സ്ത്രീ സുരക്ഷയെയും ജനാധിപത്യ മൂല്യങ്ങളെയും മാനിച്ചുകൊണ്ട് എംഎൽഎ സ്ഥാനം ഉടനടി രാജിവെക്കണമെന്ന് ബിജെപി. ഈ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ, ശക്തമായ ബഹുജന പ്രക്ഷോഭങ്ങളുമായി പാർട്ടി മുന്നോട്ടുപോകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി പ്രസ്‍താവനയിൽ പറഞ്ഞു.
മുതിർന്ന നേതാവ് ഷാഫി പറമ്പിലിന് ഈ വിഷയത്തിൽ നേരിട്ട് പരാതി ലഭിച്ചിട്ടും അത് ഒതുക്കിത്തീർക്കാൻ ശ്രമിച്ചു എന്ന വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതായതിതിനാൽ രാഹുൽ മാങ്കൂട്ടത്തിൽ മാത്രമല്ല കുറ്റകൃത്യം മറച്ചുവെക്കാൻ ശ്രമിച്ച കോൺഗ്രസ് നേതൃത്വവും കേരളത്തിലെ പൊതുസമൂഹത്തോട് മറുപടി പറയാൻ ബാധ്യസ്ഥരാണെന്ന് അനൂപ് ആന്റണി ആരോപിച്ചു.
advertisement
ഒന്നിലധികം സ്ത്രീകൾക്ക് നേരെ നടത്തിയ ലൈംഗികാതിക്രമങ്ങൾ, അശ്ലീല സന്ദേശങ്ങൾ അയച്ചത്, ഗർഭഛിദ്രത്തിന് നിർബന്ധിച്ചത് തുടങ്ങിയ അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്.ആരോപണങ്ങൾ ഉന്നയിച്ച യുവതി തന്നെ തെളിവുകൾ സഹിതം മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയതോടെ വിഷയത്തിന്റെ ഗൗരവം പതിന്മടങ്ങ് വർധിച്ചിരിക്കുന്നു. ഒരു നിയമസഭാ സാമാജികന്റെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത ഹീനമായ പ്രവൃത്തികളാണ് പുറത്തുവരുന്നത്.
കുറ്റാരോപിതനെതിരെ നടപടിയെടുക്കുന്നതിന് പകരം അദ്ദേഹത്തെ സംരക്ഷിക്കുകയും പരാതികൾ അവഗണിക്കുകയും ചെയ്യുന്ന ലജ്ജാകരമായ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചതെന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനത്ത് തുടരുന്നത് ജനാധിപത്യ ധാർമ്മികതയ്ക്ക് ചേർന്നതല്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.