണമെന്നും ക്ഷേത്രങ്ങളോട് അനുബന്ധിച്ച് സനാതന ധർമ്മ പാഠശാലകൾ ആരംഭിക്കണമെന്നും ഭാരതീയ വിചാരകേന്ദ്രം ആവശ്യപ്പെട്ടു. ക്ഷേത്രങ്ങളുടെ പരിശുദ്ധിയും ആത്മീയാന്തരീക്ഷവും നശിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളെ പ്രതിരോധിക്കാൻ വിശ്വാസികൾ ഉൾപ്പെട്ട സ്വതന്ത്ര ഭരണസംവിധാനം അനിവാര്യമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
advertisement
സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ നിർവ്വഹിച്ചു. സംസ്ഥാന അദ്ധ്യക്ഷൻ ഡോ. സി. വിജയമണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ആർ. സഞ്ജയൻ, കെ.സി. സുധീർ ബാബു, ഡോ. എസ്. ഉമാദേവി, സുനിൽ കുമാർ തുടങ്ങിയ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്തു. ജനുവരി 2-ന് ആരംഭിച്ച പ്രതിനിധി സഭയ്ക്ക് ശേഷം ജനുവരി 3, 4 തീയതികളിൽ കോഴിക്കോട് തളി ജൂബിലി ഹാളിൽ വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടക്കും.
