കോതമംഗലം,കൊച്ചി, താമരശേരി, കൊട്ടാരക്കര എന്നിവടങ്ങളിൽ അടുത്തിടെ ഉണ്ടായ ചില സംഭവങ്ങളും സിനിമാമേഖലയിലെ ചില പ്രവണതകളും നിരോധിത സംഘടനയുടെ പ്രവർത്തനമാണെന്നാണ് പ്രധാന ആരോപണം.
നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകർ എസ്ഡിപിഐയിൽ ചേർന്നതായും ഐഎസ്ഐഎസ് മാതൃകയിലുള്ള ആശയപ്രചാരണ പരിശീലന ക്യാമ്പുകൾ നടത്തിയതായും പരാതിയിൽ ആരോപിക്കുന്നു. ജമാഅത്തെ ഇസ്ലാമിയുടെ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയും അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
എസ്ഡിപിഐ നിരോധിക്കപ്പെട്ട പോപ്പുലർ ഫണ്ടിന്റെ രാഷ്ട്രീയ മുഖമാണ്. പോപ്പുലർ ഫ്രണ്ട് നിരോധിച്ചതിന് പിന്നാലെ കീഴ്ത്തലങ്ങളിലെ പ്രവർത്തകരും നേതാക്കളും സമാന പ്രത്യയശാസ്ത്രത്തോടെ സുരക്ഷിത താവളമെന്ന നിലയിൽ എസ്ഡിപിഐയിൽ ചേർന്നതായും പരാതിയിൽ പറയുന്നു. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട്, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും ചേർന്ന് ഐഎസ്ഐഎസ്, പോപ്പുലർ ഫ്രണ്ട്, എന്നിവയുടെതിനു സമാനമായ ആശയങ്ങൾ പ്രചരിപ്പിക്കാൻ പരിശീലന ക്യാമ്പുകൾ നടത്തി. ആലപ്പുഴയിലും പാലക്കാടും എസ്ഡിപിഐ പ്രവർത്തകർ ക്രൂരമായ കൊലപാതകങ്ങളിൽ പങ്കെടുത്തതായും, സംസ്ഥാനത്തുടനീളം കലാപം ലക്ഷ്യമിട്ട് ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങൾക്കെതിരെ മുദ്രാവാക്യം വിളിച്ചതായും ആരോപിക്കുന്നു.
advertisement
കോഴിക്കോട് താമരശ്ശേരിയിൽ എസ്ഡിപിഐ പ്രവർത്തകർ 'ഫ്രഷ് കട്ട്' എന്ന പേരിൽ അറവുമാലിന്യം സംസ്കരിക്കുന്ന പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിൽ നുഴഞ്ഞുകയറി. ഈ സമരം അക്രമാസക്തമായപ്പോൾ ദേശവിരുദ്ധ ശക്തികളുടെ സാന്നിധ്യം കാരണമാണ് എസ്ഡിപിഐ സമരം പരാജയപ്പെടുത്താൻ ശ്രമിച്ചതെന്നും പരാതിയിൽ പറയുന്നു.
താമരശ്ശേരി ബിഷപ്പിന് അജ്ഞാതരുടെ ഭീഷണി കത്തുകൾ ലഭിച്ച സംഭവത്തിൽ താമരശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ഭരണകക്ഷിയുടെ രാഷ്ട്രീയ സ്വാധീനം കാരണം എഫ്ഐആറിൽ എസ്ഡിപിഐയുടെ പേര് രേഖപ്പെടുത്തിയില്ലെന്നും പരാതിയിൽ
ആരോപിക്കുന്നു.
കൊല്ലം
കൊട്ടാരക്കരയിൽ നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകനും എസ്ഡിപിഐ പ്രവർത്തകനുമായ അൻവർ ഷാ ഹിന്ദു മതത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി 'ലവ് ജിഹാദിന്' ശ്രമിച്ചു. ഈ കേസിൽ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. ഇവിടെയും സർക്കാർ ഇടപെടൽ കാരണം എസ്ഡിപിഐയുടെ പേര് എഫ്ഐആറിൽ മനഃപൂർവം ഒഴിവാക്കി എന്നും ഷോൺ ആരോപിക്കുന്നു.
എറണാകുളം കോതമംഗലത്തെ സോണാ എൽദോസ് എന്ന യുവതി ജീവനൊടുക്കിയ കേസിൽ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുമായി അടുത്ത ബന്ധമുള്ള റമീസിനും മാതാപിതാക്കൾക്കും എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനയുടെ ശക്തമായ പിന്തുണയില്ലാതെ ഇങ്ങനെയൊരു സംഭവം ഉണ്ടാകില്ലായിരുന്നുവെന്ന് പള്ളി നേതൃത്വവും ഇരയുടെ മാതാപിതാക്കളും ആരോപിച്ചെങ്കിലും പൊലീസ് അത് തള്ളിക്കളഞ്ഞു. എറണാകുളം പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂൾ പ്രിൻസിപ്പലിന് ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് ഭീഷണിക്കത്ത് ലഭിച്ചു. എസ്ഡിപിഐയുടെ പ്രാദേശിക നേതൃത്വവുമായി അടുത്ത ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പ് സ്കൂളിൽ ഹിജാബ് യൂണിഫോമിൻ്റെ ഭാഗമാക്കാൻ സമ്മർദം ചെലുത്തിയിരുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
എസ്ഡിപിഐയുടെ സാമ്പത്തിക സ്രോതസ്സുകളിൽ മലയാള ചലച്ചിത്ര മേഖലയ്ക്ക് പണം മുടക്കുന്ന 'മട്ടാഞ്ചേരി മാഫിയ' എന്ന് വിളിക്കപ്പെടുന്ന ചില വൻകിട വ്യവസായികളും ഉൾപ്പെടുന്നു. ഈ സാമ്പത്തിക പിന്തുണയിലും സമഗ്രാന്വേഷണം വേണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. വിവാദമായ ഹാൽ എന്ന സിനിമയുടെ പിന്നിൽ ഇത്തരക്കാരാണെന്നും ആരോപണമുണ്ട്.
ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ മുഖമായ വെൽഫെയർ പാർട്ടി മുസ്ലിം യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നു. പോപ്പുലർ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി എന്നിവയ്ക്ക് കീഴിൽ പ്രവർത്തിച്ചിരുന്നവർക്ക് എസ്ഡിപിഐയും വെൽഫെയർ പാർട്ടിയും അഭയം നൽകുന്നുവെന്നുമാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.
